ദേശീയതയുടെ ഉദയത്തോടെ യൂറോപ്പിൽ ഉയർന്നുവന്ന ഒരു ആശയമായിരുന്നു മാതൃരാഷ്ട്രം. Source: Facebook/ Governor of Kerala
IN DEPTH

യൂറോപ്യൻ 'മാതൃരാഷ്ട്ര' സങ്കൽപ്പവും... 'ഭാരത മാതാവ്' വന്ന വഴിയും!

അബനീന്ദ്ര നാഥ ടാഗോർ വരച്ച ഭാരതമാതാ ചിത്രത്തിൻ്റെ നാല് കയ്യിൽ ഈ രാജ്യത്തിന്റെ വൈവിധ്യമാണ് ഉയർത്തിപ്പിടിച്ചിരിക്കുന്നത്. പഠനവും പ്രയത്നവും കാർഷിക സമൃദ്ധിയും സാംസ്കാരിക വൈവിധ്യവും ആധ്യാത്മികതയുടെ ആഴവും ആ ബിംബസമൃദ്ധിയിലുണ്ട്.

Author : ന്യൂസ് ഡെസ്ക്

ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നൂറ്റാണ്ടുകള്‍ പോരാടിയ മഹാചരിത്രമുണ്ട് നമ്മുടെ രാജ്യത്തിന്. ആ സമരപോരാട്ട തീക്ഷ്ണസ്മരണകളുടെ ഉപലബ്ധിയായി ഒരുപിടി കലാ സാഹിത്യ സംഗീത സൃഷ്ടികളും നമുക്ക് ഒസ്യത്തായി കിട്ടിയിട്ടുണ്ട്. നിശ്ചയമായും അതിലൊന്നാണ് 'ഭാരതാംബ' എന്ന സങ്കൽപ്പം. അത് എന്നേക്കും ഈ രാജ്യത്തിൻ്റെ ഊർജമായി നിലനിൽക്കും.

ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിൻ്റെ പോരാട്ടച്ചൂടിൽ ഒരുതുള്ളി വിയർപ്പ് ഇറ്റിക്കാത്ത കൂട്ടർ, ചരിത്രഘട്ടങ്ങളെ പുനർനിർവചിക്കാൻ ശ്രമം തുടങ്ങിയിട്ട് നാളേറെയായി. ബംഗാ മാതാ, ഭാരത മാതാവായത് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണെന്നത് രേഖപ്പെടുത്തിയ ചരിത്രമാണ്. അബനീന്ദ്ര നാഥ ടാഗോർ വരച്ച ഭാരതമാതാ ചിത്രത്തിൻ്റെ നാല് കയ്യിൽ ഈ രാജ്യത്തിന്റെ വൈവിധ്യമാണ് ഉയർത്തിപ്പിടിച്ചിരിക്കുന്നത്.

പഠനവും പ്രയത്നവും കാർഷിക സമൃദ്ധിയും സാംസ്കാരിക വൈവിധ്യവും ആധ്യാത്മികതയുടെ ആഴവും ആ ബിംബസമൃദ്ധിയിലുണ്ട്. ആ കയ്യിൽ കാവിക്കൊടി പിടിപ്പിച്ചതിന്റെ പിന്നിലെ ലക്ഷ്യം പകൽ പോലെ വ്യക്തമാണ്. അത് കൃത്യമായി ബോധ്യമുള്ളതിനാലാണ് മന്ത്രി പി. പ്രസാദ് രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ചത്. അത് കൃത്യമായി ബോധ്യമുള്ളതു കൊണ്ടാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരേ സ്വരത്തിൽ രാജ്ഭവന്റെ നടപടിയെ തള്ളിയത്.

'മാതൃരാഷ്ട്രം' എന്ന യൂറോപ്യൻ ആശയം

പുരാതന ഇന്ത്യയിലോ മധ്യകാല ഇന്ത്യയിലോ മാതൃരാഷ്ടം എന്നൊരു സങ്കൽപ്പമില്ല. 'ഭാരതം' എന്ന പേര് കലിംഗ രാജാവായിരുന്ന ഖരവേലയുടെ പ്രാചീന ലിഖിതങ്ങളിൽ പരാമർശിക്കുന്നുണ്ട്. പ്രാചീന ലിഖിതങ്ങളിലൊന്നും ഭാരതത്തിനൊപ്പം മാതാ, പിതാ എന്നീ വിശേഷണങ്ങളോ അതിൻ്റെ മുൻരൂപങ്ങളോ ഇല്ല. ദേശീയതയുടെ ഉദയത്തോടെ യൂറോപ്പിൽ ഉയർന്നുവന്ന ഒരു ആശയമായിരുന്നു മാതൃരാഷ്ട്രം. ബ്രിട്ടനിലും റഷ്യയിലും പിന്നീട് മാതൃരാഷ്ട്രം, പിതൃഭൂമി എന്നീ പ്രയോഗങ്ങൾ ഉണ്ടായി. യൂറോപ്യൻ ആശയം കടമെടുത്താണ് ഇന്ത്യയിൽ മാതൃഭൂമി എന്ന ആശയം ഉപയോഗിച്ചു തുടങ്ങിയത്.

