വിജയ് ചിത്രം 'ജന നായകൻ' Source: X
MOVIES

ടിവികെ വെട്ടി, 'എ' സർട്ടിഫിക്കറ്റ് കിട്ടി! വിജയ് ചിത്രം 'ജന നായകന്' സെൻസർ ബോർഡ് നിർദേശിച്ചത് 12 മാറ്റങ്ങൾ

ജൂലൈ അവസാനത്തോട് 'ജന നായകൻ' റിലീസ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: സെൻസർ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ വിജയ് ചിത്രം 'ജന നായകൻ' തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഈ വർഷം പൊങ്കൽ റിലീസ് ആയി പ്രഖ്യാപിച്ച ചിത്രം നീണ്ട കാത്തിരിപ്പിനൊടുവിൽ ജൂലൈ അവസാനത്തോട് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) എ സർട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയിരിക്കുന്നത്.

ജൂലൈ ഒൻപതിനാണ് 'ജന നായകൻ' സെൻസറിങ് പൂർത്തിയായത്. ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട സെൻസർ സർട്ടിഫിക്കേഷൻ വിവരങ്ങൾ പ്രകാരം, മൂന്ന് മണിക്കൂർ മൂന്ന് മിനുട്ട് ആണ് സിനിമയുടെ ദൈർഘ്യം. തിയേറ്റർ റിലീസിന് മുൻപ് 12 മാറ്റങ്ങൾ വരുത്താനാണ് സിബിഎഫ്‌സി നിർദേശിച്ചിരിക്കുന്നത്. ഒരു പുസ്തകത്തിന്റെ കവറിൽ ഡോ. ബി.ആർ. അംബേദ്കർ പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. "അംബേദ്കർ... ടു... ടിവികെ സട്ടം" എന്ന് പരാമർശിക്കുന്ന ഡയലോഗ് മാറ്റുകയും, ഓഡിയോയിലും വീഡിയോയിലുമുള്ള 'ടിവികെ' എന്ന വാക്ക് മ്യൂട്ട് ചെയ്യുകയോ മാറ്റുകയോ ചെയ്യണം.

ഒരു സീക്വൻസിൽ ഇന്ത്യൻ ദേശീയ പതാക ഉൾപ്പെടുന്ന ദൃശ്യങ്ങൾ നീക്കം ചെയ്യാനും ബോർഡ് നിർദേശിച്ചു. 'ഭാഗവതൻ', 'രംഗനാഥർ' എന്നീ വാക്കുകൾക്കൊപ്പം മറ്റ് രണ്ട് അസഭ്യ വാക്കുകളും മ്യൂട്ട് ചെയ്തിട്ടുണ്ട്. സിനിമയുടെ കഥയുടെ ഭാഗമായ 'ഓപ്പറേഷൻ മേലൂഹ' വിശദീകരിക്കുന്ന ഡയലോഗിൽ എവിടെയൊക്കെ 'ഓം' എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടോ അത് നീക്കം ചെയ്യണമെന്നതാണ് മറ്റൊരു മാറ്റം. ഇതേ സീക്വൻസിൽ തന്നെ, സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിനെ പരാമർശിക്കുന്ന ഡയലോഗും മ്യൂട്ട് ചെയ്യുകയോ മാറ്റുകയോ ചെയ്യണം.

ഒരു ജില്ലാ കളക്ടറുടെ ഓഫീസ് ബാഡ്ജ് അപകീർത്തികരമായ രീതിയിൽ താഴേക്ക് ഉരുട്ടിവിടുന്ന ദൃശ്യം നീക്കം ചെയ്യാനും സിബിഎഫ്സി അണിയറപ്രവർത്തകർക്ക് നിർദേശം നൽകി. കൂടാതെ, മറ്റ് രണ്ട് ഡയലോഗുകളും ഒരു വാക്കും മ്യൂട്ട് ചെയ്തിട്ടുണ്ട്. കുട്ടിയെ ജീവനോടെ കത്തിക്കുന്ന ദൃശ്യം പൂർണമായി ഒഴിവാക്കി പകരം ദൃശ്യം ചേർക്കണം. അവസാനമായി, ചിത്രത്തിൽ 'ഷീല റാണി' എന്ന പേര് വരുന്നിടത്തെല്ലാം അത് മാറ്റി മറ്റൊന്നാക്കാനും സിബിഎഫ്സി നിർദേശിച്ചു. മൊത്തത്തിൽ, 20 സെക്കൻഡ് ദൈർഘ്യമുള്ള ഭാഗങ്ങൾ നീക്കം ചെയ്യാനും 10 സെക്കൻഡ് ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്താനുമാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജന നായകൻ', നടൻ എന്ന നിലയിൽ വിജയ്‌യുടെ അവസാന ചിത്രമാണ്. ഏകദേശം 400 കോടി രൂപ ബജറ്റിൽ കെവിഎൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ് നിർവഹിച്ചിരിക്കുന്നത്.

SCROLL FOR NEXT