ഹര്‍ജിയില്‍ ഏപ്രില്‍ ഒന്‍പതിന് അന്തിമ വാദം കേള്‍ക്കും
മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹര്‍ജിയില്‍ അന്വേഷണ ഏജൻസിക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും നോട്ടീസ് നൽകി ഡൽഹി ഹൈക്കോടതി. ഹര്‍ജിയില്‍ ഏപ്രില്‍ ഒന്‍പതിന് അന്തിമ വാദം കേള്‍ക്കും. എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ തടയണമെന്നതിലും വാദം കേള്‍ക്കും.
കഴിഞ്ഞ ദിവസമാണ് മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നും കേസിൽ വ്യക്തത വരുത്താൻ കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെട്ട് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. കുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ ഹര്‍ജി എങ്ങനെ നിലനില്‍ക്കുമെന്ന് ഹൈക്കോടതി ചോദിച്ചു.
കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോയെന്ന് അറിയിക്കണം എന്ന് സിഎംആർഎൽ ഹർജിയിൽ പറയുന്നു. കമ്പനികാര്യ മന്ത്രാലയം പ്രോസിക്യൂഷൻ അനുമതി നൽകിയോ എന്നതിലും വ്യക്തത വരുത്തണം. ഇതിന് കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നും സിഎംആർഎൽ ഹർജിയിൽ ആവശ്യപ്പെടുന്നു.
ALSO READ: ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; ഹർജി ഡിവിഷൻ ബെഞ്ചും തള്ളി
കഴിഞ്ഞ ദിവസമാണ് സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പ്രതിചേര്‍ത്ത് എസ്എഫ്ഐഒ കുറ്റപത്രം പുറത്തിറക്കിയത്. വീണ വിജയനെയും സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കുകയും ചെയ്തിരുന്നു. ഡൽഹിയിലെ പ്രത്യേക കോടതിയില്‍ എസ്എഫ്ഐഒ കുറ്റപത്രം നല്‍കി.
വീണാ വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. കമ്പനി നിയമം അനുസരിച്ചാണ് എസ്എഫ്ഐഒ നടപടി. വീണ വിജയന് ഒപ്പം സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍ എന്നിവരും പ്രതികളാണ്.
സേവനം നല്‍കാതെ വീണാ വിജയന്‍ 2.7 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ ആരോപണം. രാഷ്ട്രീയ നേതാക്കള്‍ക്ക് സിഎംആര്‍എല്‍ 182 കോടി രൂപ നല്‍കി. സിഎംആര്‍എല്‍ ഈ തുക കള്ളക്കണക്കില്‍ എഴുതി വകമാറ്റി. കര്‍ത്തയുടെ മരുമകന്‍ ആനന്ദ പണിക്കര്‍ക്ക് 13 കോടി രൂപ കമ്മിഷന്‍ നല്‍കി. കോര്‍പ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയ അഴിമതിയാണെന്നുമാണ് എസ്എഫ്ഐഒയുടെ കണ്ടെത്തല്‍.
2024 ജനുവരിയില്‍ അന്വേഷണം ആരംഭിച്ച കേസിലാണ് 14 മാസങ്ങള്‍ക്കു ശേഷം കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചതോടെ, കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി വഴി വിചാരണ നടപടികള്‍ തുടങ്ങാം. വീണ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് സമന്‍സ് അയയ്ക്കും.