

ധെങ്കനാൽ: ഒഡിഷയിലെ ധെങ്കനാൽ ജില്ലയിലെ കരിങ്കൽ ക്വാറിയിൽ ഉണ്ടായ അപകടത്തിൽ നാല് തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്. ക്വാറിയിൽ സ്ഫോടനം നടത്തുന്നതിനിടെ വലിയ പാറക്കല്ലുകൾ താഴെ ജോലി ചെയ്തിരുന്ന ആളുകൾക്ക് മേലേക്ക് വീഴുകയായിരുന്നു.
നിലവിൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമാണെന്നാണ് സൂചന. അപകടത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങളും ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. വലിയ പാറക്കല്ലുകൾക്കടിയിൽ നാല് പേരോളം കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയമെന്ന് ഫയർ ഓഫീസർ നബഘന മല്ലിക് എഎൻഐയോട് പറഞ്ഞു.
"ഈ കല്ലുകൾ മുറിച്ചുമാറ്റി അകത്ത് കുടുങ്ങിയവരെ പുറത്തെടുക്കാൻ യന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഫയർ ഫോഴ്‌സിൽ നിന്നുള്ള രണ്ട് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഒരു ഡോഗ് സ്ക്വാഡും സ്ഥലത്ത് സഹായത്തിനായി എത്തുന്നുണ്ട്. ഇന്നലെ രാത്രി കരിങ്കൽ ക്വാറിയിലെ സ്‌ഫോടനങ്ങൾക്കിടെയാണ് അപകടം," ഫയർ ഓഫീസർ പറഞ്ഞു.