മടിയൻമാരായ പാണ്ടകളെ അങ്ങനെവിട്ടാൽ പറ്റില്ലല്ലോ. കുറച്ച് വ്യായമമൊക്കെ വേണ്ടേ. അത് പരിഗണിച്ചാണ് ഭീമനായ ക്വിസായി പാണ്ടയ്ക്കും മറ്റ് പാണ്ടകൾക്കും ശൈത്യകാലത്ത് പിൻ കാലുകളുടെ ബലം വർധിപ്പിക്കാനായി ശാരീരിക പരിശീലനം നൽകുന്നത്. ലോകത്തിലെ ഏക തവിട്ടുനിറക്കാരനായ ക്വിസായി പാണ്ടയ്ക്ക് ഇപ്പോൾ പരിശീലനകാലമാണ്.
ചൈനയിലെ ഷാൻസി പാണ്ട റിസർച്ച് സെൻ്ററിൽ സംരക്ഷണത്തിലുള്ള പാണ്ടയ്ക്ക് പിൻകാലുകളുടെ ശക്തി വർധിപ്പിക്കാനുള്ള പരിശീലനമാണ് നൽകുന്നത്. ഇഷ്ട ഭക്ഷണങ്ങൾ എത്തിപ്പിടിക്കുന്നതിനിടെ പാണ്ടകൾ അറിയാതെ പരിശീലനത്തിൻ്റെ ഭാഗമാവുകയാണ്.ഇഷ്ട ഭക്ഷണമായ കാരറ്റുൾപ്പെടെയുള്ളവ മുളങ്കമ്പിൻ്റെ അറ്റത്ത് വെച്ച് പാണ്ടകൾക്കടുത്തേക്ക് ഇട്ടു കൊടുക്കും.
ഇത് കാണുന്ന പാണ്ടകൾ ഭക്ഷണം എത്തി പിടിക്കാൻ ശ്രമിക്കും. എന്നാൽ പാണ്ടകൾക്ക് കിട്ടാത്ത രീതിയിൽ മുളങ്കമ്പ് ചലിപ്പിച്ച് കൊണ്ടേയിരിക്കും. ഒടുവിൽ മുളങ്കമ്പ് നീങ്ങുന്നതിനനുസരിച്ച് ഭക്ഷണം എത്തിപ്പിടിക്കാനായി പാണ്ടകൾ പിൻകാലിൽ എഴുന്നേറ്റ് നിന്ന് നടക്കാൻ തുടങ്ങും. ഇതാണ് പരിശീലന രീതി. ദിവസവും രണ്ട് തവണ ഈ പരിശീലന രീതി നടത്തും.
അഞ്ച് മുതൽ പത്ത് മിനിറ്റ് വരെയാണ് മടിയൻ പാണ്ടകളെ ഇങ്ങനെ പിൻകാലിൽ നിർത്തുന്നത്. ഇതോടെ പാണ്ടകളുടെ പിൻ കാലുകളുടെ ബലം കൂടും എന്നാണ് പരിശീലകർ പറയുന്നത്. മൂന്ന് വയസ്സ് കഴിഞ്ഞ പാണ്ടകൾക്കാണ് ഈ പരിശീലനം നൽകുന്നത്. ഒരോ പാണ്ടയുടേയും ശാരീരികാവസ്ഥയ്ക്ക് അനുസരിച്ചാണ് പരിശീലനം നൽകുക.