
കൊച്ചി: ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആശ്വാസ വാർത്ത. ഇന്ത്യൻ സൂപ്പർ ലീഗ് ഇക്കുറിയും നടക്കുമെന്ന് പ്രശസ്ത കായിക നിരീക്ഷകനും എഴുത്തുകാരനുമായ മാർക്കസ് മെർഗുലാവോ പറഞ്ഞു. ഇത്തവണ ഐഎസ്എൽ നടക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകൾ തള്ളി മെർഗുലാവോ. കായിക മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎസ്എൽ നടത്തിപ്പുകാരായ ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ), അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും തമ്മിലുള്ള കരാർ പുതുക്കാത്തത് അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് വിഷയത്തിൽ മാർക്കസ് മെർഗുലാവോ മനസ് തുറന്നത്.
"നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ് വിഷയം. വരുന്ന ദിവസങ്ങളിൽ ഇതു സംബന്ധിച്ച വിധി വരും. അതിനു മുന്നോടിയായി ഏഴാം തീയതി എഐഎഫ്എഫും എഫ്എസ്‌ഡിഎലും തമ്മിൽ ചർച്ച നടക്കുന്നുണ്ട്. ഈ ചർച്ചയിൽ ഐഎസ്എൽ നടത്തിപ്പുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകും," മെർഗുലാവോ പറഞ്ഞു.
യൂറോപ്യൻ ഫുട്ബോളിൻ്റെ മാസ്മരികതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മാധ്യമങ്ങൾ വലിയ അളവിൽ കൊടുക്കുമ്പോൾ ഇന്ത്യൻ ഫുട്ബോളിൻ്റെ നെഗറ്റീവ് വശം മാത്രം കൊടുത്താൽ എങ്ങനെ നമ്മുടെ സ്പോർട്സ് വളരുമെന്ന് അദ്ദേഹം ചോദിച്ചു. കരിയർ വളരാനും സ്പോർട്സ് വളർത്താനും ലോക്കൽ സ്പോർട്സ് ആഴത്തിൽ കവർ ചെയ്യാൻ മാധ്യമ പ്രവർത്തകർ ശ്രദ്ധിക്കണമെന്നും മെർഗുലാവോ പറഞ്ഞു.