'ഇത് കിഫ്ബി മാജിക്ക്', 6616.13 കോടിയുടെ റോഡ്-പാലം പദ്ധതികൾ പൂർത്തിയാക്കി, 8308.8 കോടിയുടെ പദ്ധതികൾ പുരോഗമിക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കിഫ്ബി പൊന്മുട്ടയിടുന്ന താറാവാണെന്നും ഇതിലൂടെ കേരളം നടത്തിയത് മാജിക്കാണെന്നും പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 163 റോഡ്-പാലം പണികൾക്കായി ഈ സർക്കാർ 6616 കോടി ചെലവഴിച്ചെന്നും, 136 റോഡുകൾ 5643 കോടി ചെലവഴിച്ച് പൂർത്തീകരിച്ചെന്നും മന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടി.
27 പാലങ്ങൾക്കായി പൊതുമരാമത്ത് 572 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 160 റോഡ്-പാലം പണികൾക്കായി 8308 കോടി രൂപ ചെലവിൽ ജോലികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ നല്‍കിയ സബ്മിഷന് സഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.
മന്ത്രിയുടെ പ്രസംഗത്തിൻ്റെ പൂർണരൂപം:
"കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന നീലേശ്വരം-എടത്തോട് റോഡിൻ്റെ പ്രവൃത്തി സംബന്ധിച്ചാണ്. ഇ.ചന്ദ്രശേഖരന്‍ സബ്മിഷന്‍ ഉന്നയിച്ചിരിക്കുന്നത്. നേരത്തെ അദ്ദേഹം ഈ വിഷയം ശ്രദ്ധയില്‍പെടുത്തിയിരുന്നു. അദ്ദേഹം അത് ഇവിടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേ ഗൗരവത്തില്‍ തന്നെ കിഫ്ബിയുമായി പൊതുമരാമത്ത് വകുപ്പ് ചര്‍ച്ച ചെയ്തിട്ടുണ്ട്. 12.77 കിലോമീറ്റര്‍ നീളമുള്ള റോഡില്‍ 8.38 കിലോമീറ്റര്‍ നീളത്തില്‍ ഡിബിഎം പൂര്‍ത്തീകരിക്കുകയാണ് ചെയ്തിരിക്കുന്നത്," മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
"എന്നാല്‍ പ്രവൃത്തിയില്‍ പ്രതീക്ഷിച്ച വേഗത ഇല്ലാത്തതിനാല്‍ കരാറുകാരനെ നഷ്ടോത്തരവാദിത്വത്തില്‍ ടെര്‍മിനേറ്റ് ചെയ്യുകയും ചെയ്തു. 43.27 കോടി രൂപയുടെ ധനാനുമതി കിഫ്ബി നല്‍കിയിട്ടുണ്ട്. ബാലന്‍സ് പ്രവൃത്തികള്‍ക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നഷ്ടോത്തരവാദിത്തത്തില്‍ റദ്ദ് ചെയ്യപ്പെടുന്ന കരാറുകളുടെ ബാക്കി പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്യപ്പെടുന്ന സമയത്തെ DSOR ഉപയോഗിക്കണമെന്ന നിര്‍ദ്ദേശമാണ് ലഭിച്ചത്. അതേ തുടര്‍ന്ന് എസ്റ്റിമേറ്റ് പുതുക്കുന്ന നടപടി നടക്കുകയാണ്. ഒരാഴ്ചക്കകം എസ്റ്റിമേറ്റ് പുതുക്കി സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.എസ്റ്റിമേറ്റ് പുതുക്കി സമര്‍പ്പിച്ചാല്‍ വേഗത്തില്‍ തന്നെ അംഗീകാരത്തിനായി കിഫ്ബിക്ക് കൈമാറാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്," മന്ത്രി അറിയിച്ചു.
"കിഫ്ബിയെ കുറിച്ച് പറയുമ്പോള്‍ കേരളത്തിൻ്റെ പശ്ചാത്തല വികസന മേഖലയില്‍ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ പൂര്‍ത്തീകരിച്ചത് ഇതുവരെ പൂര്‍ത്തീകരിച്ചത് 163 റോഡ്-പാലം പദ്ധതികള്‍. ഇതിനായി ചെലവഴിച്ചത് 6616.13 കോടി രൂപ. 1880.81 കി.മീറ്റര്‍ വരുന്ന 136 റോഡുകള്‍ 5643.59 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ചു. 27 പാലങ്ങള്‍ 572.54 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ചു. നിലവില്‍ 160 പദ്ധതികളിലായി 8308.8 കോടി രൂപയുടെ റോഡ്-പാലം പദ്ധതികള്‍ പുരോഗമിക്കുന്നു. 1173.85 കി.മീറ്റര്‍ വരുന്ന 106 റോഡുകളാണ് നിര്‍മാണത്തിലുള്ളത്. ഇതിനായി 6611.47 കോടി രൂപ ചെലവഴിക്കുന്നു. 1697.33 കോടി രൂപയുടെ 84 പാലം പദ്ധതികളും പുരോഗമിക്കുന്നുണ്ട്. ഒരു മാജിക്കാണ് കിഫ്ബിയിലൂടെ കേരളത്തിലെ പശ്ചാത്തല വികസന മേഖലയില്‍ നടന്നുവരുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം കിഫ്ബി പൊന്‍മുട്ടയിടുന്ന താറാവാണ് എന്ന് വിശേഷിപ്പിക്കാം," മന്ത്രി റിയാസ് അറിയിച്ചു.