'ഭാരത മാതാവ്' വന്ന വഴി

ഇന്ത്യയിൽ ആദ്യം ഈ ആശയം ഉപയോഗിച്ചത് ഉറുദുവിൽ അസീമുള്ള ഖാൻ്റെ ഉ 'മദാർ-ഇ-വതൻ' എന്ന പ്രയോഗത്തിലാണ്. മറാത്ത പേഷ്വ ആയിരുന്ന നാനാസാഹിബിന്റെ പ്രധാനമന്ത്രിയായിരുന്നു അസീമുള്ള ഖാൻ. 1987ൽ ഒന്നാം സ്വാതന്ത്ര്യ സമരകാലത്താണ് അസീമുള്ള ഖാൻ 'മദാർ-ഇ-വദൻ ഭാരത് കീ ജയ്' എന്ന മുദ്രാവാക്യം ഉയർത്തിയത്. ഭാരതത്തെ അമ്മയായി കാണുന്നു, അവളുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്നു എന്നതായിരുന്നു ചിന്ത. ഇംഗ്ലീഷിലും ഫ്രഞ്ചിലും അസീമുള്ള ഖാന് അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. മദർ-ഇ-വതൻ യൂറോപ്യൻ ആശയം കടമെടുത്തതിൻ്റെ ഉദാഹരണമെന്ന് ചരിത്രകാരൻ ഇർഫാൻ ഹബീബും ചൂണ്ടിക്കാട്ടുന്നു.

ദേശീയ പ്രസ്ഥാനത്തിൻ്റെ സൃഷ്ടി

1873ലെ കിരണ്‍ ചന്ദ്ര ബാനർജിയുടെ ഭാരതമാതാ നാടകം ഭാരതമാതാ ചിന്തകള്‍ക്ക് ഊർജമായി. അസീമുള്ള ഖാൻ്റെ പ്രയോഗത്തിൽ പ്രചോദിതമായാണ് നാടകത്തിന് ആ പേര് വന്നത് എന്ന് അനുമാനം. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ 'വന്ദേമാതരം' ഗാനം പിറന്ന നാടിനെ മാതാവായി അവതരിപ്പിച്ചു. ആനന്ദമഠം നോവലിൽ ചാറ്റർജി പ്രതിപാദിച്ചത് ബംഗാളി ദേശീയബോധമുയർത്തുന്ന 'ബംഗാ മാതാ' എന്ന ചിന്തയായിരുന്നു.

ദേശീയഗീതമായി ഉയർത്തിയത് കോൺഗ്രസ്

1896ലെ കൽക്കട്ട കോണ്‍ഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ വന്ദേമാതരം ആലപിച്ച് ദേശീയ ശ്രദ്ധയിലെത്തിച്ചു. 'പിറന്ന നാടായ അമ്മേ നിന്നെ നമിക്കുന്നു' എന്ന ബംഗാളി വരികള്‍ ദേശീയതയ്ക്ക് ഊർജമായി . 1937ലെ കോണ്‍ഗ്രസ് യോഗം വന്ദേമാതരത്തെ ദേശീയ ഗീതമായി ഉയർത്തിക്കാട്ടി. ഇന്ത്യയെ അമ്മയായി സങ്കൽപ്പിക്കുന്നു, ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്നു.

ഭാരതാംബയുടെ ചിത്രം

ഭാരതാംബയുടെ ഇപ്പോഴത്തെ ചിത്രം വരച്ചത് 1905ൽ ബംഗാളി ചിത്രകാരൻ അബനീന്ദ്രനാഥ ടാഗോറാണ്. ബംഗാളിൽ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി 'ബംഗാ മാതാ' എന്ന പേരിലായിരുന്നു ഈ ചിത്രം. നാല് കയ്യുള്ള സ്ത്രീരൂപത്തിൽ, ഓരോ കൈയ്യിൽ വെള്ളവസ്ത്രം, പുസ്തകം, നെൽക്കറ്റ, ജപമാല എന്നിവ കാണാം. ബംഗാ മാതയെ ഭാരത മാതാവെന്ന് ആദ്യം വിളിച്ചത്, സാമൂഹിക പ്രവർത്തകയായ മാർഗരറ്റ് റോബർട്ട് എന്ന സിസ്റ്റർ നിവേദിതയാണ്.

ഭാരതാംബയും ആർഎസ്എസും

അബനീന്ദ്ര നാഥ ടാഗോറിൻ്റെ ഭാരതമാതാ ചിത്രത്തിന് ആർഎസ്എസ് പല ഘട്ടങ്ങളിലായി മാറ്റങ്ങൾ വരുത്തി. വെള്ള വസ്ത്രം, പുസ്തകം, നെൽക്കറ്റ, ജപമാല എന്നിവ മാറ്റി ചിത്രത്തിൻ്റെ കയ്യിൽ കാവിക്കൊടി പിടിപ്പിച്ചു. ചിത്രത്തിൻ്റെ രൂപം ഹിന്ദു ദേവതാ സങ്കൽപ്പമായ ദുർഗാദേവിക്ക് സമാനമാക്കി മാറ്റി. സിംഹത്തിൻ്റെ പുറത്ത് ചാരിനിൽക്കുന്ന വിധമുള്ള ചിത്രത്തിൻ്റെ പശ്ചാത്തലത്തിലുള്ളത് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടമല്ല.

