ഇംഫാൽ: മണിപ്പൂരിൽ വീണ്ടും അതിനിഷ്ഠൂരമായ വംശീയ സംഘർഷം സാധ്യത ഉയരുന്നു. നറ്റ്ജാങ് ഗ്രാമത്തിനടുത്ത് മെയ്തി വിഭാഗത്തിൽ പെട്ട യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. 28കാരനായ ഋഷികാന്ത സിങാണ് കൊല്ലപ്പെട്ടത്. കുക്കി വിഭാഗക്കാരിയായ ഭാര്യയുടെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയി കൊന്നെന്നാണ് പരാതി. സംഭവത്തിന് പിന്നിൽ കുക്കി നാഷണൽ ആർമിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
തുയിബോംഗ് പ്രദേശത്തെ വീട്ടിൽ നിന്നാണ് ഋഷികാന്തയെ തട്ടിക്കൊണ്ടു പോയത്. നറ്റ്ജാങ് ഗ്രാമത്തിന് സമീപം ഇയാളെ വെടിവച്ചു കൊന്നതായി പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയവർ യുണൈറ്റഡ് കുക്കി നാഷണൽ ആർമിയിലെ അംഗങ്ങളാണെന്ന് സംശയിക്കുന്നു. അവർ ഓപ്പറേഷൻസ് സസ്പെൻഷൻ കരാറിൽ ഒപ്പുവെച്ചിട്ടില്ലാത്തതിനാൽ സംശയിക്കുന്നതിൽ കാര്യമുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
കേന്ദ്രസർക്കാരും മണിപ്പൂർ സർക്കാരും ഡസൻ കണക്കിന് കുക്കി-സോ സായുധ ഗ്രൂപ്പുകളും തമ്മിൽ SoO കരാർ ഒപ്പുവച്ചിരുന്നു. എന്നാൽ യുണൈറ്റഡ് കുക്കി നാഷണൽ ആർമി അക്കൂട്ടത്തിൽ ഇല്ല. അതുകൊണ്ടു തന്നെ അവർ അക്രമ പ്രവർത്തനങ്ങൾ തുടരാൻ സാധ്യത ഏറെയാണന്നാണ് വിലയിരുത്തൽ. സംഘം ഋഷികാന്തയേയും ഭാര്യയെയും തട്ടിക്കൊണ്ടുപോയിരുന്നു. എന്നാൽ ഭാര്യയെ പിന്നീട് വിട്ടയച്ചു.
സംഭവത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. ആയുധധാരികളുടെ വെടിയേറ്റ് മരിക്കുന്നതിന് മുമ്പ് സിങ് കൈകൾ കൂപ്പി ജീവന് വേണ്ടി യാചിക്കുന്നതായി അതിൽ കാണാം. ഫോണിലൂടെ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് നാറ്റ്ജാങ് ഗ്രാമത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. പുലർച്ചെ 1.30 ഓടെയാണ് മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലെിത്തിച്ചു. സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും ഇതിൽ ഉൾപ്പെട്ടവരെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അവർ പറഞ്ഞു.
കാക്ചിംഗ് ജില്ലയിലെ കാക്ചിംഗ് ഖുനൗ സ്വദേശിയായ ഋഷികാന്ത, ചുരാചന്ദ്പൂരിലെ ചിങ്നു ഹാവോകിപ്പിനെ വിവാഹം കഴിച്ച് ജിൻമിൻതാങ് എന്ന ഗോത്ര നാമം സ്വീകരിച്ചിരുന്നു. ഇരുവരും ജനുവരി 19 ന് നേപ്പാളിൽ നിന്ന് ചുരാചന്ദ്പൂരിലേക്ക് മടങ്ങിയെത്തിയതായിരുന്നു. ചില പ്രാദേശിക ഗ്രൂപ്പുകൾ അദ്ദേഹത്തെ കുക്കി വംശജയായ ഭാര്യയോടൊപ്പം താമസിക്കാൻ അനുവദിച്ചിരുന്നതായും പ്രദേശിക വൃത്തങ്ങൾ പറയുന്നു.
2023 മെയ് മാസത്തിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കുക്കികളും മെയ്തികളും അവരുടെ അതിർത്തി പ്രദേശങ്ങൾ വിട്ട് കടക്കുന്നില്. ഇത് സംസ്ഥാനത്തെ വംശീയത എത്ര ആഴത്തിൽ വിഭജിച്ചിരിക്കുന്നു എന്നതിന് തെളിവാണ്. നേരത്തെ രൂക്ഷമായിരുന്ന സംഘർഷങ്ങളിൽ 260-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തു.