
സച്ചിനും ദാദയും ലക്ഷ്മണും ദ്രാവിഡുമെല്ലാം കളിനിർത്തിയാൽ ക്രിക്കറ്റ് കാണില്ലെന്ന് പറഞ്ഞ തന്ത വൈബുകാരുടെ കാലത്ത് നിന്ന് ക്രിക്കറ്റിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ ഇതിഹാസമാണ് വിരാട് കോഹ്‌ലി. അയാൾ പടിപടിയായി ക്രിക്കറ്റിനോട് വിടപറയുമ്പോൾ പൊള്ളുന്നത് ക്രിക്കറ്റ് പ്രേമികളുടെ ഉള്ളകമാണ്. ദ്രാവിഡിൽ നിന്ന് ഗംഭീറിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം പറിച്ചുനടപ്പെടുമ്പോൾ കരിയറിൻ്റെ അന്ത്യത്തിലുള്ള സീനിയർ താരങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞുപോവുകയാണ്. ഈ മാറ്റം കാലം ആവശ്യപ്പെടുന്നതാണ്.
ആധുനിക ക്രിക്കറ്റിൻ്റെ ബ്രാൻഡ് അംബാസഡറാണ് വിരാട് കോഹ്‌ലി. സച്ചിന് ശേഷം ലോക കായികരംഗത്ത് ക്രിക്കറ്റിന് ഇത്രയും പ്രചാരം നേടിക്കൊടുത്ത മറ്റൊരു താരവുമില്ല. അയാളുടെ സോഷ്യൽ മീഡിയ പേജുകളിലെ ഫോളോവേഴ്സ് ലിസ്റ്റ് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഒരു പക്ഷേ സച്ചിനേക്കാളും എത്രയോ മുകളിലാണ് കോഹ്‌ലി ഫാൻസിൻ്റെ എണ്ണം.
ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങളുള്ളത് ഇന്ത്യയിലാണ്. അടുത്തിടെ ടെസ്റ്റിൽ നിന്നും വിരമിച്ച രോഹിത് ശർമയുടെ ക്രിക്കറ്റിൽ നിന്നുള്ള സമ്പാദ്യം 214 കോടി രൂപയാണ്. എന്നാൽ വിരാടിലേക്ക് വരുമ്പോൾ അത് 1050 കോടിയായി മാറുന്നു. അതായത് രോഹിത്തിനേക്കാൾ അഞ്ചിരട്ടിയാണ് കോഹ്‌ലിയുടെ മൊത്തം സമ്പാദ്യം.
കളിക്കളത്തിന് അകത്തും പുറത്തും അയാൾ ക്രിക്കറ്റിനോട് കാണിക്കുന്ന പാഷൻ, അഗ്രഷൻ, സ്പോർട്‌സ്മാൻ സ്പിരിറ്റ്, കംപോഷർ, ഹോണസ്റ്റി, ലീഡർഷിപ്പ് മികവ് എന്നിവയെല്ലാം സമാനതകളില്ലാത്തത്. ദാദ, ധോണി തുടങ്ങിയ മുൻകാല ഇന്ത്യൻ ക്യാപ്റ്റന്മാരുടെ ഗുണങ്ങളെല്ലാം കോഹ്‌ലിയെന്ന നായകനും പകർന്നുകിട്ടിയിരുന്നു. ഐസിസി കിരീടങ്ങളുടെ എണ്ണം പറഞ്ഞ് അയാളെ ഇകഴ്ത്തിക്കാട്ടാൻ നമുക്കാവില്ല. അയാൾ ഇന്ത്യൻ ക്രിക്കറ്റിന് പകർന്നുനൽകിയ ഊർജം ചെറുതൊന്നുമല്ല.
ഗാർഡ് എടുത്തുകഴിഞ്ഞാൽ മൈതാനത്തെ ഓരോ ഫീൽഡിങ് പിഴവുകളും കണ്ടെത്തി പന്തിനെ ഗ്യാപുകളിലൂടെ അതിർത്തിവര കടത്തുന്ന പക്കാ പ്രൊഫഷണൽ. തുടക്കം കാലം തൊട്ട് ക്രിക്കറ്റിൻ്റെ മൂന്ന് ഫോർമാറ്റിലും വൺഡൗൺ പൊസിഷനിൽ കോഹ്‌ലിയെ വെല്ലാൻ മറ്റൊരാൾ ഇല്ലെന്നതായിരുന്നു സത്യം. വിടപറയുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് ഒഴിച്ചിടുന്ന വിടവ് നികത്താൻ ആർക്കാകുമെന്നതാണ് ചോദ്യം.
