

ഡൽഹി: ടി20 ലോകകപ്പിൽ സെമി ഫൈനലിലേക്ക് എത്താൻ സൂര്യകുമാർ യാദവിനും സംഘത്തിനും മുന്നിലുള്ളത് അഗ്നിപരീക്ഷയാണ്. ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയിക്കുകയാണ് മുന്നിലുള്ള ഏറ്റവും പ്രധാന വഴി. ഗ്രൂപ്പ് ഒന്നിൽ സൂപ്പർ 8ലെ ശേഷിക്കുന്ന എതിരാളികളായ സിംബാബ്‍വേയ്ക്കും വെസ്റ്റ് ഇൻഡീസിനുമെതിരെ ജയിച്ചാൽ ഇന്ത്യക്ക് നാല് പോയിൻ്റുകൾ ലഭിക്കും. എന്നാലും മറ്റു ടീമുകളുടെ പ്രകടനം ഇന്ത്യയുടെ മുന്നോട്ട് പോക്കിൽ നിർണായകമാണ്.
ആദ്യ മത്സരം ജയിച്ച ദക്ഷിണാഫ്രിക്ക ഇനിയുള്ള മത്സരങ്ങളിൽ ഒരെണ്ണം പരാജയപ്പെടുകയും, വിൻഡീസ്-സിംബാബ്‍വേ മത്സരത്തിലെ ജേതാവ് ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുകകയും ചെയ്താൽ മൂന്ന് ടീമുകൾക്കും നാല് പോയിൻ്റ് വീതമാവുകയും, നെറ്റ് റൺറേറ്റ് സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതിൽ നിർണായകമാകും.
മറ്റൊന്ന് ഇന്ത്യ ശേഷിക്കുന്ന മത്സരത്തിലെ ഒരു മത്സരം മാത്രം വിജയിക്കുന്നതാണ്. അങ്ങനെ വന്നാൽ ഇന്ത്യയുടെ സെമി ഫൈനൽ പ്രവേശനം തീർത്തും സങ്കീർണ്ണമാകും. അങ്ങനെ വരുമ്പോൾ ദക്ഷിണാഫ്രിക്ക അവരുടെ എല്ലാ മത്സരങ്ങളും ജയിക്കുകയെന്നത് ഇന്ത്യയുടെ ആവശ്യമായി വരും. മാത്രമല്ല വെസ്റ്റ് ഇൻഡീസ്-സിംബാബ്‍വേ മത്സരത്തിലെ വിജയിയെ തന്നെ ഇന്ത്യ തോൽപ്പിക്കുകയും വേണം. എങ്കിലും സെമി ഫൈനലിസ്റ്റുകളെ നിർണയിക്കുന്നതിൽ നെറ്റ് റൺറേറ്റ് തന്നെയാകും നിർണായക ഘടകം.
ഫെബ്രുവരി 23ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസും സിംബാബ്‍വേയും തമ്മിലുള്ള പോരാട്ടം നടക്കും. ഫെബ്രുവരി 26നാണ് ഇന്ത്യ-സിംബാബ്‍വേ പോരാട്ടം. അതേ ദിവസം തന്നെ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ നേരിടും. മാർച്ച് ഒന്നിന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വച്ച് നടക്കുന്ന വെസ്റ്റ് ഇൻഡീസ്-ഇന്ത്യ പോരാട്ടമാകും സെമി ഫൈനൽ സാധ്യതകളിൽ ഏറ്റവും നിർണായകമാകുക.
അതേസമയം, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഞങ്ങൾക്ക് കുറച്ചുകൂടി നന്നായി ബാറ്റ് ചെയ്യാമായിരുന്നുവെന്ന് ക്യാപ്റ്റൻ സൂര്യ പറഞ്ഞു. "തുടക്കത്തിൽ കളി ഞങ്ങളുടെ വരുതിയിലായിരുന്നു എന്ന് എനിക്ക് തോന്നുന്നു. തുടക്കത്തിൽ ഇന്ത്യൻ ബൌളർമാർ വളരെ നന്നായി പന്തെറിഞ്ഞു. ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് 21 എന്ന നിലയിലായിരുന്നു. അതിന് ശേഷം അവർ 7 മുതൽ 15 ഓവറുകൾ വരെ ബാറ്റ് ചെയ്ത രീതി മികച്ചതായിരുന്നു. ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ വളരെ നന്നായി ബാറ്റ് ചെയ്തുവെന്ന് ഞാൻ കരുതുന്നു. പിന്നീട് ഞങ്ങൾ കളിയിൽ വീണ്ടും തിരിച്ചുവന്നു. മൊത്തത്തിൽ മത്സരത്തിൽ ഞങ്ങൾ ശരിക്കും നന്നായി പന്തെറിഞ്ഞിട്ടുണ്ട്. പക്ഷേ ഞങ്ങൾക്ക് കുറച്ചുകൂടി നന്നായി ബാറ്റ് ചെയ്യാമായിരുന്നു," സൂര്യ പറഞ്ഞു.