

ടെഹ്റാൻ: ഇറാനെതിരായ സൈനിക നടപടിയെക്കുറിച്ചുള്ള ട്രംപിൻ്റെ പ്രസ്താവനയെ പരിഹസിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. വിയറ്റ്നാം യുദ്ധകാലത്ത് യുഎസ് നടത്തിയതു പോലെയുള്ള അമിതമായ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്ന സൈനിക വിശദീകരണങ്ങളാണ് ഇപ്പോഴുണ്ടാകുന്നതെന്ന് അരാഗ്ചി ചൂണ്ടിക്കാട്ടി. യഥാർഥത്തിൽ സംഭവിക്കുന്നതിന് നേർവിപരീതമായ കാര്യങ്ങളുടെ ഒരു പാറ്റേണാണ് യുഎസ് ലോകത്തിന് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ വിമർശിച്ചു.
"വിയറ്റ്നാമിൽ നൂറുകണക്കിന് യുഎസ് സൈനികർ മരിക്കുകയും, ഫലം എന്താകുമെന്ന് ഇതിനോടകം വ്യക്തമായിരിക്കുകയും ചെയ്തപ്പോൾ പോലും, യുദ്ധം നന്നായി പോകുന്നുണ്ടെന്നും യുഎസ് 'ജയിക്കുന്നുവെന്ന്'എല്ലാവർക്കും ഉറപ്പുനൽകാനായി ജനറൽ വില്യം വെസ്റ്റ്‌മോർലാൻഡിനെ നാട്ടിലേക്ക് വിമാനത്തിൽ കൊണ്ടുപോയത് അമേരിക്കക്കാർ മറന്നിട്ടില്ല. മാധ്യമങ്ങളും അക്കാര്യം മറന്നിട്ടില്ല. മേൽത്തട്ടിൽ നിന്നുള്ള ഭാവന നിറഞ്ഞ ആ വിശകലനങ്ങൾ 'ഫൈവ് ഓ ക്ലോക്ക് ഫോളീസ്' എന്ന പേരിൽ കുപ്രസിദ്ധമായിരുന്നു," അരാഗ്ചി എക്‌സിൽ പോസ്റ്റ് ചെയ്തു.
യുഎസ് സർക്കാർ പറയുന്നത് ഒന്നും യാഥാർത്ഥ്യം മറ്റൊന്നുമാണ്. ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാതായെന്ന് യുഎസ് അവകാശപ്പെടുമ്പോഴാണ് അവരുടെ ഒരു എഫ് 35 ആക്രമിക്കപ്പെട്ടത്. ഇറാൻ്റെ നാവികസേന അവസാനിച്ചുവെന്ന് അവർ പ്രഖ്യാപിക്കുമ്പോഴാണ് യുഎസ്എസ് ജെറാൾഡ് ഫോർഡ്, യുഎസ്എസ് അബ്രഹാം ലിങ്കൺ എന്നീ യുദ്ധകപ്പലുകൾ അറ്റകുറ്റ പണിക്കായി നാട്ടിലേക്ക് തിരിച്ചുപോകുന്നത്. അപ്പോഴും അവർ പറയുന്നത് വിജയമടുത്തു എന്നാണ്," അബ്ബാസ് അരാഗ്ചി കൂട്ടിച്ചേർത്തു.
നേരത്തെ ഇസ്രയേൽ-യുഎസ് രാജ്യങ്ങളുമായി ഇറാൻ ഒത്തുതീർപ്പിന് ശ്രമിക്കുന്നുണ്ടെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വാദം തള്ളി ഇറാൻ വിദേശകാര്യമന്ത്രി തള്ളിയിരുന്നു. വെടിനിർത്തലിനായി ഇറാൻ ശ്രമിക്കുന്നുണ്ടെന്ന ട്രംപിൻ്റെ പ്രസ്താവനയാണ് ഇറാൻ നിഷേധിച്ചത്. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അരാഗ്ചി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.