പ്രസിഡൻ്റ് ജോലി ഏറെ പ്രിയപ്പെട്ടത്, അതിലും പ്രിയപ്പെട്ടത് എൻ്റെ രാജ്യം; വൈകാരിക പ്രസംഗവുമായി ജോ ബൈഡൻ

അയാളുടെ വിചാരം അയാൾ ആരാണെന്നാണ്, അയാൾ ഒരു തോൽവിയാണ് തുടങ്ങിയ ആരോപണങ്ങളാണ് ബൈഡൻ ട്രംപിനെതിരെ ഉന്നയിച്ചത്
പ്രസിഡൻ്റ് ജോലി ഏറെ പ്രിയപ്പെട്ടത്, അതിലും പ്രിയപ്പെട്ടത് എൻ്റെ രാജ്യം; വൈകാരിക പ്രസംഗവുമായി ജോ ബൈഡൻ
Published on
Updated on

ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് യുഎസ് പ്രസിഡൻ്റാകാൻ സാധിച്ചതെന്ന് പാർട്ടി കൺവെൻഷനിൽ ജോ ബൈഡൻ. പ്രസിഡൻ്റ് ജോലി തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്, എന്നാൽ അതിലും പ്രിയപ്പെട്ടത് രാജ്യമാണ്. പ്രസിഡൻ്റ് സ്ഥാനാർഥിയാകുന്നതിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടപ്പോൾ, തനിക്ക് ദേഷ്യമാണെന്ന വ്യാജ വാർത്ത പ്രചരിച്ചു. സ്വന്തം രാജ്യത്തോട് വളരെയധികം സ്നേഹമുണ്ട്. ഈ രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കേണ്ടതുണ്ടെന്നും ജോ ബൈഡൻ പറഞ്ഞു. ഇന്ന് ആരംഭിച്ച ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺവെൻഷനിടെയാണ് ബൈഡൻ്റെ വൈകാരിക പ്രസംഗം.

തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ തോൽപ്പിച്ച് കമല ഹാരിസ് പ്രസിഡൻ്റും, ടിം വാൾസ് വൈസ് പ്രസിഡൻ്റുമാകണം. ഇനി പ്രസിഡൻ്റായി അഞ്ച് മാസം കൂടിയാണ് അവശേഷിക്കുന്നത്, ആ കാലയളവിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. പ്രസിഡൻ്റ് സ്ഥാനാർഥിയായപ്പോൾ ആദ്യം എടുത്ത തീരുമാനം കമല ഹാരിസിനെ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയാക്കുക എന്നതായിരുന്നു.  ജീവിതത്തിലെടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്. ഞങ്ങൾ ഉറ്റ സുഹൃത്തുക്കളാണ്. കമല ഹാരിസ് യുഎസിൻ്റെ ഏറ്റവും മികച്ച പ്രസിഡൻ്റാകും. കുട്ടികൾ മുതൽ ലോക നേതാക്കൾ വരെ കമലയെ കുറിച്ചോർത്ത് അഭിമാനിക്കും. അവർ അമേരിക്കയുടെ ഭാവി ശോഭനമാക്കുമെന്നും, ചരിത്രത്തിൽ ഇടം പിടിക്കുമെന്നും ജോ ബൈഡൻ പറഞ്ഞു.

പ്രസംഗത്തിൽ ഡൊണാൾഡ് ട്രംപിനെതിരെ ജോ ബൈഡൻ ആഞ്ഞടിച്ചു. അയാളുടെ വിചാരം അയാൾ ആരാണെന്നാണ്, അയാൾ ഒരു തോൽവിയാണ് തുടങ്ങിയ ആരോപണങ്ങളാണ് ബൈഡൻ ട്രംപിനെതിരെ ഉന്നയിച്ചത്.

അമേരിക്കയുടെ 50 സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള തെരഞ്ഞെടുത്ത ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധികൾ പങ്കെടുക്കുന്ന കൺവെൻഷൻ, തെരഞ്ഞെടുപ്പിൻ്റെ മുന്നൊരിക്കമായാണ് പാർട്ടി കാണുന്നത്. ഓഗസ്റ്റ് 22ന് അവസാനിക്കുന്ന നാല് ദിവസത്തെ പരിപാടിയിൽ കമല ഹാരിസിന്‍റെയും, ടിം വാൾസിൻ്റെയും ഔദ്യോഗിക സ്ഥാനാർഥിത്വവും പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻ യുഎസ് പ്രസിഡൻ്റുമാരായ ബരാക് ഒബാമ, ബിൽ ക്ലിൻ്റൺ എന്നിവർ ദേശീയ കൺവെൻഷനിൽ സംസാരിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com