

ഡൽഹി: ചായ കുടിക്കാനെത്തിയപ്പോൾ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവതികൾ. നെഹ്‌റു പ്ലേസിൽ ചായ കുടിക്കാനെത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് യുവതികൾ വെളിപ്പെടുത്തി. ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു കൂട്ടം യുവാക്കൾ അടുത്തെത്തി അപമാനകരമായ പ്രസ്താവനകൾ നടത്തി. വസ്ത്രങ്ങൾ വലിച്ചുകീറുകയും തുടർന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും യുവതികൾ പറഞ്ഞു. ഇതൊക്കെ നടക്കുമ്പോഴും അവിടെ കൂടിനിന്ന ആളുകൾ പ്രതികരിക്കാൻ പോലും തയ്യാറായില്ലെന്നും യുവതികൾ വ്യക്തമാക്കി.
ആക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ അസം, ബിഹാര്‍ സ്വദേശിനികളാണ്. യുവതികളിലൊരാള്‍ ചിത്രീകരിച്ച രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ യുവാക്കള്‍ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ച് സംസാരിക്കുന്നതും ആക്രമിക്കുന്നതും കാണാം. യുവാക്കളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മുളങ്കമ്പുകൾ കൊണ്ട് ആക്രമിച്ചെന്നും യുവതികൾ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. അസം, ബിഹാര്‍ സ്വദേശികളാണ് ആക്രമത്തിന് ഇരയായത്.
പിരീഡ്സ് ആയിരിക്കുന്ന സമയത്താണ് ഇത്തരം ഒരു അനുഭവം നേരിടേണ്ടിവന്നത്. യുവാക്കൾ ആക്രമിക്കാൻ വന്നപ്പോൾ കൂടിനിന്നവരോട് സഹായത്തിനായി അഭ്യർഥിച്ചു. എന്നാൽ ആരും തങ്ങളെ സഹായിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, ആക്രമിക്കുന്നത് കണ്ട് നിന്ന് ചിരിച്ചുവെന്നും യുവതികൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന് ഇരയായത് മുതൽ അതിൻ്റെ ആഘാതത്തിൽ ആണെന്നും, ഭയം കാരണം മര്യാദയ്ക്ക് ഉറങ്ങാനോ, ഭക്ഷണം കഴിക്കാനോ, കഴിയുന്നില്ലെന്നും യുവതികൾ പറഞ്ഞു. "ഞാൻ ധൈര്യശാലിയാണ്. എനിക്ക് സംസാരിക്കാൻ കഴിയും, പക്ഷേ അതിന് കഴിയാത്ത നിരവധി പെൺകുട്ടികളുണ്ട്. അവർക്ക് എന്ത് സംഭവിക്കും?" ആക്രമണത്തിന് ഇരയായ അസം സ്വദേശി പറഞ്ഞു.
യുവതികൾ പകർത്തിയ വീഡിയോകളിൽ നിന്നും പ്രതികളെ പിടികൂടാൻ സഹായകരമായി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്ന് എട്ട് പേരെ ചോദ്യം ചെയ്തു. തുടർന്ന് ഒരു സ്വകാര്യ സ്ഥാപനത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന എംഡി ഫഹദ്, കരാർ തൊഴിലാളിയും മുൻ ക്ലബ് ബൗൺസറുമായ എംഡി സവേജ്, നോയിഡയിലെ ഒരു മൊബൈൽ സ്റ്റോറിൽ ജോലി ചെയ്യുന്ന എംഡി ആരിഫ് (33), ജാമിയ നഗറിലെ അമൻ എന്ന മുഹമ്മദ് ഫഹീം എന്ന കല (21) എന്നീ നാല് പ്രതികളെ അറസ്റ്റ് ചെയ്തു.