ബാൽക്കൺ : പ്രളയത്തിനൊപ്പം വൈദ്യുതിബന്ധവും നിലച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് കൊസോവോയിലെ ജനത. കഴിഞ്ഞ 24 മണിക്കൂറിൽ പെയ്ത ശക്തമായ മഴയിൽ പല മേഖലകളും വെള്ളത്തിലായി. യൂറോപ്പിലെ ബാൽക്കൺ മേഖലയിൽ സ്ഥിതി ചെയ്യുന്ന കൊസോവോയിലെ ദുരിതക്കാഴ്ചകളാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലെ വാർത്തകളിൽ നിറയെ. ശക്തമായ മഴയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കൊസോവോ.
പല നഗരങ്ങളും വെള്ളത്തിനടിയിലായി. പ്രധാന നഗരങ്ങളിൽ ഉൾപ്പടെ വൈദ്യുതി നിലച്ചു. 24 മണിക്കൂറിൽ പെയ്ത ശക്തമായ മഴയിൽ അന്ധാളിച്ച് നിൽക്കുകയാണ് ഒരു ജനത. പവർ സ്റ്റേഷനുകളിലേക്ക് മഴവെള്ളം പ്രവേശിച്ചതോടെയാണ് അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. സുരക്ഷാ കാരണങ്ങൾ മൂലമാണ് വൈദ്യുതി വിതരണം നിർത്തിവെച്ചതെന്ന് അധികൃതർ വിശദീകരിക്കുന്നു. സെൻട്രൽ നഗരമായ ഗ്ലോഗോവാക്കിൽ നിന്ന് 20ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പല വീടുകളിലും രണ്ട് മീറ്ററോളം ഉയരത്തിൽ വെള്ളം കയറിയിട്ടുണ്ട്.
പലയിടങ്ങളും കുടിവെള്ള വിതരണവും കമ്പനികൾ നിർത്തിവെച്ചു. പ്രളയജലം കുടിവെള്ള സ്രോതസുകളിലേക്ക് എത്തിയതോടെയാണ് കമ്പനികളുടെ ഈ നടപടി. രാജ്യത്തെ പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യം ഇനിയും മോശമായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.