

ടെഹ്‌റാന്‍: യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ച പ്രാവര്‍ത്തികമാകാതിരുന്നത് ഒരു ഫോണ്‍ കോളിന്റെ ഇടവേളയിലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന്‍ പ്രതിനിധികള്‍ യുദ്ധം അവസാനിപ്പിക്കാന്‍ നല്ല വിശ്വാസത്തില്‍ യുഎസുമായി ചര്‍ച്ച നടത്തി. എന്നാല്‍ കാര്യത്തോട് അടുത്തപ്പോള്‍ ട്രംപ് നിലപാട് മാറ്റിയെന്നും അരാഗ്ചി പറഞ്ഞു.
യുഎസുമായി ചര്‍ച്ച നിര്‍ണായക ഘട്ടത്തില്‍ ആയിരിക്കെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ വിളിച്ചു. ഇതാണ് തിരിച്ചടിയായതെന്നും അരാഗ്ചി പറഞ്ഞു.
ഫോണ്‍ സംഭാഷണം ഇസ്രയേലിന്റെ താത്പര്യങ്ങളിലേക്കാണ് ശ്രദ്ധ തിരിച്ചത്. യുദ്ധത്തിലൂടെ നേടാനാവാത്തത് ചര്‍ച്ചയിലൂടെ മേശപ്പുറത്ത് വച്ച് നേടാനാണ് അമേരിക്ക ശ്രമിച്ചതെന്നും അരാഗ്ചി പറഞ്ഞു.
വാന്‍സ് പോകുന്നതിന് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനം അനാവശ്യമായിരുന്നു. രാജ്യത്തിന്റെ താത്പര്യവും പരമാധികാരവും സംരക്ഷിക്കാന്‍ ഇറാന്‍ എല്ലാക്കാലത്തും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അരാഗ്ചി പറഞ്ഞു.
അതേസമയം സമാധാന ചര്‍ച്ചകള്‍ക്കായി പശ്ചിമേഷ്യന്‍ മേഖലയില്‍ യുഎസ് രണ്ടാഴ്ചത്തെ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 21 മണിക്കൂറോളമാണ് യുഎസ്-ഇറാന്‍ ചര്‍ച്ച നടന്നത്. എന്നാല്‍ ചര്‍ച്ചകള്‍ സമവായത്തിലെത്താത്ത സാഹചര്യത്തില്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ വീണ്ടും പുനരാരംഭിച്ചേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.