
ഇന്ത്യൻ പ്രീമിയർ ലീഗിൽ അപൂർവമായി മാത്രം സംഭവിക്കുന്നതാണ് വിവിധ ഫ്രാഞ്ചൈസികൾക്ക് കീഴിൽ ഒരു നായകന് നന്നായി തിളങ്ങാനാവുകയെന്നത്. അത്തരത്തിൽ ഒരു അതുല്യനേട്ടത്തിനുടമയാണ് ഇന്ത്യൻ ക്രിക്കറ്ററായ ശ്രേയസ് അയ്യർ. കളിക്കളത്തിൽ ശാന്തസ്വരൂപിയായ അയ്യർ, പ്രകടനപരതയിൽ അധികമൊന്നും വിശ്വസിക്കാത്ത കളിക്കാരനാണ്. എന്നാൽ എതിരാളികളുടെ ഓരോ ചുവടും മുൻകൂട്ടി കാണാനും മറുതന്ത്രമൊരുക്കി കെണിയിൽ വീഴ്ത്താനും അയ്യർക്ക് സവിശേഷമായൊരു മിടുക്കുണ്ട്.
ഐപിഎൽ ചരിത്രത്തിലെ മികച്ച വിജയനിരക്കുള്ള നായകന്മാരുടെ ശ്രേണിയിൽ ഒന്നാമതല്ലെങ്കിലും, അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ രണ്ടാമനാണ് ശ്രേയസ് അയ്യർ. ലോകത്തേറ്റവും വാശിയേറിയ ടി20 പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഐപിഎല്ലിൽ 58.53 ശതമാനമാണ് അയ്യരുടെ വിജയനിരക്ക്.
ഡൽഹി ക്യാപിറ്റൽസിലൂടെയാണ് ശ്രേയസ് അയ്യർ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യമായി നായകനായത്. 2018 മുതൽ 2021 വരെ അയാൾ ഡൽഹിയുടെ നായകനായിരുന്നു. ശ്രേയസ് ക്യാപ്റ്റനായെത്തിയ ആദ്യ സീസണിൽ ഡൽഹിക്ക് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. എന്നാൽ തുടർന്ന് 2021 വരെയുള്ള മൂന്ന് സീസണുകളിലും അയ്യരുടെ നേതൃമികവിൽ ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫിന് യോഗ്യത നേടി.
2021ൽ തോളിലെ പരിക്കുമൂലം സീസണിൻ്റെ പാതിവഴിയിൽ റിഷഭ് പന്തിന് ക്യാപ്റ്റൻസി കൈമാറിയെങ്കിലും ആ സീസണിലും ടീം പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. അയ്യർ ഡൽഹി ക്യാപ്റ്റൻ്റെ റോളിൽ കളിച്ച 41 മാച്ചിൽ 23 എണ്ണം അവർ ജയിച്ചപ്പോൾ 18 എണ്ണം തോറ്റു. ഇതിനിടയിലും 8 അർധസെഞ്ച്വറികൾ ഉൾപ്പെടെ 1242 റൺസും നേടി.
പിന്നീട് അയ്യർ പോയത് ഷാരൂഖ് ഖാൻ്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്കാണ്. കെകെആർ ക്യാപ്റ്റനായുള്ള 2022 സീസണിൽ ടീമിന് ഏഴാമതെത്താനേ കഴിഞ്ഞുള്ളൂ. പരിക്കിനെ തുടർന്ന് 2023 സീസൺ പൂർണമായി നഷ്ടമായി. പകരം നിതീഷ് റാണ നായകനായി. 2024ൽ ബംഗാളി ടീമിൻ്റെ നായകനായുള്ള തിരിച്ചുവരവിൽ അവർക്ക് പത്ത് വർഷത്തിനിപ്പുറം ഐപിഎൽ കിരീടം സമ്മാനിക്കാനും ഒപ്പം സ്വന്തം യശസ്സുയർത്താനും ശ്രേയസ്സിനായി. കെകെആറിൻ്റെ ചരിത്രത്തിലെ മൂന്നാം കിരീടമായിരുന്നു ഇത്.
ആ സീസണിൽ മുപ്പതുകാരൻ നായകൻ നേടിയത് 146.86 സ്ട്രൈക്ക് റേറ്റിൽ 14 മാച്ചിൽ നിന്ന് 351 റൺസായിരുന്നു. എന്നാൽ അവിശ്വസനീയമെന്ന് പറയട്ടെ, 2025 സീസണിന് മുന്നോടിയായുള്ള മെഗാ ലേലത്തിൽ കൊൽക്കത്ത അയ്യരെ കൈവിട്ടത് കായികലോകത്തെ ചൂടേറിയ അന്തിച്ചർച്ചയായി മാറി. ശ്രേയസ് കൊൽക്കത്തയെ 29 മത്സരങ്ങളിൽ നയിച്ചപ്പോൾ, അതിൽ 17 ജയവും 11 തോൽവിയുമായിരുന്നു ഫലം. അഞ്ച് ഫിഫ്റ്റി സഹിതം 752 റൺസ് മാത്രമാണ് നേടാനായത്.
പിന്നീട് 2025 സീസണിൽ 26.75 കോടി രൂപയ്ക്ക് ശ്രേയസ് പഞ്ചാബ് കിങ്സിനൊപ്പം കൂടി. നായകനായി അയ്യരെ കണ്ടെത്തിയ പഞ്ചാബിന് പ്രതിഫലമായി 2014ന് ശേഷം ആദ്യമായി പ്ലേ ഓഫ് ബർത്ത് സമ്മാനിക്കാൻ അയാൾക്ക് സാധിച്ചു. നായകനെന്ന നിലയിൽ മൂന്ന് ഐപിഎൽ ഫ്രാഞ്ചൈസികളെ പ്ലേ ഓഫിലെത്തിച്ച ആദ്യ നായകനായും ശ്രേയസ് അയ്യർ മാറി. വിരലിന് പരിക്കേറ്റ അയ്യർക്ക് പകരമായി ചില മത്സരങ്ങളിൽ ശശാങ്ക് സിങ് ടീമിനെ നയിച്ചിരുന്നു.
പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറിൽ കോഹ്‌ലിയുടെ ആർസിബിയോട് ദയനീയമായി തോറ്റെങ്കിലും, മുംബൈയെ അഞ്ച് വിക്കറ്റിന് തകർത്ത് കലാശപ്പോരിൽ വീണ്ടും ആർസിബിയെ തന്നെ നേരിടാൻ യോഗ്യത നേടിയിരിക്കുകയാണ് പഞ്ചാബ്. അതിന് അവരെ മുന്നിൽ നിന്ന് നയിച്ചത് ശ്രേയസ് അയ്യരെന്ന നായകൻ തന്നെയാണ്.
നായകൻ്റെ ഇന്നിങ്സുമായി പുറത്താകാതെ 41 പന്തിൽ നിന്ന് 87 റൺസെടുത്ത ശ്രേയസ് അയ്യർ തന്നെയാണ് പഞ്ചാബിൻ്റെ വിജയശിൽപ്പി. എട്ട് സിക്സും അഞ്ച് ഫോറും സഹിതമാണ് അയ്യർ പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചത്. നേഹൽ വധേരയുമൊത്ത് നാലാം വിക്കറ്റിൽ അയ്യർ നടത്തിയ രക്ഷാപ്രവർത്തനമാണ് കളിയിൽ നിർണായകമായത്.