

വാഷിങ്ടൺ: യുഎസ് സൈന്യം കസ്റ്റഡിയിലെടുത്ത ശേഷമുള്ള വെനസ്വേല പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയുടെ ആദ്യ ചിത്രമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ ഫോട്ടോ. മഡൂറോയെ യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ് അഡ്മിനിസ്‌ട്രേഷൻ (ഡിഇഎ) ഏജൻ്റുമാർ അറസ്റ്റ് ചെയ്തതായി കാണിക്കുന്ന രൂപമാറ്റം വരുത്തിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്.
യഥാർഥത്തിൽ 2020ൽ ടിക് ടോക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ച ഒരു വ്യാജ ചിത്രമാണിത്. എന്നാൽ യഥാർത്ഥ ചിത്രം 2020 ഫെബ്രുവരിയിൽ ഹോണ്ടുറാസിലെ നാഷണൽ പൊലീസ് കമ്മീഷണറായിരുന്ന ലിയോണൽ സൗസെഡയെ (Leonel Sauceda) അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യുന്ന ദൃശ്യമാണ്. ഈ ചിത്രത്തിൽ നിക്കോളാസ് മഡൂറോയുടെ മുഖം വെട്ടിച്ചേർക്കുകയായിരുന്നു എന്ന് ന്യൂസ് മലയാളം 24x7 നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയിൽ വ്യക്തമായി.
ചിത്രത്തിൻ്റെ താഴെ വലതുവശത്തായി 'ജനുവരി 13 2020' എന്ന തീയതിയും കാണാം. ഈ ചിത്രം പ്രചാരം നേടിയ 2020 ജനുവരി 13 എന്ന തീയതിയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ ചിത്രം പ്രചരിക്കുന്ന സമയത്ത് മഡൂറോയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് യുഎസ് അധികൃതർ 15 ദശലക്ഷം ഡോളർ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അന്നൊന്നും അത്തരമൊരു അറസ്റ്റ് നടന്നിട്ടില്ല.
2026 ജനുവരി മൂന്നിനാണ് വെനസ്വേല പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയെ യുഎസ് സേനയിലെ പ്രത്യേക ദൗത്യസംഘമായ ഡെൽറ്റ ഫോഴ്സ് ആണ് കസ്റ്റഡിയിലെടുത്തതെന്ന് യുഎസ് മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഓപ്പറേഷൻ്റെ വിശദാംശങ്ങളൊന്നും ഇതേവരെ പുറത്തുവിട്ടിട്ടില്ല. മഡൂറോയേയും ഭാര്യയേയും രാജ്യത്തിന് പുറത്തേക്ക് സുരക്ഷിതമായി മാറ്റിയെന്ന വിവരം മാത്രമാണ് ലഭിക്കുന്നത്.