വിഎസ് അച്യുതാനന്ദൻ കൗശലക്കാരനായ ഭരണാധികാരിയായോ പാർട്ടി സെക്രട്ടറിയായോ ഒരിക്കലും ജനങ്ങളുടെ മുന്നിൽ വന്നിട്ടില്ല. ഉള്ളിലുള്ളത് മുഖത്തു കാണിക്കുന്നതായിരുന്നു എന്നും രീതി. ദേഷ്യവും നിരാശയും നിസ്സഹായതയും സന്തോഷവുമെല്ലാം പൊതുജനമധ്യത്തിൽ തന്നെ വിഎസ് പ്രകടിപ്പിച്ചു.
പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരേ പോളിറ്റ് ബ്യൂറോയിൽ പരാതി നൽകി ഇരിക്കുന്ന സമയമാണ്. ആ സമയത്തു ചെന്നാലും വിഎസ് ഇങ്ങനെ നിറഞ്ഞു ചിരിക്കും. പരാതി നൽകി എന്നു വിഎസ് പറയില്ല. പക്ഷേ, നൽകിയിട്ടില്ല എന്ന നുണ ഒരിക്കലും പറയുകയുമില്ല. വിഎസിന് ഒന്നു കണ്ടാൽ തന്നെ വാർത്തയുടെ സത്യം ആ മുഖത്തു നിന്ന് അറിയാമായിരുന്ന കാലം.
പേരെടുക്കാൻ കാണിക്കുന്ന കസർത്തുകളായിരുന്നില്ല വിഎസിന്‍റെ സമരങ്ങൾ. നിയമസഭയിലെ രാത്രി കുത്തിയിരിപ്പ് സമരം തന്നെയെടുക്കാം. പ്രതിപക്ഷ അംഗങ്ങൾ വിഎസിന്‍റെ നേതൃത്വത്തിൽ രാത്രി നടത്തിയ കുത്തിയിരിപ്പ് സമരം കേരളത്തിന് മറക്കാനാകില്ല. പാതിരാത്രിയിൽ നിയമസഭയിൽ സമരം നടത്താൻ ചെറുപ്പക്കാരായ എംഎൽഎമാരെ വിടുകയല്ല വിഎസ് ചെയ്തത്. അവർക്കൊപ്പം അവിടെ കുത്തിയിരിക്കുകയായിരുന്നു അദ്ദേഹം.
വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലം. ഋഷി രാജ് സിങ് ആയിരുന്നു ആന്‍റി പൈറസി വിഭാഗം തലവൻ. വ്യാജ സിഡികളുടെ റെയ്ഡ് ചെന്നെത്തിയത് അന്ന് ഐജിയായ ടോമിൻ ജെ തച്ചങ്കരിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ. ഋഷിരാജ് സിങ് അവിടെ കയറി സിഡി പിടിച്ചെടുത്തു. ഡിജിപി ആന്‍റി പൈറസി ചുമതലയിൽ നിന്ന് അന്നു തന്നെ ഋഷിരാജ് സിങ്ങിനെ മാറ്റി. വിവരമറിഞ്ഞ് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ആളെ തിരിച്ചുനിയമിക്കാൻ നിർദേശിച്ചു. അങ്ങനെ നൽകിയ നിർദേശം ഔദ്യോഗിക രഹസ്യമായി ഒതുക്കിയില്ല. പരസ്യമായി തന്നെ പറയുകയും ചെയ്തു.
പി.ജെ. ജോസഫിനെ സ്വന്തം മന്ത്രിസഭയിൽ നിന്നു മാറ്റിയതും വിഎസിന്‍റെ കർക്കശ നിലപാടിനെ തുടർന്നായിരുന്നു. വിമാനത്തിൽ അപമാനിച്ചു എന്ന സ്ത്രീയുടെ പരാതി ഉയർന്നതോടെ പി ജെ ജോസഫിനെ വി എസ് വിളിച്ചുവരുത്തി. കണ്ട് മടങ്ങിയ പി ജെ ജോസഫ് വലിയ ആത്മവിശ്വാസമാണ് മാധ്യമങ്ങൾക്കു മുന്നിൽ പ്രകടിപ്പിച്ചത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല, എല്ലാവരും എല്ലാം അറിയട്ടെ എന്നു പറഞ്ഞ് സ്വന്തം ഭാഗം ആവർത്തിച്ചു. തൊട്ടുപിന്നാലെ വി.എസ്. മുറിക്കുള്ളിലേക്ക് മാധ്യമ പ്രവർത്തകരെ വിളിപ്പിച്ചു. പി.ജെ. ജോസഫിന് എതിരായ അന്വേഷണ റിപ്പോർട്ട് ഉണ്ടെന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തി. പതിവ് ചിരിയോ, സംസാരത്തിലെ വേഗമോ, ആംഗ്യങ്ങളോ ഇല്ലാതെയായിരുന്നു ആ വിശദീകരണം.
ഇനി ഇതു കൂടി കേൾക്കൂ... ആരാണ് മാധ്യമ സിൻഡിക്കേറ്റ് എന്ന് അധിക്ഷേപിക്കുന്നത് എന്നും ആരാണ് വാർത്ത ചോർത്തിക്കൊടുക്കുന്നത് എന്നും വിഎസ് പരസ്യമായി പറഞ്ഞ ഈ നിമിഷം. ഇന്ന് മാപ്ര വിളികൾ നടത്തിയിരുന്നവർ തന്നെയാണ് അന്നു മാധ്യമ സിൻഡിക്കറ്റും എന്നും വിശേഷിപ്പിച്ചിരുന്നത്. മാധ്യമ സിൻഡിക്കേറ്റ് എന്ന് നിങ്ങളെ വിളിച്ചവർ തന്നെയാണ് വാർത്തയും നിങ്ങൾക്കു തന്നത്... അങ്ങനെ പറഞ്ഞ് വിഎസ് ചിരിച്ചുകൊണ്ട് നടന്നു നീങ്ങി.