നടി വിൻസി അലോഷ്യസിൻ്റെ പരാതി ശരിവെയ്ക്കുകയാണ് പുതുമുഖ നടി അപർണ ജോൺസിൻ്റെ വെളിപ്പെടുത്തൽ
വിവാദങ്ങൾ കെട്ടടങ്ങും മുൻപേ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ വീണ്ടും പരാതി. ഷൈൻ ടോം ചാക്കോ തന്നോടും മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി പുതുമുഖ നടി അപർണ ജോൺസാണ് രംഗത്തെത്തിയത്. ഷൈൻ ലഹരി ഉപയോഗിച്ച് സൂത്രവാക്യം സിനിമയുടെ സെറ്റിൽ വച്ച് മോശമായി പെരുമാറി എന്നാണ് പരാതി. വിഷയത്തിൽ ഇൻ്റേണൽ കംപ്ലൈൻ്റ് സെല്ലിലും A.M.M.Aയ്ക്കും നടി പരാതി നൽകിയിട്ടുണ്ട്.
നടി വിൻസി അലോഷ്യസിൻ്റെ പരാതി ശരിവെയ്ക്കുകയാണ് പുതുമുഖ നടിയുടെ വെളിപ്പെടുത്തൽ. സിനിമയുടെ ഷൂട്ടിങ് സെറ്റിൽവെച്ച് ലൈംഗിക ചുവയോടെ വളരെ മോശമായ രീതിയിൽ തന്നോട് സംസാരിച്ചെന്ന് നടി പറയുന്നു. ഇക്കാര്യം ഷൂട്ടിനിടയിൽതന്നെ ഐസിസി അംഗത്തോട് പരാതി പറഞ്ഞിരുന്നു. പരാതിയിൽ ഇന്റേണൽ കംപ്ലയ്ന്റ്സ് കമ്മിറ്റി ഉടനെ പരിഹാരമുണ്ടാക്കിയെന്നും നടി വെളിപ്പെടുത്തി.
ALSO READ: "മോഷണ പരാതി പിൻവലിച്ചില്ല, പെൺ സുഹൃത്ത് ഉപേക്ഷിച്ചതും വൈരാഗ്യം കൂട്ടി"; കൊലപാതകം ജീവിതം തകർത്തതിൻ്റെ പക വീട്ടാനെന്ന് പ്രതി
ഷൈൻ ടോം ചാക്കോ വെള്ളപ്പൊടി തുപ്പിയപ്പോൾ വിൻസിക്കൊപ്പം താനുമുണ്ടായിരുന്നെന്ന് അപർണ പറയുന്നു. സൂത്രവാക്യം എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ ലഹരി ഉപയോഗിച്ച ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ പരാതി. സിനിമയിലെ മറ്റൊരു സഹപ്രവർത്തകയ്ക്കും ഷൈനിൽ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നുവെന്ന് വിൻസിയുടെ പരാതിയില്‍ സൂചിപ്പിച്ചിരുന്നു. ഷൂട്ടിങ്ങിനിടെ സംഭവിച്ച കാര്യങ്ങളിൽ സംവിധായകൻ ക്ഷമ ചോദിച്ചു. ഷൈനിനെ സംവിധായകൻ താക്കീത് ചെയ്തെന്നും വിൻസിയുടെ പരാതിയിൽ പറയുന്നു. ഷൈൻ ലഹരി ഉപയോഗിക്കുന്നത് സെറ്റിൽ പലരും കണ്ടിരുന്നു. ഡയലോഗ് പറയുമ്പോൾ വായിൽ നിന്നും വെള്ളം മേശയിൽ വീണു എന്നിങ്ങനെയായിരുന്നു വിൻസിയുടെ പരാതി.
അതേസമയം ലഹരി ഉപയോഗക്കേസിൽപ്പെട്ട നടന്‍ ഷൈൻ ടോം ചാക്കോയ്ക്ക് അവസാനമായി ഒരു അവസരം കൂടി നൽകാമെന്നായിരുന്നു മലയാള സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്കയുടെ നിലപാട്. വാക്ക് പാലിച്ചാൽ ഷൈനിന് മലയാള സിനിമയിൽ തുടരാൻ കഴിയുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ഷൈനും വിൻസിയും തമ്മിലുള്ള തർക്കം പരിഹരിച്ചെന്ന് പറയാൻ കഴിയില്ലെന്നും സൂത്രവാക്യം സിനിമയുടെ ഐസിസി റിപ്പോർട്ടിനായി കാത്തിക്കുന്നുവെന്നും ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.