

അഹമ്മദാബാദ്: സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിക്ക് പിന്നിലെ കാരണങ്ങൾ നിരത്തി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ബൌളർമാർ നന്നായി പന്തെറിഞ്ഞെന്നും എന്നാൽ ഞങ്ങൾക്ക് കുറച്ചുകൂടി നന്നായി ബാറ്റ് ചെയ്യാമായിരുന്നുവെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. സിംബാബ്‌വെയ്ക്ക് എതിരായ അടുത്ത സൂപ്പർ 8 മത്സരത്തിൽ ടീം ശക്തമായി തിരിച്ചുവരുമെന്നും സൂര്യ മത്സര ശേഷം പറഞ്ഞു.
"തുടക്കത്തിൽ കളി ഞങ്ങളുടെ വരുതിയിലായിരുന്നു എന്ന് എനിക്ക് തോന്നുന്നു. തുടക്കത്തിൽ ഇന്ത്യൻ ബൌളർമാർ വളരെ നന്നായി പന്തെറിഞ്ഞു. ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് 21 എന്ന നിലയിലായിരുന്നു. അതിന് ശേഷം അവർ 7 മുതൽ 15 ഓവറുകൾ വരെ ബാറ്റ് ചെയ്ത രീതി മികച്ചതായിരുന്നു. ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ വളരെ നന്നായി ബാറ്റ് ചെയ്തുവെന്ന് ഞാൻ കരുതുന്നു. പിന്നീട് ഞങ്ങൾ കളിയിൽ വീണ്ടും തിരിച്ചുവന്നു. മൊത്തത്തിൽ മത്സരത്തിൽ ഞങ്ങൾ ശരിക്കും നന്നായി പന്തെറിഞ്ഞിട്ടുണ്ട്. പക്ഷേ ഞങ്ങൾക്ക് കുറച്ചുകൂടി നന്നായി ബാറ്റ് ചെയ്യാമായിരുന്നു," സൂര്യ പറഞ്ഞു.
"ടി20യിൽ 180-185 റൺസ് പിന്തുടരുകയാണെങ്കിൽ നിങ്ങൾക്ക് പവർപ്ലേയിൽ തന്നെ ഗെയിം ജയിക്കാൻ കഴിയില്ല. പക്ഷേ പവർപ്ലേയിൽ നിങ്ങൾക്ക് ഗെയിം തോറ്റേക്കാം. പവർപ്ലേയിൽ ഞങ്ങൾക്ക് വളരെയധികം വിക്കറ്റുകൾ നഷ്ടപ്പെട്ടു. തുടർന്ന് 180-185 പിന്തുടരാൻ ഞങ്ങൾ ആഗ്രഹിച്ച ചെറിയ-ചെറിയ കൂട്ടുകെട്ടുകൾ ഉണ്ടായില്ല," ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
"പക്ഷേ ഇതെല്ലാം ക്രിക്കറ്റിൻ്റെ ഭാഗമാണ്. ഞങ്ങൾ അതിൽ നിന്ന് പഠിക്കും. ഞങ്ങൾ കൂടിയിരുന്ന് ചർച്ച ചെയ്യും. കൂടുതൽ ശക്തരായി തിരിച്ചുവരും. ബുംറ-അർഷ്ദീപ് കോമ്പിനേഷൻ വളരെ മാരകമാണെന്ന് എല്ലാവർക്കും അറിയാം. ഇന്നും ഇരുവരും ചേർന്ന് എട്ട് ഓവറുകൾ എറിഞ്ഞു. അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. 45-50 റൺസ് വിട്ടുകൊടുത്തു. പക്ഷേ അവർ കോമ്പിനേഷനിൽ നന്നായി പന്തെറിഞ്ഞു. അതാണ് ഞങ്ങൾ അവരിൽ നിന്ന് ആഗ്രഹിക്കുന്നത്. ഇരുവരും പരിചയസമ്പന്നരാണ്. ഇരുവരും ഞങ്ങളുടെ ടീമിൽ ഉണ്ടായിരിക്കുന്നത് നല്ലതാണ്," സൂര്യ പറഞ്ഞു.
"അടുത്ത മത്സരത്തിൽ ടീം നന്നായി ബാറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നന്നായി പന്തെറിയുമെന്നും ഫീൽഡ് ചെയ്യുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. സിംബാബ്‌വെയ്‌ക്കെതിരായ അടുത്ത മത്സരത്തിൽ ഞങ്ങൾ കാര്യങ്ങൾ ലളിതമായി നിലനിർത്താൻ ശ്രമിക്കും. ഞങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്ന അതേ ബ്രാൻഡ് ക്രിക്കറ്റ് കളിക്കും, ഒന്നും മാറില്ല. ഞങ്ങൾ ശക്തമായി തിരിച്ചുവരുമെന്ന് ഞാൻ കരുതുന്നു," ഇന്ത്യൻ ക്യാപ്റ്റൻ സൂര്യ പറഞ്ഞു.