വി എസ് അച്യുതാനന്ദൻ Source; Facebook
KERALA

സമരത്തിലെ വിഎസിനെ പരിചയമുള്ളവർ മറന്നുപോകുന്ന ഭരണത്തിലെ അച്യുതാനന്ദൻ

2001 ൽ പ്രതിപക്ഷ നേതാവായിരിക്കുന്ന കാലത്ത് എകെ ആന്റണി സർക്കാർ നടത്തിയ ​ഗ്ലോബൽ ഇൻവെസ്റ്റർ മീറ്റിൽ (ജിം) ബഹിഷ്കരിക്കാതെ അതിൽ ഭാ​ഗമായ വ്യക്തിയാണ് വിഎസ്. അന്ന് സർക്കാറിന് വികസന കാര്യത്തിൽ എല്ലാ വാ​ഗ്ദാനവും വിഎസ് നൽകിയിരുന്നു.

Author : വിപിന്‍ വി.കെ

കേരളത്തിന്റെ സമരമുഖമായാണ് വിഎസ് അച്യുതാനന്ദനെ എല്ലാവരും അടയാളപ്പെടുത്തുന്നത്. എന്നാൽ 2006 മുതൽ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിൽ നേതൃപരമായ പങ്ക് വഹിക്കാൻ വിഎസ് ശ്രമം നടത്തിയിട്ടുണ്ട്. തന്റെ രാഷ്ട്രീയമായ വികസന കാഴ്ചപ്പാടിനെ പിന്തുടരുന്നതിൽ എന്നും നിഷ്കർഷത പുലർത്തിയിരുന്നു വിഎസ് അച്യുതാനന്ദൻ. 2001 ൽ പ്രതിപക്ഷ നേതാവായിരിക്കുന്ന കാലത്ത് എകെ ആന്റണി സർക്കാർ നടത്തിയ ​ഗ്ലോബൽ ഇൻവെസ്റ്റർ മീറ്റിൽ (ജിം) ബഹിഷ്കരിക്കാതെ അതിൽ ഭാ​ഗമായ വ്യക്തിയാണ് വിഎസ്. അന്ന് സർക്കാറിന് വികസന കാര്യത്തിൽ എല്ലാ വാ​ഗ്ദാനവും വിഎസ് നൽകിയിരുന്നു.

എന്നാൽ എന്നും മണ്ണിന്റെയും പാവപ്പെട്ടവന്റെയും രാഷ്ട്രീയം പറഞ്ഞിരുന്ന വിഎസ് അതിൽ ഒരു വിട്ടുവീഴ്ചയും കാണിച്ചിരുന്നില്ല. അത് ഭരണത്തിലായാലും, പ്രതിപക്ഷത്തായാലും. ഉമ്മൻചാണ്ടി ആവിഷ്കരിച്ച സ്മാർട്ട് സിറ്റി പദ്ധതിക്കെതിരെ ശക്തമായാണ് വിഎസ് രം​ഗത്ത് എത്തിയത്. കേരളം വികസിപ്പിക്കുന്ന ഇൻഫോ പാർക്ക് കൈമാറി സ്മാർട്ട് സിറ്റി വേണ്ട എന്ന ശക്തമായ നിലപാട് ആയിരുന്നു വിഎസിന് ഉണ്ടായിരുന്നത്. ഒടുവിൽ സ്മാർട്ട് സിറ്റിയിൽ അന്തിമ തീരുമാനം എടുക്കാതെ ഉമ്മൻചാണ്ടി സർക്കാർ ഭരണം ഒഴിഞ്ഞപ്പോൾ, പിന്നീട് ഭരണത്തിൽ എത്തിയ വിഎസ് സർക്കാർ പ്രത്യേകിച്ച് ഐടി മന്ത്രിയായ വിഎസ് ഇൻഫോ പാർക്ക് വിട്ടുകൊടുക്കാത്ത ഒരു കരാറിലേക്ക് ചർച്ചകൾ എത്തിക്കുകയായിരുന്നു.

