സംഭവത്തിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു
തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. മഹേഷ്, കൃഷ്ണകുമാർ, ഹരികുമാർ, സൂരജ്, അനൂപ് എന്നിവരാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് നെയ്യാറ്റിൻകരയിലെത്തിയപ്പോഴാണ് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാർ ഗാന്ധിയെ ആർഎസ്എസ്, ബിജെപി പ്രവർത്തർ തടഞ്ഞത്.
ആർഎസ്എസിനെ വിമർശിച്ചുകൊണ്ടുള്ള തുഷാർ ഗാന്ധിയുടെ പ്രസംഗത്തിൽ പ്രകോപിതരായാണ് ആർഎസ്എസ്, ബിജെപി പ്രവർത്തകർ തുഷാർ ഗാന്ധിയെ തടഞ്ഞത്. ബിജെപി ഭരിക്കുന്ന വാർഡാണിതെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. തുഷാർ ഗാന്ധി സഞ്ചരിച്ചിരുന്ന കാറ് തടഞ്ഞുവച്ച് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. രാജ്യത്തിൻ്റെ ആത്മാവിന് കാൻസർ ബാധിച്ചിരിക്കുന്നുവെന്നും, സംഘപരിവാർ ആണ് ഈ ക്യാൻസർ പടർത്തുന്നത് എന്നുമായിരുന്നു തുഷാർ ഗാന്ധിയുടെ പ്രസംഗം. പ്രതിഷേധത്തിലും പറഞ്ഞ വാക്കുകൾ തിരുത്താതെ തുഷാർ ഗാന്ധി ഉറച്ചുനിന്നു. ആർഎസ്എസ് വിഷമയമായ പ്രസ്ഥാനം ആണെന്ന പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് അദ്ദേഹം ന്യൂസ് മലയാളത്തോട് പറഞ്ഞു.
Also Read: തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം: RSS, BJP പ്രവർത്തകർക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്
അതേസമയം, തുഷാർ ഗാന്ധി മാനസിക രോഗിയാണെന്നായിരുന്നു ബിജെപി നേതാവ് എസ് സുരേഷിന്റെ പ്രതികരണം. എന്നാൽ വലിയ പിന്തുണയാണ് തുഷാർ ഗാന്ധിക്ക് കോൺഗ്രസ്, ഇടത് നേതാക്കളിൽ നിന്ന് ലഭിച്ചത്. തുഷാർ ഗാന്ധിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പറഞ്ഞു. സിപിഐയും ഡിവൈഎഫ്ഐയും തുഷാർ ഗാന്ധിക്ക് പിന്തുണയുമായി രംഗത്തെത്തി. ഗാന്ധിജിയെ വെടിവെച്ച് കൊന്ന വെടിയുണ്ടയും അതിന് പിറകിലെ ഗോഡ്സെയും ഇപ്പോഴും സജീവമാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയിൽ നിന്ന് ഒട്ടും വിഭിന്നമല്ല ഈ വിദ്രോഹ സമീപനത്തിന് പിന്നിലുള്ളവരുടേതെന്നും, തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിൻ്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.