

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപി സുഖേന്ദു ശേഖർ റോയ്. ദേശീയ രാഷ്ട്രീയത്തിൽ പോലും പാർട്ടിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും. ഇപ്പോൾ ഒരു പാർട്ടിയും തൃണമൂലുമായി കൈകോർക്കില്ലെന്നും സുഖേന്ദു വ്യക്തമാക്കി.
ആർജി കർ പീഡനക്കേസ് സംഭവം കൈകാര്യം ചെയ്ത രീതി തെറ്റായിരുന്നുവെന്നും തൃണമൂൽ എംപി ആരോപിച്ചു. കുറ്റവാളികളെ സംരക്ഷിക്കാൻ വ്യക്തമായ ശ്രമം ഉണ്ടായി. ഇതിനായി പൊലീസ് സംവിധാനത്തെ ഉപയോഗിച്ചു. ആർജി കർ പ്രതിഷേധം പാർട്ടിക്കെതിരാണെന്ന് പാർട്ടി മനസിലാക്കാത്തതാണ് പരാജയപ്പെടാൻ കാരണം.
പാർട്ടി നേതാക്കൾ നടത്തിയ അഴിമതിയും, അത് നിയന്ത്രിക്കുന്നതിൽ മമത ബാനർജി പരാജയപ്പെട്ടുവെന്നും സുഖേന്ദു കുറ്റപ്പെടുത്തി. ഹിന്ദു മതത്തെക്കുറിച്ചുള്ള മമത ബാനർജിയുടെ പ്രസ്താവന ജനങ്ങളെ പാർട്ടിയെ വെറുക്കാൻ കാരണമായി.
പാർട്ടിയുടെ പരാജയം ആവശ്യമായിരുന്നു. താഴെത്തട്ട് മുതൽ മുകൾത്തട്ട് വരെയുള്ള എല്ലാ നേതാക്കളും അതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സുഖേന്ദു ആവശ്യപ്പെട്ടു. രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിൻ്റെ സംഘടനയായ ഐപിഎസിനെ നിയോഗിച്ചത് അഭിഷേക് ബാനർജിയാണ്. ഇത് ശരിയായ തീരുമാനമായിരുന്നില്ലെന്നും തൃണമൂൽ എംപി കുറ്റപ്പെടുത്തി.