1988 നവംബർ 5ന് ഡൽഹിയിൽ പ്രേം കോഹ്‌ലിയുടെയും സരോജ് കോഹ്‌ലിയുടെയും മകനായാണ് ജനനം. ഒരു ക്രിമിനൽ അഭിഭാഷകനായിരുന്നു പിതാവ് പ്രേം. ഡൽഹിയിലെ ഉത്തം നഗറിൽ വളർന്ന അദ്ദേഹം വിശാൽ ഭാരതി പബ്ലിക് സ്കൂളിലും സേവ്യർ കോൺവെന്റിലും പഠിച്ചു. ഒരു മാസത്തോളം കിടപ്പിലായിരുന്ന കോഹ്‌ലിയുടെ പിതാവ് 2006 ഡിസംബർ 18നാണ് ഹൃദയാഘാതത്തെ തുടർന്ന് ഈ ലോകത്തോട് വിടപറഞ്ഞത്. പിതാവിൻ്റെ മരണത്തിന് തൊട്ടടുത്ത ദിവസം ഗ്രൗണ്ടിലെത്തി 90 റൺസ് നേടി പുറത്താകുമ്പോൾ ഒരു ചാംപ്യൻ പ്ലേയറുടെ ഉദയമാണ് കാലം അടയാളപ്പെടുത്തിയത്.
1998ൽ വെസ്റ്റ് ഡൽഹി ക്രിക്കറ്റ് അക്കാദമി സ്ഥാപിതമായപ്പോൾ വിരാട് ആദ്യ ബാച്ചിലുണ്ടായിരുന്നു. രാജ്‌കുമാർ ശർമ്മയ്ക്ക് കീഴിലായിരുന്നു കഠിന പരിശീലനം. 2002 ഒക്ടോബറിൽ 'ഡൽഹി അണ്ടർ 15' ടീമിനൊപ്പം 2002-03 പോളി ഉമ്രിഗർ ട്രോഫിയിലൂടെ ക്രിക്കറ്റ് അരങ്ങേറ്റം നടത്തി. അടുത്ത വർഷം നായകനുമായി. പിന്നീട് 2003-04 വിജയ് മർച്ചൻ്റ് ട്രോഫിയിൽ ഡൽഹി അണ്ടർ 17 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അവിടെ ടോപ് സ്കോററായിരുന്നു.
18 വയസ്സുള്ളപ്പോൾ, തമിഴ്‌നാടിനെതിരെ ഡൽഹിക്ക് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റവും കുറിച്ചു. കോഹ്‌ലി 10 റൺസാണ് നേടിയത്. 2006 ജൂലൈയിൽ, ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ അണ്ടർ 19 ടീമിൽ അരങ്ങേറ്റവും കുറിച്ചു. അവിടെ ഇന്ത്യ ഏകദിന, ടെസ്റ്റ് പരമ്പരകൾ ജയിച്ചു. അടുത്ത വർഷം ടി20യിൽ അരങ്ങേറ്റം കുറിച്ച കോഹ്‌ലി, ഇൻ്റർ സ്റ്റേറ്റ് ടി20 ചാംപ്യൻഷിപ്പിൽ 179 റൺസോടെ ടോപ് സ്കോററായി.
കോഹ്‌ലിയുടെ ജീവിതം മാറ്റിമറിച്ച വർഷമായിരുന്നു 2008. അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിൻ്റെ നായകനായിരുന്നു. പിന്നാലെ ആർസിബി പൊന്നുംവിലയ്ക്ക് ഈ അഗ്രസീവ് ബാറ്ററെ റാഞ്ചി. ഒപ്പം ഇതേ വർഷം തന്നെയാണ് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിലും അരങ്ങേറ്റം നടത്തിയത്. ശ്രീലങ്കയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ഗംഭീറിന് പകരക്കാരനായാണ് കോഹ്‌ലി ഇന്ത്യൻ ജഴ്സിയിൽ കളിച്ചത്.
