

രാജ്യത്തെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പിഎം കെയേഴ്സ് ഫണ്ടിലേക്ക് രണ്ടു വര്‍ഷത്തിനിടെ എത്തിയത് 1162.92 കോടി രൂപ. പക്ഷേ, ചെലവിട്ടത് 16.47 കോടി രൂപ മാത്രമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. അക്കൗണ്ടില്‍ 8452 കോടി രൂപ ഉണ്ടായിരിക്കെ 2024-25ല്‍ 0.01 ശതമാനം മാത്രമാണ് ചെലവഴിച്ചത്. ഓഗസ്റ്റ് ആദ്യവാരം ഓഡിറ്റ് പൂർത്തിയാക്കിയ 2023-24ലെയും 2024-25ലെയും കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 479.97 കോടി രൂപയാണ് പിഎം കെയേഴ്സ് അക്കൗണ്ടിലെത്തിയത്. അതില്‍ 87.85 ലക്ഷം മാത്രമാണ് ചെലവിട്ടത്. കോവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള സഹായമായിരുന്നു അത്. 2023-24 സാമ്പത്തിക വര്‍ഷം 682.94 കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ 15.59 കോടി രൂപ ചെലവഴിച്ചു. 2025 മാര്‍ച്ച് 31ല്‍ ആകെ 8452.06 കോടി രൂപയാണ് അക്കൗണ്ടിലുള്ളത്. ഇതില്‍ 7846.65 കോടി രൂപ സ്ഥിര നിക്ഷേപത്തിലാണുള്ളത്.
2020ല്‍ ആരംഭിച്ച പിഎം കെയേഴ്സ് ഫണ്ടിലേക്ക് 2025 വരെ 14766.95 കോടി രൂപയാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 8133.29 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. കോവിഡ് മഹാമാരിയുടെ സമയത്തായിരുന്നു വലിയ തോതില്‍ ഫണ്ട് ചെലവഴിച്ചത്. 2020-21 കോവിഡ് കാലത്ത് 7500 കോടിയിലേറെ രൂപ സംഭാവനയായി ലഭിച്ചെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ സംഭാവന കുറഞ്ഞിരുന്നു. വിവരാവകാശ നിയമത്തിന്റെ പരിധിയിൽവരാത്ത പിഎം കെയേഴ്സ് ഫണ്ടിന്റെ വാർഷിക കണക്കുകൾ 2022-23നുശേഷം പുറത്തുവിട്ടിരുന്നില്ല.