ഗാസ വെടിനിർത്തലിൽ വീണ്ടും ഇടപെടാൻ അമേരിക്ക; ബൈഡൻ നെതന്യാഹുമായി ചർച്ച നടത്തും

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ്റെ ഇസ്രായേൽ സന്ദർശനത്തിലും പരിഹാരം കാണാത്തതോടെയാണ് പുതിയ നീക്കം
ഗാസ വെടിനിർത്തലിൽ വീണ്ടും ഇടപെടാൻ അമേരിക്ക; ബൈഡൻ നെതന്യാഹുമായി ചർച്ച നടത്തും
Published on
Updated on

ഗാസ സംഘർഷത്തിൽ വീണ്ടും ഇടപെടൽ നടത്താനൊരുങ്ങി അമേരിക്ക. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഉടൻ ചർച്ച നടത്തും. 40,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ട ഗാസ യുദ്ധം വീണ്ടും രൂക്ഷമായിരിക്കെയാണ് അമേരിക്കയുടെ ഇടപെടൽ. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ്റെ ഇസ്രായേൽ സന്ദർശനത്തിലും പരിഹാരം കാണാത്തതോടെയാണ് പുതിയ നീക്കം.

അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വിഷയം വീണ്ടും ചർച്ച ചെയ്യുമെന്ന് അമേരിക്ക അറിയിച്ചു. ഫോണിൽ ബൈഡനും നെതന്യാഹുവും സംസാരിക്കും. വെടിനിർത്തലിനായി ബൈഡൻ പുതിയ നിർദേശം മുന്നോട്ടുവയ്ക്കുമെന്നും അമേരിക്ക അറിയിച്ചു. വെടിനിർത്തലിനും ബന്ദികളെ കൈമാറാനും അവസാന അവസരമെന്ന് വിലയിരുത്തിയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ഇസ്രായേലിലെത്തിയതെങ്കിലും, ഒരു കരാറിലും ഒപ്പുവെക്കാനായില്ല.

ആറാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ തീരുമാനിച്ചിരുന്നെങ്കിലും ഗാസയിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളിൽ 50 പേർ ഗാസയിൽ കൊല്ലപ്പെട്ടു. മധ്യഗാസയിലെ ദെയ്ർ അൽ ബലായിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രദേശത്ത് ആക്രമണം കടുപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇസ്രായേൽ നിയന്ത്രണത്തിലുള്ള ഗോലാൻ കുന്നുകളിലേക്ക് ഹിസ്ബുള്ളയും റോക്കറ്റ് ആക്രമണം നടത്തിയിരുന്നു.

News Malayalam 24x7
newsmalayalam.com