ബെംഗളൂരൂ; വീട്ടുജോലിക്ക് ആളെ കിട്ടാൻ പ്രയാസമാണ്. പ്രത്യേകിച്ചും നഗരങ്ങളിൽ. ഇനി ആളെ കിട്ടിയാൽ തന്നെ ശമ്പളം കൂടുതൽ ആണെന്നാണ് പലരുടേയും പരാതി. ഒന്ന് തൂത്തുവാരാൻ, കുറച്ച് ഭക്ഷണം ഉണ്ടാക്കാൻ ഇത്രയും കാശോ എന്ന് അതിശയിക്കുന്നവരുണ്ട്. എത്ര രൂപയ്ക്ക് ഭക്ഷണം പുറത്ത് നിന്നു വാങ്ങിയാലും അത് വീട്ടിൽ വച്ച് തരുന്നവർക്ക് കാശ് കൊടുത്താൽ കൂടിപ്പോകുമെന്നാണ് നിരവധിപ്പേരുടെ ധാരണ.
ഇത്തരം ധാരണകളെ പൊളിച്ചെഴുതിയ വിദേശ വനിതയുടെ പ്രവർത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബെംഗളൂരുവിൽ താമസിക്കുന്ന റഷ്യൻ യുവതി യൂലിയ അസ്ലാമോവ തന്റെ വീട്ടു ജോലിക്കാരിക്ക് ശമ്പളം കൊടുക്കുന്നത് മാസം 45000 രൂപയാണ്.പ്രൊഫഷണലിസം, സത്യസന്ധത, വിശ്വാസ്യത എന്നിവയൊക്കെയാണ് താൻ വിലമതിക്കുന്നത് എന്നാണ് അവർ നേരത്തേ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത ഒരു പോസ്റ്റിൽ പറഞ്ഞത്.
തന്റെ പ്രതിമാസം വരുന്ന ചെലവുകളെ കുറിച്ച് യൂലിയ പോസ്റ്റിൽ പറയുന്നതിനിടെയാണ് അതിലാണ് വീട്ടുജോലിക്കാരിക്ക് 45,000 രൂപ നൽകുന്നതിനെ കുറിച്ച് പറയുന്നത്. എന്നാൽ, വീട്ടുജോലിക്കാരിക്ക് ഇത്രയും പണം നൽകണോ എന്ന് ചോദിച്ച് ചിലരെല്ലാം അവളെ വിമർശിച്ചിരുന്നു. മറ്റ് ചിലവുകളേക്കാൾ കൂടുതൽ ആളുകൾക്ക് പ്രശ്നമായത് വീട്ടുജോലിക്കാരിക്ക് നൽകുന്ന ശമ്പളമാണ്. ഇതോടെയാണ് മറുപടിയുമായി യൂലിയ എത്തിയത്.
വീട്ടുജോലിക്കാരോട് ബഹുമാനത്തോടെ പെരുമാറുന്നതിലും അവർക്ക് വളരുന്നതിന് വേണ്ടിയുള്ള അവസരങ്ങൾ നൽകുന്നതിലും താൻ വിശ്വസിക്കുന്നുവെന്നാണ് തന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ യൂലിയ പറയുന്നത്. ജീവിതത്തിലെ തന്റെ ഏറ്റവും വലിയ അഭിമാനം താൻ വിട്ടയക്കുന്നതുവരെ ഒരാളും പിരിഞ്ഞുപോയിട്ടില്ല എന്നതാണ്. ഇന്ത്യയിൽ വീട്ടുജോലിക്കാരികളെ പ്രൊഫഷണലായിട്ടല്ല കാണുന്നത്. അവർ ഓടിപ്പോവും എന്നാണ് പറയുന്നത്. അത് തെറ്റാണ് എന്നും യൂലിയ പറയുന്നു.
ശമ്പളത്തിന് പുറമേ അവരുടെ ജോലിയിലെ മികവിനനുസരിച്ച് ഇൻസന്റീവും നൽകുമെന്ന് യൂലിയ വെളിപ്പെടുത്തി. വർഷത്തിൽ 10% വർധനവും നൽകാറുണ്ട്. ജീവിതച്ചെലവുകൾ കൂടുന്നത് പരിഗണിച്ചാണ് അത് ചെയ്യുന്നത്. മാത്രമല്ല ഡ്രൈവിംഗ് ഉൾപ്പെടെ പഠിക്കാൻ അവരെ സഹായിച്ചു. അവരുടെ വളർച്ചയ്ക്ക് വേണ്ടിക്കൂടി നാം അവരെ സഹായിക്കേണ്ടതുണ്ട് എന്നുമാണ് യൂലിയയുടെ പക്ഷം. അതവരെ കൂടുതൽ നിൽക്കാനായി പ്രേരിപ്പിക്കും. യൂലിയയുടെ പ്രവർത്തിയെ പ്രശംസിച്ച് നിരവധിപ്പേരാണ് എത്തിയത്. എങ്കിലും പല കമന്റുകളിലും വീട്ടു ജോലിയെ മറ്റ് ജോലികൾ പോലെ കണക്കാക്കാനുള്ള താൽപ്പര്യക്കുറവ് പ്രകടമാണ്.