കരൂരിൽ നിന്നുള്ള ദൃശ്യങ്ങൾ
കരൂരിൽ നിന്നുള്ള ദൃശ്യങ്ങൾSource: News Malayalam 24x7

ധ്രുവിൻ്റെ ചേതനയറ്റ ശരീരം നോക്കി കരയാനാകാതെ തളർന്നുവീണ കേള്‍വി ശക്തിയോ സംസാര ശേഷിയോ ഇല്ലാത്ത അമ്മ; കരൂരിലെ നെഞ്ചുലയ്ക്കുന്ന കാഴച

അമ്മയെയും മകളെയും പ്രതിശ്രുത വധൂവരന്മാരെയും അടക്കമുള്ളവരെയാണ് കരൂരിൽ നഷ്ടമായത്...
Published on

തമിഴ്‌നാട്: കരൂരില്‍ ഉയിരെടുത്ത റാലിക്ക് പിന്നാലെ നെഞ്ചകം പൊട്ടി കരയുകയാണ് നാടൊന്നാകെ. ഒന്നര വയസുള്ള മകന്‍ ധ്രുവിന്‍റെ മൃതദേഹം കെട്ടിപിടിച്ച് ഒന്നുറക്കെ കരയാന്‍ പോലുമാകാതെ തളര്‍ന്നുവീണ കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത മാതാവ് കണ്ണീര്‍ കാഴ്ചയായി മാറി. അമ്മയെയും മകളെയും പ്രതിശ്രുത വധൂവരന്മാരെയും അടക്കമുള്ളവരെയാണ് കരൂരിൽ നഷ്ടമായത്. ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ കഴിയാതെ മന്ത്രി അൻപിൽ മഹേഷും പൊട്ടിക്കരയുന്ന കാഴ്ചയും നൊമ്പരപ്പെടുത്തുന്നതായി.

കരൂരിൽ നിന്നുള്ള ദൃശ്യങ്ങൾ
"ശ്വാസം കിട്ടാതെ നിലവിളിച്ചു, നിൽക്കാൻ പോലും സ്ഥലമുണ്ടായില്ല, തിരക്കിൽ ആംബുലൻസ് എത്താൻ വൈകി..."; ദുരന്തത്തിൽ വിറങ്ങലിച്ച് ദൃക്‌സാക്ഷികൾ

ഇന്നലെ വൈകുന്നേരം എട്ടു മണിയോടെയാണ് കരൂര്‍ കണ്ണീര്‍ക്കടലായി മാറിയത്. കൈയിലും തോളിലുമേന്തി ആശുപത്രികളിലേക്ക് ഓടുമ്പോള്‍ തന്നെ പലര്‍ക്കും ശ്വാസം നിലച്ചിരുന്നു. മിനിറ്റുകള്‍ തോറും മരണസംഖ്യ ഉയര്‍ന്നുകൊണ്ടേയിരുന്നു. ആശുപത്രി പരിസരത്തെങ്ങും ഹൃദയഭേദകമായ കാഴ്ചകള്‍. മരിച്ചവരില്‍ പിഞ്ചുകുഞ്ഞുങ്ങളും ഗർഭിണികളും പ്രതിശ്രുത വരനും വധുവുമടക്കമുള്ളവരുണ്ട്.

ഒന്നരവയസുകാരന്‍ ധ്രുവ് വിഷ്ണു ബന്ധുവിനൊപ്പമാണ് കരൂരിലേക്ക് എത്തുന്നത്. ആ തിരക്കിനിടയില്‍ പെട്ട് ജീവന്‍ നഷ്ടമായ അവന്‍റെ പിഞ്ചുശരീരം നോക്കി കേള്‍വി ശക്തിയോ സംസാര ശേഷിയോ ഇല്ലാത്ത ആ അമ്മ കരയാന്‍ പോലും കഴിയാതെ തളര്‍ന്ന് വീണുകൊണ്ടേയിരുന്നു.

വിജയ്‌യുടെ റാലിക്കെത്തുമ്പോഴും ആകാശിന്‍റെയും ഗോകുലരിയുടെയും മനസില്‍ അടുത്ത മാസം നടക്കാന്‍ പോകുന്ന വിവാഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ തന്നെയായിക്കാം ഉണ്ടായിരുന്നത്. പുതിയ ജീവിതം സ്വപ്നം കണ്ട അവരെയും മരണം തട്ടിയെടുത്തു. ജീവിതത്തില്‍ ഒന്നിക്കാനുള്ള ആഗ്രഹം ബാക്കിവെച്ച് അവര്‍ ഒന്നിച്ച് മടങ്ങി.

കരൂരിൽ നിന്നുള്ള ദൃശ്യങ്ങൾ
മരിച്ചവരില്‍ 9 കുട്ടികള്‍, ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസ്

ഏഴൂർ പുത്തൂർ സ്വദേശിനി പ്രിയദർശിനിയും 14കാരിയായ മകൾ ധർണികയും ദുരന്തത്തിന്‍റെ കണ്ണീര്‍ ഓര്‍മകളായി മാറി. ഇങ്ങനെ ഉറ്റവരുടെ അപ്രതീക്ഷിത വേർപ്പാടിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ആ നാടൊന്നാകെ. ആശുപത്രിയിലേക്കെത്തിയ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴിക്കും ആ കാഴ്ചകള്‍ കണ്ട് നില്‍ക്കാനായില്ല. ഇനിയുമെന്തൊക്കെ ചെയ്താലും എത്ര ആശ്വസിപ്പിച്ചാലും തിരിച്ച് വരാത്ത പ്രിയപ്പെട്ടവരുടെ ഓര്‍മകളില്‍ ജീവിക്കുന്നവര്‍ക്ക് ഈ ദിനം എങ്ങനെ മറക്കാനാകും.

News Malayalam 24x7
newsmalayalam.com