

മുല്ലൻപൂർ: ന്യൂ ചണ്ഡീഗഡിലെ മുല്ലൻപൂർ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടി20യിൽ ഇന്ത്യക്ക് തോൽവി. പ്രോട്ടീസ് പട ഉയർത്തിയ 214 റൺസിൻ്റെ വിജയലക്ഷ്യത്തിന് മറുപടിയായി സൂര്യകുമാർ യാദവും സംഘവും 19.1 ഓവറിൽ 162 റൺസിൽ പുറത്തായി. 51 റൺസ് വിജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പരയിൽ 1-1 സമനില പിടിച്ചു.
ഫിഫ്റ്റി നേടിയ തിലക് വർമ (62) മാത്രമാണ് കാര്യമായ പ്രത്യാക്രമണം നടത്തിയത്. അഭിഷേക് ശർമ (17), ശുഭ്മാൻ ഗിൽ (0), അക്സർ പട്ടേൽ (21), സൂര്യകുമാർ യാദവ് (5), ഹാർദിക് പാണ്ഡ്യ (20), ജിതേഷ് ശർമ (19), ശിവം ദുബെ (1), അർഷ്ദീപ് സിങ് (4), വരുൺ ചക്രവർത്തി (0) എന്നിവരാണ് പുറത്തായത്. ദക്ഷിണാഫ്രിക്കൻ നിരയിൽ ഒട്ട്നീൽ ബാർട്ട്മാൻ നാലും, മാർക്കോ ജാൻസൺ, ലുതോ സിപംല, ലുങ്കി എങ്കിടി എന്നിവർ രണ്ട് വീതവും വിക്കറ്റെടുത്തു.
46 പന്തിൽ 90 റൺസ് നേടിയ ക്വിൻ്റൺ ഡീ കോക്ക് തുടക്കം മുതൽക്കേ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഒടുവിൽ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 213/4 എന്ന നിലയിലാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്.
അതേസമയം, രണ്ട് വിക്കറ്റെടുത്ത വരുൺ ചക്രവർത്തിയുടെ പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചുവരവിന് അവസരമൊരുക്കിയത്. മികച്ച രീതിയിൽ പന്തെറിഞ്ഞ വരുൺ മധ്യ ഓവറുകളിൽ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിൻ്റെ വേഗത കുറച്ചു. 90 റൺസെടുത്ത് നിൽക്കെ ഡീ കോക്കിനെ തകർപ്പനൊരു റണ്ണൌട്ടിലൂടെ പുറത്താക്കിയ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയാണ് മാച്ചിൽ ഇന്ത്യക്ക് തിരിച്ചുവരവിന് അവസരം നൽകിയത്.
നേരത്തെ 8 റൺസെടുത്ത ഓപ്പണർ റീസ ഹെൻഡ്രിക്സിനെ വരുൺ ചക്രവർത്തി ക്ലീൻബൗൾ ചെയ്തു. എയ്ഡൻ മാർക്രമിനെ (29) വരുൺ അക്സർ പട്ടേലിൻ്റെ കൈകളിലെത്തിച്ചു. അക്സർ പട്ടേൽ ഡിവാൾഡ് ബ്രൂവിസ് (14) പുറത്താക്കി ഒരു വിക്കറ്റെടുത്തു. കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട ബാറ്റിങ് പ്രകടനമാണ് പ്രോട്ടീസ് ബാറ്റർമാർ പുറത്തെടുത്തത്.
അതേസമയം, ആദ്യ മത്സരം ജയിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തിയപ്പോൾ, മലയാളി താരം സഞ്ജു സാംസണെ ഇന്നും പുറത്തിരുത്തി. ജിതേഷ് ശർമയാണ് ഇന്ത്യൻ ടീമിൻ്റെ വിക്കറ്റ് കീപ്പർ. ആദ്യ മത്സരത്തിൽ 101 റൺസിൻ്റെ നാണംകെട്ട തോൽവി വഴങ്ങിയ ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ട്രിസ്റ്റൻ സ്റ്റബ്സ്, കേശവ് മഹാരാജ്, ആൻറെ നോർട്ടെ എന്നിവരെ പുറത്തിരുത്തിയപ്പോൾ, റീസ ഹെൻഡ്രിക്സ്, ജോർജ് ലിൻഡെ, ഒട്ട്നീൽ ബാർട്ട്മാൻ എന്നിവരാണ് ടീമിലെത്തിയത്.