
ആന്ധ്രാപ്രദേശ് അനകാപ്പള്ളി ജില്ലയിലെ അനാഥാലയത്തിൽ ഭക്ഷ്യവിഷബാധ. നാല് കുട്ടികൾ മരിക്കുകയും 24ഓളം പേർ ആശുപത്രിയിൽ ചികിത്സയിലുമാണ്. എട്ട്-ഒമ്പത് വയസുവരെ പ്രായമുള്ള ജഷുവാ, ഭവാനി, നിത്യ, ശ്രദ്ധ എന്നീ കുട്ടികളാണ്. 86 കുട്ടികളോളം താമസിക്കുന്ന ആരാധന ട്രസ്റ്റിന് കീഴിലുള്ള അനാഥാലയത്തിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
ശനിയാഴ്ച നടന്ന പ്രാർഥനായോഗത്തിന് ശേഷം കുട്ടികൾക്ക് ബിരിയാണി, സമോസ, ചോക്ലേറ്റ് എന്നിവ നൽകിയതായി നാർസിപ്പട്ടണം റവന്യൂ ഡിവിഷണൽ ഓഫീസർ എച്ച്. ജയറാം അറിയിച്ചു. ബാക്കിയായ ബിരിയാണി കുട്ടികൾ അടുത്ത ദിവസവും കഴിച്ചിരുന്നു. തുടർന്ന് ചർദ്ദി, തലകറക്കം തുടങ്ങിയവ അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. ആശുപത്രിയിൽ കഴിയുന്ന കുട്ടികൾക്ക് ഏറ്റവും മികച്ച ചികിത്സ ഒരുക്കുമെന്നും എൻ. ചന്ദ്രബാബു നായിഡു അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറോട് ഉത്തരവിട്ടിട്ടുണ്ട്.