2009ലെ ഐസിസി ചാംപ്യൻസ് ട്രോഫിയിൽ യുവരാജ് സിങ്ങിന് പകരക്കാരനായി നാലാം സ്ഥാനത്തേക്ക് പ്രമോട്ട് ചെയ്യപ്പെട്ടു. 2010ൽ ബംഗ്ലാദേശിൽ നടന്ന ത്രിരാഷ്ട്ര ഏകദിന ടൂർണമെന്റിൽ സച്ചിൻ വിശ്രമത്തിലായതിനാൽ, എല്ലാ മത്സരങ്ങളിലും കളിക്കാൻ കോഹ്‌ലിക്ക് കഴിഞ്ഞു.ടൂർണമെൻ്റിലെ അസാമാന്യ പ്രകടനത്തിന് ക്യാപ്റ്റൻ ധോണിയിൽ നിന്നും പ്രശംസ പിടിച്ചുപറ്റി.
2011ൽ ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു കോഹ്‌ലി. ലോകകപ്പ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററുമായി. 282 റണ്ണുമായി ടൂർണമെൻ്റിലെ രണ്ടാമത്തെ ഉയർന്ന ടോപ് സ്കോററുമായി. അതേ വർഷം തന്നെ വെസ്റ്റ് ഇൻഡീസിനെതിരെ കിംഗ്സ്റ്റണിൽ ടെസ്റ്റ് അരങ്ങേറ്റവും കുറിച്ചു. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 76 റൺസ് മാത്രമേ നേടിയുള്ളൂ. 2015ൽ ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററായും മാറി.
ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിനിടെ, ടി20 ക്രിക്കറ്റിൽ 1000 റൺസ് തികയ്ക്കുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ ബാറ്ററായി. തൻ്റെ 27ാം മാച്ചിലാണ് വിരാട് ഈ നേട്ടം കൈവരിച്ചത്. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 7000 റൺസ്, ഏറ്റവും വേഗത്തിൽ 25 സെഞ്ച്വറികൾ എന്നീ മൈൽസ്റ്റോണുകളും കോഹ്‌ലി പിന്നിട്ടു.
2017ൽ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വെച്ച്, ക്യാപ്റ്റനെന്ന നിലയിൽ ആറ് ഇരട്ട സെഞ്ച്വറികൾ നേടുന്ന ആദ്യ ബാറ്ററായും കോഹ്‌ലി മാറി. ആ വർഷം ആകെ 2818 റൺസും അടിച്ചെടുത്തു. ഒരു കലണ്ടർ വർഷം ഏതെങ്കിലുമൊരു ഇന്ത്യൻ കളിക്കാരൻ നടത്തിയ എക്കാലത്തെയും ഉയർന്ന റൺവേട്ടയായി അത് മാറി.
2018 ഓഗസ്റ്റിൽ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ കോഹ്‌ലി തലപ്പത്തെത്തി. ഒപ്പം ഈ നാഴികക്കല്ല് പിന്നിടുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്ററുമായി. 2018 ഒക്ടോബറിൽ തുടർച്ചയായി മൂന്ന് ഏകദിന സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി കോഹ്‌ലി മിന്നിത്തിളങ്ങി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റനും, ലോകത്തെ പത്താമത്തെ കളിക്കാരനുമായിരുന്നു അയാൾ.
2010ൽ സിംബാബ്‌വെയിൽ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ ബിസിസിഐ സുരേഷ് റെയ്‌നയെ ക്യാപ്റ്റനായും, കോഹ്‌ലിയെ വൈസ് ക്യാപ്റ്റനായും നിയമിച്ചു. പിന്നാലെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ ബാറ്ററായി. ഓസ്ട്രേലിയയിലെ മികച്ച പ്രകടനത്തെ തുടർന്ന് 2012 ഏഷ്യാ കപ്പിൽ ധോണിക്ക് കീഴിൽ വിരാടിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു.