ഐടി പാർക്ക് വികസനം സർക്കാറിന്റെ പാഴായി കിടക്കുന്ന ഭൂമിയിൽ വേണം എന്നതായിരുന്നു വിഎസിന്റെ വികസന കാഴ്ചപ്പാട്. അതിനാൽ തന്നെയാണ് ചേർത്തലയിലും, കൊരട്ടിയിലും, കോഴിക്കോടും ഒക്കെ സൈബർ പാർക്ക് എന്ന ആശയം വന്നത്. അതിൽ ചേർത്തലയിലെ സൈബർ പാർക്ക് അടക്കം ഇപ്പോഴും നന്നായി പ്രവർത്തിക്കുന്നുണ്ട്. ഒറാക്കിള്‍ അടക്കം കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത് വിഎസിന്‍റെ കാലത്താണ്. രാഷ്ട്രീയ കാരണത്താലും, പല സാങ്കേതിക കാരണത്താലും പിന്നീട് വൈകിയെങ്കിലും വിഎസിന്റെ കാലത്ത് ഇട്ട കല്ലുകൾ കൊച്ചി മെട്രോ, വിഴിഞ്ഞം പദ്ധതികൾക്ക് പിന്നിലുണ്ട്.

തന്റെ ഭരണകാലയളവിൽ കേരളത്തിലെ ഐടി വികസനത്തിന് സ്വതന്ത്ര്യ സോഫ്റ്റ്വെയർ എന്ന ആശയം നടപ്പിലാക്കാൻ വിഎസ് തീരുമാനിച്ചു, ഇന്നും കേരളത്തിലെ സ്കൂളുകളിലെ ഐടി പഠനവും പഠന പ്രവർത്തനങ്ങളും സ്വതന്ത്ര്യ സോഫ്റ്റ്വെയർ അടിസ്ഥാനമാക്കി നടക്കുന്നതിലെ ഒരു ചാലക ശക്തി വിഎസ് ആണെന്ന് പറയാം. സ്വതന്ത്ര്യ സോഫ്റ്റ്വെയർ പ്രസ്ഥാനത്തിന്റെ തലവൻ റിച്ചാർഡ് സ്റ്റാൾമാനുമായി വിഎസ് നടത്തിയ കൂടികാഴ്ച അന്ന് വലിയ വാർത്തയായി മാറിയിരുന്നു.

എങ്കിലും വികസനത്തിൽ എന്നും അതിലെ ശരിതെറ്റുകൾ വിഎസ് സൂക്ഷ്മമായി പരിശോധിക്കുമായിരുന്നു. കളമശ്ശേരി ഭൂമി ഇടപാടിൽ വ്യവസായ പദ്ധതിയുടെ തറക്കല്ല് ഇടാൻ എത്തിയ വിഎസ് അവസാന നിമിഷം പിൻമാറിയത് വലിയ വാർത്തയായിരുന്നു അക്കാലത്ത്. അത് പോലെ തന്നെ നെടുമ്പാശ്ശേരിയിലെ ഒരു ഭൂമി ഇടപാടും ഇതുപോലെ തടഞ്ഞിട്ടുണ്ട് വിഎസ്. അന്ന് തന്റെ കൈയ്യിൽ നിന്നാണ് അതിന്റെ വിവരങ്ങൾ ശേഖരിച്ചത് എന്നാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറയുന്നത്.

വികസനം മണ്ണിനും മനുഷ്യനും എന്ന ആശയത്തിന് ഒരു വിട്ടുവീഴ്ചകൾ ഇല്ലാത്ത മുഖ്യമന്ത്രിയായിരുന്നു വിഎസ് എന്ന് പറയാം. അന്ന് സിപിഎമ്മിൽ ഉയർന്ന വിഭാ​ഗീയത വിഎസ് എന്ന മുഖ്യമന്ത്രിയെ പരിമിതനാക്കിയെന്ന് വിമർശനം ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ തന്റെ ഭരണ കാലത്ത് തന്നെ മൂലംപ്പള്ളി, കിനാലൂര്‍, ചെങ്ങറ പോലുള്ള വിഷയങ്ങളിൽ വിഎസ് വിമർശനവും നേരിട്ടിട്ടുണ്ട്. കേരളത്തിലെ ഏത് സമര പന്തലിലും പാഞ്ഞെത്തുന്ന ലാഘവത്തോടെ മുഖ്യമന്ത്രി വിഎസ് തന്റെ ഭരണകാലയളവിൽ ജനകീയ വിഷയങ്ങളിൽ ഇടപെട്ടുവെന്ന് പറയാൻ പറ്റില്ല. പക്ഷെ ഉൾപാർട്ടി സമരത്തിലും, മറ്റ് സമാന്തര വികസന നിലപാടിലും വിഎസ് തന്റെ ഭാരണകാലയളവിൽ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.

വിഎസിന്റെ ഭരണകാലം എങ്ങനെ അടയാളപ്പെടുത്തും എന്ന് ചോദിച്ചാൽ ഐടി വികസനത്തിലും സാങ്കേതിക വികസനത്തിലും പുതിയ ചുവടുവയ്പ്പ് നടത്തി എന്ന നിലയിലാണ്.

SCROLL FOR NEXT