ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ആൺസുഹൃത്ത് മർദ്ദിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശിനിയായ വസന്തിയാണ് സുഹൃത്ത് ലമൂർ സിംഗിൻ്റെ മർദ്ദനത്തിൽ കൊല്ലപ്പെട്ടത്.
41കാരിയായ വസന്തിയെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസുഖ ബാധിതയായിരുന്ന വസന്തി രോഗം മൂർച്ഛിച്ചു മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വാരിയെല്ലിൽ ഒടിവ് ഉണ്ടെന്ന് കണ്ടെത്തി. തുടർന്നാണ് വസന്തിക്കൊപ്പം താമസിച്ചിരുന്ന ലമൂർ സിംഗിനെ ഉടുമ്പൻചോല പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രോഗബാധയെ തുടർന്ന് ഏതാനും നാളുകളായി വസന്തി ജോലിക്ക് പോയിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ താമസ സ്ഥലത്തിരുന്ന് ഇരുവരും മദ്യപിയ്ക്കുകയും തുടർന്ന് വാക്ക് തർക്കത്തിലും ഏർപ്പെട്ടു. ഇതിനിടെ ലമൂർ വസന്തിയെ മർദ്ദിക്കുകയും നിലത്തു വീണ ഇവരെ ചവിട്ടുകയും ചെയ്തു. മർദ്ദനത്തിൽ വാരിയെല്ലിന് ഒടിവ് സംഭവിക്കുകയും ഇത് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കിയെന്നും പൊലീസ് പറയുന്നു.
ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് വാസന്തി മരിച്ചതെന്നാണ് കണ്ടെത്തൽ. വസന്തിക്കൊപ്പം താമസിച്ചിരുന്ന ലമൂർ സിംഗ് ദുർവയെ ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തു.