സിംബാബ്‌വെയിൽ നടന്ന അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലാണ് കോഹ്‌ലി ആദ്യമായി ഇന്ത്യൻ ദേശീയ ടീമിൻ്റെ നായകനാകുന്നത്. ആ പരമ്പര ഇന്ത്യ 5-0ന് തൂത്തുവാരി. 2014ലെ ഐസിസി ടി20 ലോകകപ്പ് മത്സരത്തിൽ കോഹ്ലിയെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ടൂർണമെന്റിൽ 319 റൺസ് നേടിയ കോഹ്‌ലി പരമ്പരയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ രണ്ടാം സ്ഥാനം നേടി.
പിന്നീട് വന്ന ശ്രീലങ്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ നയിച്ചത്. പരമ്പര ഇന്ത്യ 5-0ന് വിജയിച്ചു. കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇത് രണ്ടാം പരമ്പര വിജയമായിരുന്നു.
ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിച്ച കോഹ്‌ലി ആദ്യ ഇന്നിംഗ്സിൽ 115 റൺസുമായി രാജ്യത്തെ മുന്നിൽ നിന്ന് നയിച്ചു. അതുവഴി ടെസ്റ്റ് ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യക്കാരനായി. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരത്തോടെ ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചു. അതോടെ സിഡ്നിയിൽ നടന്ന നാലാം ടെസ്റ്റിന് മുന്നോടിയായി കോഹ്‌ലിയെ ഇന്ത്യയുടെ മുഴുവൻസമയ ടെസ്റ്റ് ക്യാപ്റ്റനായി നിയമിച്ചു.
സിഡ്‌നിയിൽ ആദ്യ ഇന്നിംഗ്‌സിൽ 147 റൺസ് നേടിയ കോഹ്‌ലി, ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ ആദ്യ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്നും 300 റൺസ് നേടുന്ന ആദ്യ ബാറ്ററായും റെക്കോർഡ് ബുക്കിലിടം നേടി. 2016ലെ ലോക ടി20 ടീമിൻ്റെ ക്യാപ്റ്റനായും ഐസിസി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 2017ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ കോഹ്‌ലിയാണ് ഇന്ത്യയെ നയിച്ചത്. ഇന്ത്യ ഫൈനലിൽ കടന്നെങ്കിലും പാകിസ്ഥാനോട് തോറ്റു. 2019 ക്രിക്കറ്റ് ലോകകപ്പിലും കോഹ്‌ലി ക്യാപ്റ്റനായിരുന്നു. എന്നാൽ ന്യൂസിലൻഡിനെതിരായ സെമി ഫൈനലിൽ ഇന്ത്യ ഞെട്ടിക്കുന്ന തോൽവി വഴങ്ങി. കോഹ്‌ലിയുടെ നായകത്വത്തിലുള്ള ഇന്ത്യയുടെ ആദ്യത്തെ വൈറ്റ്‌വാഷ് 2020ലെ ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനമായിരുന്നു.
അതേസമയം, 2021ലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനോട് പരാജയപ്പെട്ടു. ഐസിസി ടൂർണമെന്റുകളുടെ നോക്കൗട്ടുകളിലും ഫൈനലുകളിലും ക്യാപ്റ്റനെന്ന നിലയിൽ കോഹ്‌ലിയുടെ മൂന്നാമത്തെ തോൽവിയായിരുന്നു ഇത്. കോഹ്‌ലിയുടെ നേതൃത്വത്തിൽ 2021ലെ ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിൽ കടക്കാനും ഇന്ത്യക്ക് കഴിഞ്ഞില്ല. ഐപിഎല്ലിൻ്റെ എട്ട് സീസണുകളിലായി ആർസിബിയെ നയിച്ചെങ്കിലും ഒരു ട്രോഫി പോലും നേടിക്കൊടുക്കാൻ അദ്ദേഹത്തിനായില്ല.
ഒരു പരസ്യ ചിത്രത്തിൽ ഒന്നിച്ചഭിനയിക്കാൻ എത്തുമ്പോഴാണ് ബോളിവുഡിലെ അന്നത്തെ താരറാണിയായ അനുഷ്ക ശർമയെ കോഹ്‌ലി അടുത്തറിയുന്നത്. അവിടെ മൊട്ടിട്ട പ്രണയം പിന്നീട് ദാമ്പത്യ ജീവിതത്തിലേക്കുമെത്തി. 2013ൽ അനുഷ്കയുമായി ഡേറ്റിംഗ് ആരംഭിച്ചു. 2017 ഡിസംബർ 11ന് ഇറ്റലിയിലെ ഫ്ലോറൻസിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വിരാടും അനുഷ്കയും വിവാഹിതരായി. തന്റെ സ്വഭാവം മെച്ചപ്പെടുത്തിയതും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പ്രചോദിപ്പിച്ചതും അനുഷ്കയാണെന്ന് കോഹ്ലി തന്നെ സമ്മതിച്ചിട്ടുമുണ്ട്.
