വെനസ്വേലയിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന് യുഎസ് സ്പീക്കറും റിപ്പബ്ലിക്കനുമായ മൈക് ജോൺസൺ. തെരഞ്ഞെടുപ്പ് നടത്താൻ സമയമായിട്ടില്ലെന്ന വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മൈക് ജോൺസണിന്‍റെ പ്രതികരണം. വെനസ്വേലയിലേക്ക് യുഎസ് സൈന്യത്തെ അയക്കുമെന്ന് കരുതുന്നില്ലെന്നും മൈക് ജോൺസൺ പറഞ്ഞു.
വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗ്രസ് ചുമതലയേറ്റതിന് പിന്നാലെയാണ് മൈക് ജോൺസൺ ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. റൂബിയോ, പീറ്റ് ഹെഗ്സെത്ത് തുടങ്ങിവരുമായുള്ള ബ്രീഫിങ്ങിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവയാണ് മൈക്ക് ജോൺസൺ ഇക്കാര്യം പറഞ്ഞത്.
വെനസ്വേലയിലേക്ക് അമേരിക്കൻ സൈന്യത്തെ അയക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും മൈക് ജോൺസൺ പറഞ്ഞു. സൈനികരെ അയക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് പ്രസിഡന്‍റ് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം വെനസ്വേലയുടെ ആത്യന്തിക ചുമതല തനിക്കാണെന്നാണ് എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. രാജ്യത്ത് ഉടൻ തെരഞ്ഞെടുപ്പ് നടത്തുക എന്നത് അസാധ്യമാണ്. വെനസ്വേലയുമായി യുഎസ് യുദ്ധത്തിലല്ലെന്നും ട്രംപ് വ്യക്തമാക്കി. മഡൂറോയെ അറസ്റ്റ് ചെയ്യാൻ യുഎസിന് അവകാശമുണ്ടെന്ന് യുഎസ് അറ്റോർണി ജനറലും അഭിപ്രായപ്പെട്ടു.
ഇതിനിടെ ലാറ്റിനമേരിക്കൻ രാജ്യങ്ങളായ മെക്സിക്കോയും കൊളംബിയയും ട്രംപിൻ്റെ ഭീഷണിക്ക് മറുപടിയുമായി രംഗത്തെത്തിയ. യുഎസ് സെെന്യം രാജ്യത്ത് പ്രവേശിക്കില്ല എന്ന് മെക്സിക്കോ പ്രസിഡൻ്റ് ക്ലോഡിയ ഷെയിന്‍ബോം പറഞ്ഞു. താന്‍ സേനാതലവന്‍ ആണെന്നും, ആക്രമണമുണ്ടായാല്‍ മാതൃരാജ്യത്തിന് വേണ്ടി ആയുധമെടുക്കും എന്ന് കൊളംബിയൻ പ്രസിഡൻ്റ് ഗുസ്താവോ പെട്രോ പറഞ്ഞു.