
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ടെക് ബില്യണയർ ഇലോൺ മസ്കും തമ്മിലുള്ള തർക്കം അയയുന്നതായി സൂചന. ലൈംഗികാതിക്രമ കേസിൽ ട്രംപിനെ പ്രതിക്കൂട്ടിലാക്കിയ എക്സ് പോസ്റ്റ് മസ്ക് പിൻവലിച്ചു. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ ട്രംപിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന പോസ്റ്റാണ് മസ്ക് നീക്കിയത്.
യുഎസ് കാര്യക്ഷമതാ വകുപ്പില്‍ (DOGE) നിന്ന് പടിയിറങ്ങിയതിനു പിന്നാലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത വിമർശനങ്ങളാണ് മസ്ക് ഉന്നയിച്ചത്. അതില്‍ ഒന്ന് മാത്രമാണ് എപ്സ്റ്റീന്‍ കേസ് ഫയലുമായി ബന്ധപ്പെട്ട ആരോപണം. എപ്സ്റ്റീന്‍ കേസുമായി ട്രംപിന് ബന്ധമുള്ളതിനാല്‍ കേസ് ഫയലുകൾ ഒരിക്കലും പരസ്യപ്പെടുത്തില്ലെന്നായിരുന്നു ഇലോണ്‍ മസ്കിൻ്റെ പോസ്റ്റ്.
"ശരിക്കും ഒരു വലിയ ബോംബ് ഇടേണ്ട സമയമായിരിക്കുന്നു. ഡൊണാൾഡ് ട്രംപിന്റെ പേര് എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. അവ പരസ്യമാക്കാത്തതിന്റെ യഥാർഥ കാരണം അതാണ്. ഡിജെടി, നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു! ഈ പോസ്റ്റ് ഭാവിയിലേക്ക് അടയാളപ്പെടുത്തുക. സത്യം പുറത്തുവരും," ഇതായിരുന്നു മസ്കിന്റെ പോസ്റ്റ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ യുഎസ് പ്രസിഡൻ്റാക്കണം എന്നും മസ്ക് ആവശ്യപ്പെട്ടിരുന്നു.
ട്രംപ്, പ്രിൻസ് ആൻഡ്രൂ, മുൻ പ്രസിഡന്റ് ക്ലിന്റൺ എന്നിവരുൾപ്പെടെ നിരവധി പ്രമുഖരുടെ പേരുകള്‍ എപ്സ്റ്റീന്റെ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട കോടതി രേഖകളിൽ പരാമർശിക്കപ്പെട്ടിരുന്നു. 2019ൽ മാൻഹാട്ടൻ ജയിലിൽ വെച്ച് ഫിനാന്‍സിയറായ ജെഫ്രി എപ്സ്റ്റീന്‍ ജീവനൊടുക്കുകയായിരുന്നു.
ട്രംപിനെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയ ടെസ്‌ല സിഇഒ റിപ്പബ്ലിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. താൻ ഇല്ലായിരുന്നെങ്കിൽ ഡൊണാള്‍ഡ് ട്രംപ് 2024 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽക്കുമായിരുന്നു എന്നും ഇലോണ്‍ മസ്ക് പോസ്റ്റുകളില്‍ അവകാശപ്പെട്ടിരുന്നു. ട്രംപിൻ്റെ താരിഫ് നയങ്ങളെയും പുതിയ നികുതി ഇളവ്, ചെലവ് ബില്ലിനെയും വിമർശിക്കാനും ടെസ്‌ല സിഇഒ മറന്നില്ല. രാജിവെച്ച ഡോജ് മുൻ മേധാവിയിൽ താൻ 'നിരാശനാണെന്ന്' ട്രംപ് പറഞ്ഞതിന് പിന്നാലെയായിരുന്നു മസ്കിൻ്റെ ഈ പ്രതികരണങ്ങള്‍.
എന്നാല്‍, ഇലോണ്‍ മസ്കിന്റെ ആരോപണങ്ങള്‍ ഡൊണാള്‍ഡ് ട്രംപ് തള്ളിക്കളയുകയായിരുന്നു. മസ്കിന്റെ സഹായം ഇല്ലായിരുന്നെങ്കിലും താന്‍ പെൻസിൽവാനിയയില്‍ ജയിക്കുമായിരുന്നു എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നികുതി ഇളവ്, ചെലവ് ബില്ലില്‍ ഇലക്ട്രിക് വാഹന (ഇവി) സബ്‌സിഡികൾ വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടെന്ന് കണ്ടെത്തിയതിന് ശേഷമാണ് മസ്‌ക് ബില്ലിനെ എതിർക്കുന്നത് എന്നായിരുന്നു ട്രംപിന്റെ മറുപടി.
അതേസമയം, മസ്‌കും ട്രംപും തമ്മിലുള്ള സംഘർഷങ്ങള്‍ക്കിടെ, ടെസ്‌ലാ തലവന് റഷ്യയിൽ രാഷ്ട്രീയ അഭയം തേടാമെന്ന് റഷ്യൻ നിയമസഭാംഗം ദിമിത്രി നോവിക്കോവ് അഭിപ്രായപ്പെട്ടു. റഷ്യന്‍ സ്റ്റേറ്റ് ഡുമ കമ്മിറ്റി ഓൺ ഇന്റർനാഷണൽ അഫയേഴ്‌സിന്റെ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ദി റഷ്യൻ ഫെഡറേഷന്റെ) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനാണ് ദിമിത്രി നോവിക്കോവ്.