ഒന്നര പതിറ്റാണ്ട് മുൻപ് സ്വകാര്യ വ്യക്തി സർക്കാരിന് കൈമാറിയ ഭൂമിയും ബഹുനില കെട്ടിടവും ആരോഗ്യ വകുപ്പ് ഏറ്റെടുത്തിട്ടും ഒരു നടപടിയുമില്ല.
മലബാറിലെ ക്യാൻസർ രോഗികൾക്ക് പ്രതീക്ഷയായിരുന്ന ഒരു സ്ഥാപനം സർക്കാർ വകുപ്പുകളുടെ അനാസ്ഥയിൽ ഇല്ലാതാകുന്നു. ഒന്നര പതിറ്റാണ്ട് മുൻപ് സ്വകാര്യ വ്യക്തി സർക്കാരിന് കൈമാറിയ ഭൂമിയും ബഹുനില കെട്ടിടവും ആരോഗ്യ വകുപ്പ് ഏറ്റെടുത്തിട്ടും ഒരു നടപടിയുമില്ല. കെട്ടിടം നവീകരിക്കാൻ ഓരോ വർഷം ചെലവാകുന്നത് 40 ലക്ഷത്തോളം രൂപയാണ്.
മലബാർ കാൻസർ സെൻ്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ ഡോ. അഫ്സത്ത് കാദർ കുട്ടിയാണ് കോഴിക്കോട് മാവൂർ തെങ്ങിലകടവിൽ ഈ സ്ഥാപനം ആരംഭിച്ചത്. 23 വർഷങ്ങൾക്ക് മുൻപ് സാധാരണക്കാരായ അർബുദ രോഗികൾക്ക് മികച്ച ചികിത്സ സഹായം എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ലക്ഷ്യം സാധ്യമാകാതെ വന്നതോടെ ആറര ഏക്കർ സ്ഥലവും ബഹുനില കെട്ടിടവും 15 വർഷം മുൻപ് സർക്കാരിന് സൗജന്യമായി കൈമാറുകയായിരുന്നു.
30 വർഷത്തേക്ക് മലബാർ ക്യാൻസർ സെൻ്ററിന് കൈമാറി കാൻസർ സബ്ബ് സെൻ്റർ സ്ഥാപിക്കുക എന്നതായിരുന്നു ആദ്യം സർക്കാർ ലക്ഷ്യമിട്ടത്. പിന്നീട് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിൻ്റെ ഉത്തരവ് പ്രകാരം ക്യാൻസർ സ്ക്രീനിംഗ് സെൻ്റർ സ്ഥാപിക്കുന്നതിന് കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറി. പക്ഷേ ഒന്നും നടന്നില്ല. സർക്കാർ ഏറ്റെടുത്ത ശേഷം ഇതൊരു വെള്ളാന മാത്രമാണ്. വർഷം തോറും ലക്ഷങ്ങളുടെ നികുതി പണം ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തും. നാൽപ്പത് ലക്ഷത്തോളം രൂപയാണ് ഓരോ വർഷവും നവീകരണത്തിനായി ചെലവാക്കുന്നത് എന്നാണ് കണക്കുകൾ.
സാധാരണക്കാർക്ക് ഏറെ ഉപകാരപ്പെടുമായിരുന്ന ക്യാൻസർ ചികിത്സാ കേന്ദ്രമാക്കി മാറ്റാൻ എന്തായിരുന്നു സാങ്കേതിക തടസം എന്നതാണ് ചോദ്യം. ഏറ്റവും ഒടുവിലായി, ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ക്യാൻസർ സൊസൈറ്റിക്ക് സ്ഥാപനം പാട്ടത്തിന് നൽകാൻ സ്ഥലം റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിൻ്റെ നടപടികൾ പുരോഗമിക്കുന്നതായാണ് റവന്യൂ മന്ത്രി സഭയിൽ നൽകിയ ഉറപ്പ്.
പക്ഷേ, പല പദ്ധതികളിലേക്കുള്ള പേരുമാറ്റം മാത്രമാണ് ഇപ്പോഴും നടക്കുന്നത്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ക്യാൻസർ സൊസൈറ്റി ഏറ്റെടുത്താൽ പോലും സ്ഥാപനം നവീകരിക്കാൻ അരലക്ഷത്തിലധികം രൂപ വേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ സാധാരണക്കാരായ അർബുദ രോഗികൾക്ക് ആശ്വാസമാകേണ്ട സ്ഥാപനം അധികൃതരുടെ അനാസ്ഥ കൊണ്ട് നാശത്തിൻ്റെ വക്കിലാണ്.