
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന് ആശ്വാസം. കൂടുതൽ ശിക്ഷ ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ അപ്പീൽ സൗദി സുപ്രീം കോടതി തള്ളി. കീഴ്‌ക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഇതോടെ റഹീമിന്റെ മോചന നടപടികൾ കൂടുതൽ എളുപ്പമാകും. 2006 ൽ ആണ് സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റഹീം അറസ്റ്റിലാകുന്നത്.
സുപ്രീം കോടതിയുടെ വിധി ഏറെ സന്തോഷം നല്‍കുന്നതാണെന്ന് റിയാദിലെ അബ്ദുല്‍ റഹീം നിയമ സഹായ സമിതി പ്രതികരിച്ചു. കീഴ്‌ക്കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളുകയായിരുന്നു. നേരത്തെ മെയ് 26ന് ഇരുപത് വര്‍ഷത്തെ ശിക്ഷ വിധിച്ച റിയാദിലെ ക്രിമിനല്‍ കോടതിയുടെ വിധി ജൂലൈ 9ന് അപ്പീല്‍ കോടതി ശരിവെച്ചിരുന്നു. അന്തിമവിധി പ്രഖ്യാപനത്തിനായി സുപ്രീം കോടതി പരിഗണനയിലായിരുന്നു. പ്രോസിക്യൂഷന്റെ അപ്പീലിനെതിരെ അബ്ദുറഹീമിന്റെ അഭിഭാഷകരും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അപ്പീല്‍ കോടതിയിലും സുപ്രീം കോടതിയിലും അബ്ദുറഹീമിന്റെ അഭിഭാഷകരായ റെനയും അബുഫൈസലും അബ്ദുറഹീമിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവൂരും രംഗത്തുണ്ടായിരുന്നു.
സൗദി ബാലൻ മരിച്ച കേസിലാണ് കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീം 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്നത്. പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള വകുപ്പുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും നിരവധി തവണ കേസ് പരിഗണിച്ച റിയാദ് ക്രിമിനൽ കോടതി മോചന ഉത്തരവിൽ വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു.
ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു. ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നൽകാൻ തയ്യാറാണെന്ന് റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. എന്നാൽ കോടതിയുടെ സ്വാഭാവികമായ നടപടികൾ പൂർത്തിയാക്കാനുള്ളതിനാൽ അബ്ദുൽ റഹീമിന്റെ മോചനം നീണ്ടുപോകുകയായിരുന്നു.
സമാനതകളില്ലാത്ത ഫണ്ട് ശേഖരണത്തിൽ മൊത്തം 47.87 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതിൽ റഹീമിന്റെ മോചനത്തിനായി 34 കോടിയിലേറെ മോചനദ്രവ്യവും, വക്കീൽ ഫീസായി ഒന്നരക്കോടിയും ഉൾപ്പെടെ 36.27 കോടി രൂപ വിനിയോഗിച്ചു.