
ഡൽഹി: മകൻ അർജുൻ ടെണ്ടുൽക്കറും മുംബൈയിലെ പ്രമുഖ വ്യവസായിയുടെ മകളായ സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായി ക്ഷണക്കത്തുമായി പ്രധാനമന്ത്രിയുടെ വസതിയിലെത്തി ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റർ സച്ചിൻ ടെണ്ടുൽക്കർ. മാർച്ച് അഞ്ചിനാണ് ഈ താരവിവാഹമെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് മൂന്ന് മുതൽ വിവാഹാഘോഷ പരിപാടികൾ തുടങ്ങുമെന്നും റിപ്പോർട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹത്തിന് ക്ഷണിച്ചെന്ന വിവരം സച്ചിൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മോദിയെ ക്ഷണിക്കാൻ സച്ചിന് പുറമെ ഭാര്യ അഞ്ജലി, മകൻ അർജുൻ, മകൾ സാറ, പ്രതിശ്രുത വധു സാനിയ ചന്ദോക്ക് എന്നിവരും മറ്റു രണ്ടു പേരും കൂടെ എത്തിയിരുന്നു.
ഇതിന് പുറമെ രാഷ്ട്രപതി ദ്രൗപതി മുർമു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി പ്രമുഖ നേതാക്കളെയെല്ലാം കുടുംബ സമേതം സന്ദർശിച്ചാണ് സച്ചിനും കുടുംബവും ക്ഷണക്കത്ത് കൈമാറിയത്. ഈ ചിത്രങ്ങളും സച്ചിൻ ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടെ പങ്കുവച്ചിട്ടുണ്ട്.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൻ്റേയും ആഭ്യന്തര ക്രിക്കറ്റിൽ ഗോവയുടെയും താരമാണ് അർജുൻ. അർജുൻ്റെ വിവാഹത്തിന് ക്രിക്കറ്റ് ലോകത്തേയും ബോളിവുഡിലേയും വൻ താരസംഗമം തന്നെ പ്രതീക്ഷിക്കാം.
മുംബൈയിലെ പ്രശസ്ത സംരംഭകനായ രവി ഘായിയുടെ ചെറുമകളാണ് സാനിയ. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായങ്ങളിലെ സേവനങ്ങൾക്ക് ഗായ് കുടുംബം പ്രശസ്തമാണ്. ഇൻ്റർകോണ്ടിനെൻ്റൽ ഹോട്ടലിൻ്റേയും ബ്രൂക്ലിൻ ക്രീമറിയുടെയും ഉടമകളാണ് അവർ.
ലണ്ടൻ സ്‌കൂളിൽ നിന്നും ഇക്കണോമിക്‌സിൽ ബിരുദമെടുത്ത സാനിയ ചന്ദോക്ക് 'മിസ്റ്റർ പോവ്‌സ്' എന്ന പെറ്റ് സലോണിൻ്റെ സ്ഥാപകയാണ്.