

വാഷിങ്ടൺ: വെനസ്വേലയിൽ നീതിയുക്തമായ രീതിയിൽ ഭരണമാറ്റം സംഭവിക്കുന്നത് വരെ രാജ്യത്തിൻ്റെ ഭരണച്ചുമതല യുഎസ് മേൽനോട്ടത്തിൽ നടത്തുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നിർണായക വിവരങ്ങൾ ട്രംപ് വിശദീകരിച്ചത്. കണ്ണുകെട്ടി വിലങ്ങുവച്ച വെനസ്വേല പ്രസിഡൻ്റിൻ്റെ ചിത്രങ്ങളും ട്രംപ് പങ്കുവച്ചു.
ലോകത്ത് ഒരു രാജ്യത്തിനും സാധ്യമാവാത്ത കാര്യമാണ് മഡൂറോയെ അറസ്റ്റ് ചെയ്തതിലൂടെ സംഭവിച്ചതെന്നും, അമേരിക്കൻ സൈനിക ചരിത്രത്തിലെ വിസ്മയകരമായ സംഭവമാണിതെന്നും ട്രാംപ് പറഞ്ഞു. ഏകാധിപതിയും ഭീകരവാദിയുമായ മഡൂറോ ഒടുവിൽ മാറിയിരിക്കുകയാണ്. മഡൂറോയുടെ ഭരണത്തിൽ ജനം ശ്വാസംമുട്ടി നിൽപ്പായിരുന്നു. കര, കടൽ, വ്യോമ മാർഗം ഓപ്പറേഷൻ നടത്തിയാണ് മഡൂറോയെ കസ്റ്റഡിയിലെടുത്തത്. മഡൂറോയയെും ഭാര്യയെയും ന്യൂയോർക്കിൽ എത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
യുഎസിന് കീഴിൽ വെനസ്വേല ജനതയെ സമ്പന്നരുo സുരക്ഷിതരുമാക്കുമെന്നും വെനസ്വേലയുടെ എണ്ണ ഉൽപ്പാദന മേഖലയിലേക്ക് യുഎസ് കമ്പനികൾ വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഓപ്പറേഷനിൽ പങ്കെടുത്ത എല്ലാവരെയും ട്രംപ് അഭിനന്ദിച്ചു.
"ട്രെൻ ദെ അരാഗ്വ ഗ്വാങ്ങും മഡൂറോയും അമേരിക്കൻ ജനതയ്ക്ക് ഭീഷണിയായിരുന്നു. യുഎസിലെ സ്ത്രീകളെ പീഡിപ്പിക്കാൻ ട്രെൻ ദെ അരാഗ്വ ഗ്യാങ്ങിനെ ഇവിടേക്ക് അയച്ചത് മഡൂറോ ഭരണകൂടമാണ്. വെനസ്വേലയിലെ എണ്ണ ഉൽപ്പാദന മേഖല അമേരിക്കൻ അധ്വാനമാണ്. അവിടുത്തെ ഹ്യൂഗോ ഷാവേസ് സർക്കാരിൻ്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് ഭരണകൂടം അത് തട്ടിയെടുക്കുകയായിരുന്നു. വെനസ്വേലയിലെ മറ്റു സർക്കാർ പ്രതിനിധികളോട് പറയാനുള്ളത്, രാജ്യത്ത് യുഎസിൻ്റെ ആഗ്രഹങ്ങൾക്ക് തടസം നിൽക്കുന്നവർക്കെല്ലാം മഡൂറോയ്ക്ക് സംഭവിച്ചത് തന്നെ ആവർത്തിക്കും," ട്രംപ് മുന്നറിയിപ്പ് നൽകി.
യുഎസ് ഓപ്പറേഷനോടെ അമേരിക്ക കൂടുതൽ സുരക്ഷിതമായെന്ന് ട്രംപ് വിശദീകരിച്ചു. ഈ സൈനിക ദൗത്യം യുഎസ് കോൺഗ്രസിനെ മുൻകൂട്ടി അറിയിച്ചിട്ടില്ല. കോൺഗ്രസിനെ അറിയിച്ചാൽ ചോർത്തുമായിരുന്നു. വെനസ്വേലയിലെ പ്രതിപക്ഷ നേതാവും 2025ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവുമായ മരിയ കൊരീന മച്ചാഡോയ്ക്ക് വെനസ്വേലയിൽ വലിയ മതിപ്പില്ല. അവർക്ക് ഭരണം കൈമാറുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും യുഎസ് പ്രസിഡൻ്റ് പറഞ്ഞു.