സൗദി അറേബ്യയിൽ ശമ്പള സുരക്ഷാ നിയമം നടപ്പാക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ശമ്പള സുരക്ഷാ നിയമം അനുസരിച്ച് കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് മാസം കൃത്യമായി തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് ശമ്പളമെത്തിയിരിക്കണം. തുടർച്ചയായി രണ്ട് മാസത്തിലേറെ ശമ്പളം മുടങ്ങിയാൽ തൊഴിലാളിക്ക് സ്‌പോൺസറുടെ അനുമതിയില്ലാതെ ജോലി മാറാനാകും. പ്രവാസികൾക്ക് മുഴുവൻ നേട്ടമാകുന്നതാണ് പുതിയ തീരുമാനം. സൗദിയിലെ മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് സ്ഥാപനങ്ങളോട് വേജ് പ്രൊട്ടക്ഷൻ സിസ്റ്റം അഥവാ ഡബ്ല്യുപിഎസ് നടപ്പാക്കാൻ ആവശ്യപ്പെട്ടത്.
2013ൽ ആരംഭിച്ച ഈ സംവിധാനത്തിന്റെ അവസാന ഘട്ടമാണ് നാളെ പ്രാബല്യത്തിലാവുക. തൊഴിലാളികൾക്ക് കരാറിൽ വ്യക്തമാക്കിയ സമയത്തും തുകയിലും ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്ഥാപനമോ സ്‌പോൺസറോ ശമ്പളം മുടക്കിയാൽ അത് ഓട്ടോമാറ്റിക്കായി നിരീക്ഷപ്പെടുകയും സ്ഥാപനത്തിന്റെ സേവനം തടസപ്പെടാനും കാരണമാകും. നേരിട്ട് ബാങ്കുവഴിയാണ് ഡബ്ല്യുപിഎസിന്റെ പ്രവർത്തനം. ഇതിനായി സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് മദദ് പ്ലാറ്റ്ഫോമുമായി ലിങ്ക് ചെയ്യും. ഇതോടെ ശമ്പള വിതരണം ബാങ്ക് വഴി മാത്രമേ നടത്താവൂ.
ഓരോ മാസവും എച്ച്ആർ അക്കൗണ്ട്‌സ് വിഭാഗം തൊഴിലാളികളുടെ പേസ്ലിപ് മദദ് പ്ലാറ്റ്‌ഫോമിൽ അപ്ലോഡ് ചെയ്യണം. ഇതിൽ ശമ്പളത്തുകയും ആനുകൂല്യങ്ങളും കൂട്ടുകയും പിഴകളുണ്ടെങ്കിൽ കുറക്കുകയും ചെയ്യാം. ഇതോടെ 48 മണിക്കൂറിനകം ശമ്പളം അക്കൗണ്ടിലേക്ക് ട്രാൻസ്ഫറാകും.
പ്രവാസികൾക്ക് തീരുമാനം വലിയ നേട്ടമാകും. ഡബ്ല്യുപിഎസ് വഴി ശമ്പളം തുടർച്ചയായി രണ്ട് മാസമോ അതിൽ കൂടുതലോ മുടങ്ങിയാൽ, തൊഴിലാളിക്ക് തൊഴിൽ കരാർ റദ്ദാക്കാം. പുതിയ ജോലിയിലേക്ക് സ്‌പോൺസറുടെ അനുമതിയില്ലാതെ മാറുകയും ചെയ്യാം. ഖിവ പ്ലാറ്റ്‌ഫോം വഴി ഇതിനുള്ള അപേക്ഷ നൽകാനാകും. ഡബ്ല്യുപിഎസിന്റെ ഡാറ്റ ഉപയോഗിച്ച് ശമ്പള കുടിശ്ശിക, നഷ്ടപരിഹാരം തുടങ്ങിയവയ്ക്ക് ഓൺലൈൻ വഴി കോടതിയിലും പരാതി നൽകാം. തൊഴിലാളിക്ക് നാട്ടിലേക്ക് പോകാനാണ് താൽപര്യമെങ്കിൽ സ്‌പോൺസറുടെ സമ്മതമില്ലാതെ ഫൈനൽ എക്‌സിറ്റും ലഭിക്കും. ഡബ്ലുപിഎസ് രേഖകൾ മന്ത്രാലയം തന്നെ നേരിട്ട് നിരീക്ഷിക്കും. പാലിക്കാത്ത സ്ഥാപനങ്ങൾക്ക് സർവീസുകൾ റദ്ദാകുന്നതിന് പുറമെ പിഴയും ലഭിക്കും.