
ഒരു പതിറ്റാണ്ടുകാലത്തെ ഭരണപ്രതിസന്ധി ദരിദ്ര അറബ് രാജ്യമായ യെമനെ എത്തിച്ചിരിക്കുന്നത് മുഴുപ്പട്ടിണിയിലാണ്. അന്താരാഷ്ട്ര സഹായമുണ്ടായില്ലെങ്കില്‍, ജനസംഖ്യയുടെ പകുതിയും ദുരിതത്തിലാകുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണ്ടെത്തല്‍. കഴിഞ്ഞ ഒരുവർഷത്തിനിടെ മാത്രം പോഷകാഹാരക്കുറവിലെ വർദ്ധന 34 ശതമാനത്തിലധികമാണ്.
2015 ലാണ് സെെനിക നീക്കത്തിലൂടെ യെമന്‍ തലസ്ഥാനമായ സന ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളെല്ലാം ഇറാന്‍ അനുകൂല ഹൂതി സെെന്യം പിടിച്ചെടുത്തത്. ഇതോടെ സൗദി പിന്തുണയുള്ള സഖ്യസർക്കാരിന് ചെങ്കടലിനോട് അടുത്ത തീരദേശ അതിർത്തികളിലേക്ക് പിന്‍വാങ്ങേണ്ടി വന്നു. ഈ മേഖലകളിലെ 117 പ്രവശ്യകളിലെ ജനത, പ്രത്യേകിച്ച് കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവിന്‍റെ പിടിയിലാണെന്നാണ് ഐക്യരാഷ്ട്രസഭ ഞായറാഴ്ച പുറത്തുവിട്ട റിപ്പോർട്ട്.
5 വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ പോഷകാഹാരക്കുറവ് മുന്‍വർഷത്തേക്കാള്‍ 34 ശതമാനം കൂടി. ആറുലക്ഷത്തോളം കുട്ടികളില്‍ പോഷകാഹാരക്കുറവ് കണ്ടെത്തിയപ്പോള്‍ ഇതില്‍ 1.2 ലക്ഷം കുട്ടികള്‍ ജീവനുതന്നെ ഭീഷണിയുയർത്തുന്ന അതിതീവ്രമായ ശോഷണം നേരിടുന്നു. രണ്ടേകാല്‍ ലക്ഷത്തോളം വരുന്ന ഗർഭിണികള്‍ക്കും അമ്മമാർക്കും അവശ്യപോഷണം ലഭിക്കുന്നില്ല. ലോകാരോഗ്യസംഘടനയുടെ ഭക്ഷ്യസുരക്ഷ റേഷനുകളടക്കം അന്താരാഷ്ട്ര സഹായത്തെ ആശ്രയിക്കുന്നത് 18 ദശലക്ഷത്തോളം വരുന്ന യെമനി ജനതയാണ്. ഇത് യെമന്‍ ജനസംഖ്യയുടെ പകുതിയിൽ അധികം വരും.
പോഷകാഹാര ലഭ്യതക്കുറവിന് പുറമെ, ശുദ്ധജല അഭാവം, കോളറയും മലേറിയയും അടക്കം രോഗ വ്യാപനം എന്നിങ്ങനെ നീളുന്നു പ്രതിസന്ധികൾ. ഒരു പതിറ്റാണ്ടിനോടടുക്കുന്ന ആഭ്യന്തര സംഘർഷത്തില്‍ ഇതുവരെ പതിനായിരങ്ങൾ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. സർക്കാരും സെെന്യവും തമ്മിലെ നിരന്തര സംഘർഷങ്ങള്‍ അതിദാരിദ്രത്തിലായിരുന്ന യെമനെ കൂടുതല്‍ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്കും മനുഷ്യാവകാശ പ്രതിസന്ധിയിലേക്കും തള്ളിവിട്ടെന്നാണ് റിപ്പോർട്ട്.