ഭാരതാംബയുടെ ഭിന്നരൂപങ്ങൾ...

സ്വാതന്ത്ര്യ സമരാനന്തരം ഇന്ത്യ ഉപയോഗിച്ച ഭാരതാംബ ചിത്രത്തിലുള്ളത് ദേശീയപതാകയുടെ ചിത്രമാണ്. 1909ലെ തമിഴ് മാസികയായ വിജയയുടെ കവറിൽ വിഭിന്ന സംസ്കാരങ്ങളെ പുണർന്ന് നിൽക്കുന്ന ഭാരതാംബയെ കാണാം. വിവിധ ഇന്ത്യൻ നഗരങ്ങളിൽ സ്ഥാപിക്കപ്പെട്ട ഭാരതാംബ പ്രതിമകൾ കയ്യിലേന്തുന്നത് ദേശീയ പതാകയാണ്. ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരതാംബ ചിത്രത്തിൽ ഒരു ഘട്ടത്തിലും ദേശീയ പതാക ഇല്ല.

എന്തുകൊണ്ട് ദേശീയപതാക ഇല്ല?

ഇന്ത്യയുടെ ദേശീയ പതാകയ്ക്കെതിരെ ആർഎസ്എസ് എടുത്തത് ശക്തമായ നിലപാട്. ത്രിവർണം ഇന്ത്യയുടെ നിറമല്ല, മൂന്ന് എന്ന വാക്ക് പോലും തിന്മ എന്നായിരുന്നു ആർഎസ്എസ് നിലപാട്. ഭരണഘടനാ അസംബ്ലി ത്രിവർണ പതാക ദേശീയപതാകയായി തീരുമാനിച്ചപ്പോൾത്തന്നെ RSS എതിർത്തു. ആർഎസ്എസ് മുഖപത്രം ഓർഗനൈസർ ദേശീയ പതാകയ്ക്കെതിരെ ലേഖനം പ്രസിദ്ധീകരിച്ചു (1947 ജൂലൈ 17ലെ മൂന്നാം ലക്കം). ചെങ്കോട്ടയിൽ ത്രിവർണ പതാകയല്ല, കാവിക്കൊടി പാറണമെന്ന് ആവശ്യപ്പെട്ടു തുടങ്ങി. മൂന്ന് നിറമുള്ള കൊടി ഇന്ത്യക്കാർക്ക്‌ മാനസിക വിഭ്രാന്തിയുണ്ടാക്കുമെന്നും രാഷ്ട്രത്തിന് ഹാനികരമെന്നും ഓർഗനൈസർ ലേഖനത്തിൽ പറയുന്നുണ്ട്.

എപ്പോള്‍ അംഗീകരിച്ചു?

ആർഎസ്എസ് ദേശീയപതാകയെ അംഗീകരിച്ചത് ഗാന്ധിവധത്തിന് ശേഷമായിരുന്നു. അറസ്റ്റിലായ ആർഎസ്എസ് നേതാക്കളെ മോചിപ്പിക്കുന്നതിന് പട്ടേൽ നിബന്ധന വെച്ചു. നിരോധനം പിൻവലിക്കണമെങ്കിൽ എഴുതി തയ്യാറാക്കിയ ഭരണഘടന വേണമെന്ന് സർക്കാർ ഉപാധി വെച്ചു. അങ്ങനെ എഴുതിയുണ്ടാക്കിയ ആർഎസ്എസ് ഭരണഘടനയുടെ അഞ്ചാം വകുപ്പിൽ ദേശീയ പതാകയെ അംഗീകരിക്കണമെന്ന് ഉപാധി വെച്ചു. അങ്ങനെയാണ് ദേശീയ പതാകയെ അംഗീകരിക്കാൻ ആർഎസ്എസ് നിർബന്ധിതരായത്. 2002 വരെ ആർഎസ്എസ് ആസ്ഥാനത്ത് സ്ഥിരമായി ദേശീയപതാക ഉയർത്തിയിരുന്നില്ല.

ഇല്ലാ ചരിത്രങ്ങളുടെ നിർമിതി ലോകമെങ്ങുമുള്ള വലതുപക്ഷത്തിൻ്റെ രീതിയാണ്. പക്ഷേ, വ്യാജചരിത്ര നിർമിതികളെ ചരിത്രം തന്നെ ഒരു ദിവസം ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നീക്കിനിർത്തുമെന്ന് ആർഡിഎക്സ് വിനീതമായി ഓർമിപ്പിക്കുന്നു.

SCROLL FOR NEXT