അബുദാബി: ഒക്ടോബർ 13ന് കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള കന്നി വിമാനയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് രണ്ട് മലയാളി നഴ്സുമാർ. 35,000 അടി ഉയരത്തിൽ വച്ച് ഹൃദയാഘാതം വന്ന യാത്രക്കാരനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത് വയനാട്ടുകാരൻ അഭിജിത്ത് ജീസും ചെങ്ങന്നൂർ സ്വദേശി അജീഷ് നെൽസനുമായിരുന്നു. യുഎഇയിലെ റെസ്പോൺസ് പ്ലസ് മെഡിക്കലിൽ ജീവനക്കാരായ അഭിജിത്തിൻ്റെയും അജീഷിൻ്റെയും സമയോചിതമായ ഇടപെടൽ ജീവൻ തിരിച്ചുനൽകിയത് 34 വയസുള്ള തൃശൂർ സ്വദേശിക്കാണ്.
യുഎഇയിലെ പുതിയ തുടക്കത്തെക്കുറിച്ച് മനസ് നിറയെ പ്രതീക്ഷകളും ആശങ്കകളുമായിരുന്നു ഇരുവരും നെടുമ്പാശേരി എയർപോർട്ടിലെത്തിയത്. ഇരുവരുടെയും ആദ്യ അന്താരാഷ്ട്ര വിമാനയാത്രയായിരുന്നു ഇത്. യുഎഇ യിലെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങിൻ്റെ ഭാഗമായ റെസ്പോൺസ് പ്ലസ് മെഡിക്കലിൽ (ആർപിഎം) രജിസ്റ്റേർഡ് നേഴ്സായി ജോലി തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ഇരുവരും.
എന്നാൽ, ആദ്യ യാത്ര തന്നെ അഭിമാന യാത്രയായ കഥയാണ് ഇരുവർക്കും പറയാനുള്ളത്. പ്രമുഖ ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ബോർഡ് മെമ്പറുമായ റെസ്പോൺസ് പ്ലസ് ഹോൾഡിങ് യുഎഇയിലെ ഏറ്റവും വലിയ അടിയന്തര, ഓൺസൈറ്റ് മെഡിക്കൽ സേവന ദാതാവാണ്.
പുലർച്ചെ 5.30നായിരുന്നു എയർ അറേബ്യ 3 എൽ 128 വിമാനത്തിൻ്റെ യുഎഇയിലേക്കുള്ള ടേക്ക് ഓഫ്. വിമാനം അറബിക്കടലിന് മുകളിലൂടെ പറക്കവെ ഏകദേശം 5.50 ആയപ്പോൾ, അടുത്തുള്ള സീറ്റിൽ ആരോ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതായി തോന്നിയാണ് അഭിജിത്ത് തിരിഞ്ഞുനോക്കിയത്. "ഒരു മനുഷ്യൻ ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടത്. പൾസ് നോക്കി കിട്ടാതെ വന്നപ്പോൾ തന്നെ മനസിലായി അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന്," അഭിജിത്ത് ആ സംഭവം ഓർത്തെടുത്തു.
34കാരനായ തൃശൂർ സ്വദേശിക്കാണ് ഹൃദയാഘാതം സംഭവിച്ചത്. വിമാന ജീവനക്കാരെ അറിയിച്ചതോടൊപ്പം ഒട്ടും സമയം പാഴാക്കാതെ രോഗിക്ക് അഭിജിത്ത് സിപിആർ നൽകാൻ തുടങ്ങി. സഹായത്തിനായി അജീഷും ചേർന്നു. ഇരുവരും ചേർന്ന് രണ്ട് റൗണ്ട് സിപിആർ നൽകിയതോടെ രോഗിക്ക് പൾസ് തിരിച്ച് കിട്ടി. ശ്വാസമെടുക്കാനും തുടങ്ങി. ഇവരോടൊപ്പം വിമാനത്തിൽ ഉണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുൽ ഖാദറും ചേർന്ന് രോഗിക്ക് ഐവി ഫ്ലൂയിഡുകൾ നൽകി. വിമാനം അബുദാബിയിൽ സുരക്ഷിതമായി ഇറങ്ങുന്നത് വരെ അദ്ദേഹത്തിൻ്റെ അവസ്ഥ വഷളാകാതിരിക്കാൻ ശ്രമിച്ചു.
"ഞങ്ങളുടെ ആദ്യത്തെ വിദേശ യാത്രയായിരുന്നു. പുതിയ ജോലിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നേ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് വലിയൊരനുഗ്രഹമായി തോന്നി," അജീഷ് പറയുന്നു. എയർപോർട്ടിലെ ചികിത്സക്ക് ശേഷം അടിയന്തര നില തരണം ചെയ്ത രോഗിയുടെ കുടുംബവും ഇരുവരോടും നന്ദി പറഞ്ഞു.
ആർപിഎമ്മിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് ഇന്ത്യയിൽ സ്റ്റാഫ് നേഴ്സുമാരായിരുന്നു അഭിജിത്തും അജീഷും. വിമാനത്തിൽ നടന്ന കാര്യങ്ങൾ ഇരുവരും അധികമാരോടും പറഞ്ഞിരുന്നില്ല. വിമാനത്തിൽ യാത്ര ചെയ്തിരുന്ന ആർപിഎമ്മിലെ മറ്റൊരു ജീവനക്കാരനായ ബ്രിൻ്റ് ആൻ്റോയാണ് ഇരുവരുടെയും സമയോചിതമായ പ്രവൃത്തി ആർപിഎം സഹപ്രവർത്തകരോട് പറയുന്നത്.
ധൈര്യവും ശാന്തതയും കൈവിടാതെ അഭിജിത്തും അജീഷും ചെയ്ത ഈ പ്രവൃത്തിയെ റെസ്പോൺസ് പ്ലസ് ഹോൾഡിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. രോഹിൽ രാഘവൻ പ്രശംസിച്ചു. ഇരുവരുടെയും ധൈര്യത്തിനും സമചിത്തതയ്ക്കും അഭിനന്ദന സർട്ടിഫിക്കറ്റുകൾ നൽകി മാനേജ്‌മെൻ്റ് ആദരിച്ചു.
"ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ സമയം എത്ര നിർണായകം ആണെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഓരോ സെക്കൻഡും പ്രധാനമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടാവേണ്ട സന്നദ്ധതയുടെ പ്രാധാന്യമാണ് ഇരുവരും കാണിച്ച് തന്നത്," ആർപിഎം പ്രൊജക്ട്സിൻ്റെ മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് അലി പറഞ്ഞു.
“അബുദാബിയിലേക്ക് പോരുമ്പോൾ ഇങ്ങനെയൊരു സാഹചര്യം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷേ, ഈ അനുഭവത്തിലൂടെ ഞങ്ങളുടെ ജോലിയുടെ വില മനസിലാക്കാൻ സാധിച്ചു. ആ ദിവസം ഞങ്ങളുടെ മനസ്സിൽ മായാതെ നിൽക്കും," അഭിജിത്തും അജീഷും പറഞ്ഞു.