

മോസ്കോ: ശനിയാഴ്ച റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിൽ യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനെ ചൊല്ലി ചർച്ച നടന്നതായി വെളിപ്പെടുത്തി യുഎസ് സർക്കാർ പ്രതിനിധികൾ. ശനിയാഴ്ച മോസ്കോവിൽ വച്ചാണ് ട്രംപ് നിയോഗിച്ച പ്രതിനിധികൾ പുടിനുമായി ചർച്ച നടത്തിയത്. ഞായറാഴ്ചയും ചർച്ച തുടരുമെന്നും കൂടുതൽ വിശദാംശങ്ങൾ വരുന്ന ആഴ്ചകളിൽ പുറത്തുവിടുമെന്നും വാഷിങ്ടൺ അറിയിച്ചു.
യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനായി തുറന്ന ചർച്ചകളാണ് യുഎസ് പ്രതിനിധികൾ നടത്തിയതെന്ന് റഷ്യൻ സർക്കാർ പ്രതികരിച്ചു. യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള നിരവധി നിർദേശങ്ങളാണ് അവർ പ്രസിഡൻ്റിന് മുന്നിൽ വച്ചതെന്നും ഒത്തുതീർപ്പിലേക്ക് നയിക്കുന്ന ആശയങ്ങളാണ് ഇതെന്നും റഷ്യൻ പ്രതിനിധി യുറി ഉഷാക്കോവ് പറഞ്ഞു.
കിഴക്കൻ യുക്രെയ്‌നിന്റെ ബാക്കി ഭാഗങ്ങൾ കൂടി പിടിച്ചെടുക്കുക എന്ന സൈനിക ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ടെന്ന് പ്രസിഡൻ്റ് യുഎസ് പ്രതിനിധികളോട് പറഞ്ഞതായി ഉഷാകോവ് പറഞ്ഞു. യുക്രെയ്‌നിനെതിരായ യുദ്ധത്തെക്കുറിച്ചുള്ള റഷ്യൻ സർക്കാരിൻ്റെ നിലപാട് മാറിയിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അതേസമയം, കീവിലും ബോറിസ്പിൽ വിമാനത്താവളത്തിലും റഷ്യ നടത്തിയ ആക്രമണങ്ങൾക്കും മോസ്കോയിൽ നടന്ന ചർച്ചകളുമായി ബന്ധമുണ്ടെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. മോസ്കോ ചർച്ചകൾക്ക് പിന്നാലെ യുഎസ് പ്രതിനിധി സംഘം കീവിലേക്ക് വരുന്നത് തടയാനുള്ള നീക്കമായിരുന്നുവെന്നും റഷ്യ നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രെയ്നിൻ്റെ ഭാഗത്ത് നിന്ന് വരും ആഴ്ചകളിൽ ആനുപാതികമായ തിരിച്ചടികൾ പ്രതീക്ഷിക്കാമെന്നും സെലെൻസ്കി റഷ്യക്ക് മുന്നറിയിപ്പ് നൽകി.