
ന്യൂ ഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറില്‍ ലോക്സഭയിൽ ഇന്ന് 16 മണിക്കൂർ ചർച്ച. ഭരണപക്ഷത്തിൽ നിന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആണ് ചർച്ചയ്‌ക്ക് തുടക്കമിടുന്നത്. പ്രതിപക്ഷ നിരയിൽ നിന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചർച്ച നയിക്കും.
ലോക്സഭയിലെ പ്രതിപക്ഷ പാർട്ടികളുടെ ചർച്ചയോടുള്ള സമീപനം ചർച്ച ചെയ്യാൻ ഇന്ന് രാവിലെ പത്തര മണിക്ക് ഇന്‍ഡ്യാ സഖ്യത്തിന്റെ യോഗം രാഹുൽ ഗാന്ധി വിളിച്ചു ചേർത്തിട്ടുണ്ട്. രാജ്യസഭയിൽ നാളെയാണ് ചർച്ച.
ഓപ്പറേഷൻ സിന്ദൂറിൽ ലോക്സഭയിൽ നടക്കുന്ന ചർച്ചയിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നവരുടെ പേരുകളിൽ ആദ്യ പട്ടികയിൽ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയിട്ടുണ്ട്. കോൺഗ്രസ് ശശി തരൂരിനെ ഒഴിവാക്കുകയാണെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ചെയർമാൻ എന്ന നിലയിൽ ബിജെപി അദ്ദേഹത്തിന് ചർച്ചയിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് അവസരം ഒരുക്കുമെന്ന് സ്പീക്കറുടെ ഓഫീസിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, ഓപ്പറേഷന്‍ സിന്ദൂറിന് പുറമേ ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീമാരെ ജയിലിലടച്ച സംഭവവും കേരളത്തില്‍ നിന്നുള്ള എംപിമാർ പാർലമെൻ്റിൽ ഉന്നയിക്കും. വിഷയത്തില്‍ കോണ്‍ഗ്രസ് എംപിമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകി. കെ.സി. വേണുഗോപാൽ, ആൻ്റോ അൻ്റണി, ബെന്നി ബെഹനാൻ എന്നിവരാണ് നോട്ടീസ് നൽകിയത്. റിമാൻഡിലായ കന്യാസ്ത്രീകൾ നിലവിൽ ദുർഗ് ജയിലിലാണുള്ളത്. ഇവർ ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും. മത പരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.