മോസ്കോയിലെ ആശുപത്രിയിൽ നിന്നും യുവാവിനെ ഡൽഹിയിൽ എത്തിച്ചു
തൊഴിൽ തട്ടിപ്പിനിരയായി റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന മലയാളി യുവാവിന് മോചനം. യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂർ വടക്കാഞ്ചേരി സ്വദേശി ജെയിൻ കുര്യനെ വിട്ടയച്ചു. മോസ്കോയിലെ ആശുപത്രിയിൽ നിന്നും യുവാവിനെ ഡൽഹിയിൽ എത്തിച്ചു. ഇന്ന് തന്നെ ജെയിൻ നാട്ടിൽ മടങ്ങിയെത്തിയേക്കുമെന്നാണ് സൂചന.
പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്നുള്ള ആശങ്കകൾക്കിടയാണ് യുവാവിന്റെ അപ്രതീക്ഷിത മോചനം. പരിക്ക് പൂർണമായും ഭേദമായിരുന്നില്ലെങ്കിലും ക്ലിൻസിയിലെ പട്ടാള ക്യാമ്പിൽ എത്താൻ ജെയിനിന് അറിയിപ്പ് ലഭിക്കുകയായിരുന്നു. മോസ്കോയിലെ ആശുപത്രിയിൽ കഴിയവെയായിരുന്നു യുവാവിന് രേഖാമൂലം അറിയിപ്പ് ലഭിച്ചത്. മോസ്കോയിലെ ആശുപത്രിയിൽ നിന്നും പട്ടാള ക്യാമ്പിൽ എത്താനും 30 ദിവസം ചികിത്സാ അവധിയിൽ പ്രവേശിക്കാനുമായിരുന്നു നിർദേശം.
വീണ്ടും പട്ടാളത്തിലെത്തണമെന്ന അറിയിപ്പ് ലഭിച്ചതോടെ സർക്കാരുകളോട് ജെയിൻ കുര്യൻ വീണ്ടും സഹായം അഭ്യർഥിച്ചിരുന്നു. മോചനത്തിനായി സഹായിക്കണമെന്നും പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടണമെന്നുമായിരുന്നു ജെയിനിന്റെ ആവശ്യം. ഇതിനിടെയാണ് അപ്രതീക്ഷിത മടക്കം. ഡൽഹിയിലെത്തിയ ജെയിൻ കുര്യൻ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചു. ഇന്ന് തന്നെ ജെയിൻ നാട്ടിൽ മടങ്ങിയെത്തിയേക്കുമെന്നാണ് സൂചന.
ALSO READ: പഹൽഗാം ഭീകരാക്രമണം; കടുത്ത നടപടികളെടുക്കാൻ ഇന്ത്യ, ഡൽഹിയിൽ ഇന്ന് സർവകക്ഷിയോഗം
ജനുവരി 7ന് ഡ്രോൺ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ജെയിൻ മൂന്ന് മാസമാണ് ആശുപത്രിയിൽ കഴിഞ്ഞത്. ജെയിനിനൊപ്പം തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യൻ പട്ടാളത്തിലെത്തിയ സഹോദരൻ ബിനിൽ ബാബു യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെ വിഷയത്തിൽ ഇടപെടുമെന്നും തുടർനടപടികൾ വേഗത്തിലാക്കും എന്നും കേന്ദ്രസർക്കാരും വിദേശകാര്യമന്ത്രാലയവും അറിയിച്ചിരുന്നു. എന്നാൽ ജനുവരി അഞ്ചിനു മരിച്ച ബിനിലിന്റെ മൃതദേഹം ഇനിയും നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പുറംലോകമറിയുന്നത്.
കഴിഞ്ഞ ഏപ്രില്‍ ആദ്യവാരമാണ് ബിനിലും ജെയിനും സന്ദീപ് ചന്ദ്രനും മലയാളികളായ മറ്റ് മൂന്ന് പേര്‍ക്കൊപ്പം റഷ്യയിലെത്തിയത്. തൊഴില്‍ത്തട്ടിപ്പിന് ഇരായി കൂലിപ്പട്ടാളത്തില്‍ ചേരേണ്ടി വന്നു. ജോലിക്ക് കയറി മാസങ്ങള്‍ക്കകം യുക്രെയ്ന്‍ - റഷ്യ യുദ്ധബാധിത മേഖലയില്‍ വച്ച് സന്ദീപ് കൊല്ലപ്പെട്ടു. സന്ദീപിന്റെ മൃതദേഹം വിട്ടു കിട്ടാന്‍ ഒന്നര മാസത്തിലധികമാണ് ബന്ധുക്കള്‍ക്ക് കാത്തിരിക്കേണ്ടി വന്നത്.