സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് അഫാൻ്റേതെന്നാണ് സൂചന
തിരുവനന്തപുരം വെഞ്ഞാറമ്മൂട് നടന്ന കൂട്ടക്കൊലപാതകത്തിന്റെ നടുക്കത്തിലാണ് കേരളം. ഇരുപത്തിമൂന്നുകാരനായ അഫാന്‍ തന്റെ സഹോദരനേയും പിതൃമാതാവിനേയും പിതാവിന്റെ സഹോദരനേയും ഭാര്യയേയും പെണ്‍സുഹൃത്തിനേയുമാണ് മൂന്നിടങ്ങളിലായി കൊലപ്പെടുത്തിയത്. അഫാന്റെ ആക്രമണത്തില്‍ പരിക്കേറ്റ മാതാവ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പര പുറംലോകം അറിയുന്നത്. പിതാവിന്റെ ഉമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവി, മാതാവ് ഷെമി, സഹോദരന്‍ അഫ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍ഷാന, പിതാവിന്റെ സഹോദരന്‍ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്.
Also Read: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: ആസൂത്രിതം; കൊല നടത്തിയത് കിലോമീറ്ററുകള്‍ സഞ്ചരിച്ച്
നാലുപേരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. രണ്ടുപേരെ വെട്ടുകയായിരുന്നു. വേട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ മാതാവ് ആശുപത്രിയിലാണ്. സ്വന്തം വീട്ടിലും കിലോമീറ്ററുകള്‍ സഞ്ചരിച്ചുമാണ് അഫാന്‍ കൊലപാതകം നടത്തിയത്. പുല്ലംപാറ, പാങ്ങോട്, ചുള്ളാളം എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലായിട്ടാണ് ഇരുപത്തിമൂന്നുകാരന്‍ കൊലപാതകം നടത്തിയത്.
പുല്ലംപാറയില്‍നിന്ന് 29 കിലോമീറ്ററോളം സഞ്ചരിച്ച് പാങ്ങോടെത്തി പിതാവിന്റെ ഉമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവിയെയാണ് അഫാന്‍ ആദ്യം വെട്ടി കൊലപ്പെടുത്തിയത്. അവിടെനിന്ന് ചുള്ളാളത്തെത്തിയാണ് പിതാവിന്റെ സഹോദരന്‍ ലത്തീഫിനെയും അദ്ദേഹത്തിന്റെ ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തി. വീട്ടില്‍നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരമാണ് ചുള്ളാളത്തേക്കുള്ളത്. വീട്ടില്‍ തിരിച്ചെത്തിയശേഷമാണ് അനിയന്‍ ഒമ്പതാം ക്ലാസുകാരന്‍ അഫ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍ഷാന, മാതാവ് ഷെമി എന്നിവരെ ആക്രമിച്ചത്.
കുടുംബത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതി ആദ്യം പൊലീസിനോട് പറഞ്ഞത്. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഫര്‍സാനയുമായുള്ള പ്രണയം വീട്ടുകാര്‍ എതിര്‍ത്തതിലുള്ള പകയാണ് അരുംകൊലയ്ക്ക് കാരണമെന്ന സംശയത്തിലാണ് പൊലീസ്. ഇത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
പിതാവിന്റെ ഉമ്മ സല്‍മാ ബീവി താമസിക്കുന്ന പാങ്ങോടുള്ള വീട്ടിലെത്തി പ്രണയത്തെ കുറിച്ച് പറഞ്ഞെങ്കിലും സല്‍മാ ബീവിയും അംഗീകരിച്ചില്ല. തുടര്‍ന്ന് സല്‍മാ ബീവിയെ ആദ്യം കൊലപ്പെടുത്തി മറ്റിടങ്ങളിലെത്തി കൊലപാതകം തുടര്‍ന്നുവെന്നുമാണ് പ്രാഥമിക നിഗമനം. മുക്കന്നൂര്‍ സ്വദേശിയാണ് ഫര്‍സാന. വൈകിട്ട് 3.30 നാണ് ഫര്‍സാന സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയത്. ട്യൂഷന് പോകുകയാണെന്നാണ് വീട്ടില്‍ പറഞ്ഞതെന്നും വിവരങ്ങള്‍ പുറത്തു വരുന്നു.