വിശാഖപട്ടണം: ഇന്ത്യയുടെ യുവ പേസർ ഹർഷിത് റാണയെ ഓസ്ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലേക്ക് തെരഞ്ഞെടുത്തതിന് പിന്നിൽ കോച്ച് ഗൗതം ഗംഭീറിൻ്റെ വ്യക്തി താൽപര്യമാണെന്ന മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്തിൻ്റെ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഇന്ത്യൻ പരിശീലകൻ.
യൂട്യൂബ് ചാനലിന് കാഴ്ചക്കാരെ കൂട്ടാനായി 23 വയസുള്ള ഒരു യുവതാരത്തെ വ്യക്തിപരമായി ആക്രമിക്കുന്നത് അന്യായമാണെന്ന് ഗംഭീർ തിരിച്ചടിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ജയത്തിന് പിന്നാലെ പിറന്നാൾ ദിനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗൗതം ഗംഭീർ.
"നോക്കൂ, ഇത് അൽപ്പം നാണക്കേടാണ്. ഞാൻ നിങ്ങളോട് വളരെ സത്യസന്ധമായി പറയാം. നിങ്ങളുടെ യൂട്യൂബ് ചാനലിനു വേണ്ടി 23 വയസ്സുള്ള ഒരു കുട്ടിയെ നിങ്ങൾ ലക്ഷ്യമിടുന്നത് വളരെ അന്യായമാണ്. കാരണം ആത്യന്തികമായി ഹർഷിത് റാണയുടെ അച്ഛൻ ഒരു മുൻ ചെയർമാനോ മുൻ ക്രിക്കറ്റ് കളിക്കാരനോ ഒരു എൻആർഐയോ അല്ല. ഇതുവരെ റാണ ഏത് ക്രിക്കറ്റ് കളിച്ചിട്ടുണ്ടെങ്കിലും സ്വന്തം കഴിവ് കൊണ്ടാണ് ഇതുവരെയെത്തിയത്. അയാൾ തുടർന്നും അതുപോലെ കളിക്കുന്നത് തുടരും. നിങ്ങൾ ആരെയെങ്കിലും വ്യക്തിപരമായി ലക്ഷ്യം വച്ചാൽ അത് ന്യായമല്ല," ഗംഭീർ പറഞ്ഞു.
"നിങ്ങൾക്ക് ആളുകളുടെ പ്രകടനത്തെ ലക്ഷ്യം വയ്ക്കാം. സെലക്ടർമാരും പരിശീലകരും കളിക്കാരുടെ പ്രകടനത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ നിങ്ങൾ 23 വയസ്സുള്ള ഒരു കുട്ടിയോട് അത്തരം കാര്യങ്ങൾ പറയുകയും, പിന്നീട് സോഷ്യൽ മീഡിയ അത് പെരുപ്പിച്ച് കാട്ടുകയും ചെയ്താൽ, അയാളുടെ മാനസികാവസ്ഥ എന്താകുമെന്ന് ആലോചിച്ച് നോക്കൂ. ഭാവിയിൽ ആരെങ്കിലും നിങ്ങളുടെ കുട്ടിയെയും ഇതുപോലെ ലക്ഷ്യം വയ്ക്കാം. അതുപോലെ ആർക്കും ആരെയും ലക്ഷ്യം വയ്ക്കാം. റാണ 23 വയസ്സുള്ള ഒരു ചെറുപ്പക്കാരനാണെന്ന് നിങ്ങൾക്ക് മനസിലാക്കണം," ഗംഭീർ കൂട്ടിച്ചേർത്തു.
"അവൻ 33 വയസ്സുള്ള കുട്ടിയല്ലേ. നിങ്ങൾക്ക് എന്നെ വിമർശിക്കാം, എനിക്ക് ഇപ്പോഴും അത് കൈകാര്യം ചെയ്യാൻ കഴിയും. പക്ഷേ 23 വയസ്സുള്ള ഒരു ആൺകുട്ടി 23 വയസ്സുള്ള ആൺകുട്ടിയാണ്. ഇത്തരം വിമർശനം അത് സ്വീകാര്യമല്ലാത്ത കാര്യമാണ്. അതുകൊണ്ടാണ് നമ്മൾ ശ്രദ്ധിക്കേണ്ടതെന്ന് ഞാൻ കരുതുന്നു. ശ്രീകാന്ത് യൂട്യൂബ് ചാനൽ നടത്തുന്നതിന് വേണ്ടി മാത്രമാണ് ഈ വാദങ്ങൾ പറയുന്നത്. നമുക്കെല്ലാവർക്കും ഇന്ത്യൻ ക്രിക്കറ്റിനോട് ധാർമിക ഉത്തരവാദിത്തമുണ്ടെന്ന് ഞാൻ കരുതുന്നു. ഇന്ത്യൻ ക്രിക്കറ്റ് എൻ്റേത് മാത്രമല്ല. അത് ഡ്രസ്സിംഗ് റൂമിൽ ഇരിക്കുന്ന ആളുകളുടെതല്ല. അത് നിങ്ങളുടെ എല്ലാവരുടെയും അവകാശമാണ്. ഇന്ത്യൻ ക്രിക്കറ്റ് നന്നായി വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരനും ഇത് അവകാശപ്പെടുന്നു. അതിനാൽ നിങ്ങൾക്ക് വിമർശിക്കാം. പക്ഷേ അത് പ്രകടനത്തെ മാത്രമാകണം. ഒരിക്കലും ഒരു ചെറുപ്പക്കാരനെ ലക്ഷ്യം വച്ചാകരുത് വിമർശനങ്ങൾ. ഹർഷിതിൻ്റെ കാര്യത്തിൽ മാത്രമല്ല, ഭാവിയിലും ടീമിലെ ചെറുപ്പക്കാരെ ലക്ഷ്യം വയ്ക്കരുത്. അത് പ്രകടനത്തെ ബാധിച്ചേക്കാം. നമുക്കെല്ലാവർക്കും അറിയാം പ്രകടനം അത് പ്രധാനമാണെന്ന്, ഫലങ്ങൾ പ്രധാനമാണ്," ഇന്ത്യൻ കോച്ച് പറഞ്ഞു.
കഴിഞ്ഞ വർഷം ഗംഭീർ ചുമതലയേറ്റ ശേഷം രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുള്ള ഹർഷിത് റാണ, അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പിലും പങ്കെടുത്തിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഒക്ടോബർ 19ന് ആരംഭിക്കും. ഗംഭീറുമായുള്ള റാണയുടെ ബന്ധം ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള ബന്ധം മുതൽ ആരംഭിച്ചതാണെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടിയിരുന്നു. ഗംഭീറുമായുള്ള നല്ല ബന്ധം കാരണം മാത്രമാണ് റാണ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യൻ ഏകദിന ടീമിൽ ഇടം നേടിയതെന്നാണ് ശ്രീകാന്തിൻ്റെ വിമർശനം.