ഈ ബന്ധത്തിൽ വാമിക എന്ന മകളും, അകായ് എന്ന മകനും പിറന്നു. ഇന്നും സോഷ്യൽ മീഡിയയിൽ ഏറെ പേർ തിരയുന്ന ഒരു കീവേഡാണ് 'വിരുഷ്ക' എന്ന ചെല്ലപ്പേര്. റിലേഷൻഷിപ്പിൻ്റെ കാര്യത്തിലായാലും, ഫാഷൻ സെൻസിൻ്റെ കാര്യത്തിലായാലും വലിയൊരു വിഭാഗം സമൂഹത്തെ ഇൻഫ്ലുവൻസ് ചെയ്യാൻ ഈ താരജോഡിക്കാവുന്നുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ 210 ഇന്നിങ്സുകളിൽ നിന്നായി 46.85 ശരാശരിയിൽ 9230 റൺസാണ് വിരാടിൻ്റെ സമ്പാദ്യം. ടെസ്റ്റ് കരിയറിൽ 30 സെഞ്ച്വറികളും 31 അർധസെഞ്ച്വറികളുമായാണ് ഇതിഹാസ താരം ടെസ്റ്റ് കരിയർ പൂർത്തിയാക്കുന്നത്. 2019ൽ പൂനെയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ പിറന്നത്. ടെസ്റ്റിലെ ഏഴാമത്തെ ഇരട്ട സെഞ്ച്വറിയായിരുന്നു ഇത്. ഈ സമയത്താണ് ടെസ്റ്റിൽ 7000 റൺസെന്ന നാഴികക്കല്ല് ഇന്ത്യൻ താരം മറികടന്നത്. മത്സരത്തിൽ ഇന്ത്യ ഇന്നിങ്സിനും 137 റൺസിനും വിജയിച്ചു.
2013ൽ അർജുന അവാർഡും 2017ൽ പത്മശ്രീയും 2018ൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരവും വിരാട് കോഹ്‌ലിക്ക് ലഭിച്ചു. 2011 മുതൽ 2020 വരെയുള്ള, ഒരു ദശകത്തിലെ ഐസിസി പുരുഷ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ, പുരുഷ ഏകദിന ക്രിക്കറ്റർ ബഹുമതികളും കോഹ്ലിയുടെ പേരിൽ ചാർത്തപ്പെട്ടു. 2011 മുതൽ 2019 വരെ തുടർച്ചയായി നിരവധി ഐസിസി പുരസ്കാരങ്ങൾ വിരാടിനെ തേടിയെത്തി.
ഡോൺ ബ്രാഡ്‌മാനും, വിവ് റിച്ചാർഡ്സും, സുനിൽ ഗവാസ്കറും, സച്ചിൻ ടെണ്ടുൽക്കറുമെല്ലാം അരങ്ങുതകർത്ത 22 യാർഡിൻ്റെ പിച്ചിൽ... സമാനതകളില്ലാത്ത കോപ്പി ബുക്ക് ശൈലിയിലൂടെ ക്രിക്കറ്റിൻ്റെ ഗോട്ടായി മാറിയതാണ് വിരാട് കോഹ്‌ലി. ടെസ്റ്റ് ക്രിക്കറ്റ് ഇതിഹാസങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ് കോഹ്‌ലിയുടേയും സ്ഥാനം. പ്രിയപ്പെട്ട വിരാട്.... നിങ്ങളുടെ ക്ലാസിക് കവർ ഡ്രൈവുകളിലാത്ത ടെസ്റ്റ് ക്രിക്കറ്റ് ലോകം... എന്തുമാത്രം നിരർഥകമാണ്! രോഹിത്തും കോഹ്‌ലിയും അശ്വിനും പടിയിറങ്ങിയതോടെ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു സുവർണകാലമാണ് അവസാനിക്കുന്നത്.