

വാഷിങ്ടൺ: യുഎസിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണത്തിൽ അസംതൃപ്തരായ ഇടതുപക്ഷ ചായ്‌വുള്ള സംഘടനകൾ രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ഒരുങ്ങുന്നു. 'നോ കിങ്സ് പ്രതിഷേധങ്ങൾ' എന്ന പേരിൽ രാജ്യവ്യാപകമായി 2700 ഇടങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാൻ പതിനായിരക്കണക്കിന് ആളുകൾ തയ്യാറെടുത്തതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ജൂൺ മാസത്തിലും യുഎസിൽ ബഹുജന പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച സംഘടനയാണ് 'നോ കിങ്സ്'. ട്രംപ് ഒരു രാജാവ് അല്ലെന്നും യുഎസിൽ ട്രംപിന് കീഴിൽ വർധിച്ചുവരുന്ന സ്വേച്ഛാധിപത്യ ഭരണത്തിനുള്ള ഒരു താക്കീത് നൽകാനാണ് പ്രതിഷേധത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സംഘടന അറിയിച്ചു.
പ്രതിഷേധം നേരിടാൻ മിക്ക യുഎസ് നഗരങ്ങളിലും ട്രംപ് ഭരണകൂടം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പ്രാദേശിക നേതാക്കളുടെ വിലക്കുകളെ മറികടന്നാണ് ഈ നടപടിയെന്നും വിമർശനമുണ്ട്. പ്രതിഷേധക്കാരെ നേരിടുമെന്ന് ട്രംപ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. യുഎസിൽ ഒരു ദിവസം നടക്കുന്ന ഏറ്റവും വലിയ ബഹുജന പ്രതിഷേധമായി ഇതിനെ മാറ്റുമെന്നാണ് നോ കിങ്സ് സംഘാടകർ സർക്കാരിന് നൽകുന്ന മുന്നറിയിപ്പ്.
ട്രംപ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് ഇടതുപക്ഷ ചായ്‌വുള്ള ഗ്രൂപ്പുകളുടെ ഒരു സഖ്യമാണ് വീണ്ടും യുഎസിൽ ഉടനീളം ബഹുജന പ്രകടനങ്ങൾക്ക് തയ്യാറെടുക്കുന്നത്. 2025 ജൂൺ മാസത്തിൽ നോ കിംഗ്സ് പ്രതിഷേധ ദിനത്തിന് ഈ സഖ്യം നേതൃത്വം നൽകിയിരുന്നു. പ്രസിഡൻ്റ് ട്രംപ് വാഷിംഗ്ടണിൽ സൈനിക പരേഡ് നടത്തിയ അതേ ദിവസം തന്നെ ട്രംപിനെതിരെ ശബ്ദമുയർത്താൻ ദശലക്ഷക്കണക്കിന് ആളുകളെയാണ് 'നോ കിങ്സ്' തെരുവിലിറക്കിയത്.
'നോ കിംഗ്സ്' എന്നത് വെറുമൊരു മുദ്രാവാക്യം മാത്രമല്ല, നമ്മുടെ രാഷ്ട്രം കെട്ടിപ്പടുത്ത അടിത്തറയാണെന്നാണ് സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റായ nokings.orgൽ പറയുന്നത്. യുഎസിലെ സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിഷേധിക്കാൻ ജനങ്ങളെ വീണ്ടും തെരുവിലിറക്കും എന്നാണ് അവരുടെ അവകാശ വാദം.
യുഎസിലെ 50 സംസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും ചെറു ടൗണുകളിലും ഉൾപ്പെടെ ട്രംപിനെതിരെ പ്രതിഷേധിക്കാനാണ് നീക്കം. വിവിധ സ്ഥലങ്ങളിൽ പലസമയങ്ങളിലായാണ് പ്രതിഷേധം ആരംഭിക്കുകയെന്നും ഇടതു സംഘടനകൾ വെബ്‌സൈറ്റിലൂടെ അറിയിച്ചു.
അതേസമയം, ഞാനൊരു രാജാവൊന്നുമല്ലെന്നാണ് ട്രംപിൻ്റെ പ്രതികരണം. "ഞാൻ രാജാവോ? രാജാവ് ആകാൻ ഇതെന്താ നാടകം വല്ലതുമാണോ? എന്നെ രാജാവെന്ന് വിശേഷിപ്പിക്കുന്നത് ഈ പ്രതിഷേധക്കാരാണ്. ഞാൻ രാജാവ് അല്ല," ട്രംപ് പറഞ്ഞു. ഇത്തരം പ്രതിഷേധങ്ങൾ യുഎസിന് എതിരാണെന്ന് ട്രംപ് അനുയായികളും വിമർശിച്ചു.