

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ തന്നോട് കൂടിക്കാഴ്ചയ്ക്ക് അഭ്യർഥിച്ചതായി അവകാശ വാദവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് .അതിന് പിന്നാലെ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നതായും ട്രംപ് അവകാശപ്പെട്ടു . കൂടിക്കാഴ്ചയിൽ താരിഫ്, റഷ്യൻ എണ്ണ ഇറക്കുമതി, അപ്പാച്ചെ ഹെലികോപ്റ്റർ എന്നിവയെക്കുറിച്ച് ചർച്ചകൾ നടത്തിയതായും ട്രംപ് പറഞ്ഞു.
മോദിയുമായി തനിക്കുള്ളത് നല്ല ബന്ധമാണെന്നും ട്രംപ് കൂട്ടി ചേർത്തു . എന്നാൽ അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന തീരുവ കാരണം മോദിക്ക് നീരസം ഉണ്ടെന്നും ട്രംപ് പറഞ്ഞു .റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുത്തനെ വെട്ടിക്കുറച്ചതായും ട്രംപ് അവകാശപ്പെട്ടു.
അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചതെന്നും ട്രംപ് പറഞ്ഞു. വ്യാപാര നയം കാരണം മോദിയും ട്രംപും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ടെന്നും ട്രംപ് സമ്മതിച്ചു. താരിഫ് കൂട്ടിയതിനാൽ മോദി ഇപ്പോൾ അത്ര സന്തുഷ്ടനല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ ഇപ്പോൾ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ ഗണ്യമായി കുറച്ചിട്ടുള്ളതായും ട്രംപ് പറഞ്ഞു.
യുക്രെയ്ൻ സംഘർഷത്തിനിടയിൽ റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യൻ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനാണെന്ന ആരോപണം ഉയർത്തിയാണ് യുഎസ് താരിഫ് 50 ശതമാനം കൂട്ടിയത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെക്കുറിച്ചുള്ള യുഎസ് ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ തീരുവ ഉയർത്താൻ വാഷിംഗ്ടൺ തീരുമാനിച്ചേക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യൻ എണ്ണ വാങ്ങുന്നത് കുറച്ചതിനാൽ ഇന്ത്യയുടെ താരിഫ് നിരക്കിൽ കുറവു വരുത്തിയേക്കുമെന്ന സൂചനയും ട്രംപ് നൽകിയത്.
കഴിഞ്ഞ ദശകത്തിൽ യുഎസ് പ്രതിരോധ ഉപകരണങ്ങൾ ഏറ്റവും കൂടുതൽ വാങ്ങിയിരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വർഷങ്ങൾക്ക് മുമ്പ് അപ്പാച്ചെ ഹെലികോപ്റ്ററുകൾക്ക് ഓർഡർ നൽകിയിരുന്നുവെങ്കിലും ഇന്ത്യക്ക് ഇതുവരെ ഹെലികോപ്റ്ററുകൾ ലഭ്യമായിരുന്നില്ല. ഇതിൻ്റെ വിതരണം വേഗത്തിലാക്കുമെന്നും ട്രംപ് പറഞ്ഞു.