ഡൽഹി: വഖഫ് ബൈ യൂസർ ഒഴിവാക്കിയതിൽ സ്റ്റേ ഇല്ലാത്തതിനാൽ സുപ്രീം കോടതി വിധി കൂടുതൽ ആശങ്കയിലേക്ക് വഴിമാറുന്നു. കൃത്യമായ രേഖകൾ കൈവശമില്ലാത്തതിനാൽ രജിസ്ട്രേഷനിൽ ബുദ്ധിമുട്ട് നേരിടും. ഭൂമി രജിസ്റ്റർ ചെയ്തില്ലെങ്കിൽ വഖഫായി തുടരാൻ കഴിയില്ലെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ദീർഘകാലം ഉപയോഗിച്ചതിൻ്റെ പേരിൽ സ്വത്തുക്കൾ വഖഫ് ആയി പ്രഖ്യാപിക്കാനാകില്ലെന്ന് വിധിപകർപ്പിൽ സുപ്രീംകോടതി വ്യക്തമാക്കുന്നു. അഞ്ചുവർഷം മുസ്ലിം മതം അനുഷ്‌ഠിച്ചവർക്കെ വഖഫ് നൽകാൻ ആകൂ എന്ന വ്യവസ്ഥ ചട്ടവിരുദ്ധമല്ലെന്നതാണ് മറ്റൊരു കണ്ടെത്തൽ. ഇതിന് താൽക്കാലിക സ്റ്റേ മാത്രമാണ് അനുവദിച്ചത്.
സംസ്ഥാന സർക്കാരുകൾക്ക് ചട്ടങ്ങൾ രൂപീകരിച്ച് ഇക്കാര്യം നിർവചിക്കാമെന്ന് കോടതി വ്യക്തമാക്കി. ഭൂരിപക്ഷം സംസ്ഥാന സർക്കാരുകളും ഭരിക്കുന്നത് ബി ജെ പി ആയതിനാൽ ചട്ടങ്ങൾ ശരവേഗത്തിൽ നിർമിച്ച് സ്റ്റേ മറികടക്കുമോ എന്ന ആശങ്കയും ഹരജിക്കാർക്കുണ്ട്. രജിസ്റ്റർ ചെയ്യാനായി കൃത്യമായ രേഖകൾ കൈവശമില്ലാത്തതിനാലാണ് പല വഖഫുകളുടേയും രജിസ്ട്രേഷൻ നീണ്ടുപോകുന്നത്. ഇളവ് നൽകാതെ സമയം മാത്രം നീട്ടിനൽകുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ല. പുതിയ നിയമത്തിലെ സങ്കീർണമായ രജിസ്ട്രേഷൻ പ്രക്രിയ, വഖഫിൻ്റെ നിലനിൽപിനെ പോലും ചോദ്യം ചെയ്യുന്നതായി നിയമവിദഗ്ധർ ചൂണ്ടികാട്ടുന്നു.
ഭേദഗതി നിയമത്തിലെ ന്യൂനപക്ഷ വിരുദ്ധത കോടതിയെ ബോധ്യപ്പെടുത്താനായി മണിക്കൂറുകളാണ് അഭിഭാഷകർ കോടതിയിൽ വാദിച്ചത്. സിഖ്‌ഗുരുദ്വാരകളിലും തിരുപ്പതി ദേവസ്ഥാനത്തെ ഭരണസമിതിയിലുമെല്ലാം ഇതരമതസ്ഥരായ ഒരാളെ പോലും നിയോഗിച്ചിട്ടില്ല. ഇതേ മാതൃകയിൽ ഇസ്ലാം വിശ്വാസപ്രകാരമുള്ള വഖഫ് ബോർഡുകളിലും കൗൺസിലിലും പൂർണമായും മുസ്ലിങ്ങളെ നിയോഗിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.വിശദമായ വാദം കേൾക്കുമ്പോൾ, ഇവയെല്ലാം സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാമെന്ന കണക്കു കൂട്ടലിലാണ് ഹരജിക്കാർ