മെഡിക്കൽ കോളേജുകളിൽ പരിശോധനകൾക്ക് പണം ഈടാക്കുന്നുവെന്ന് ജി. സുധാകരൻ പറഞ്ഞു
ജി. സുധാകരൻ
സംസ്ഥാനത്തെ ആരോഗ്യ മേഖലയെ രൂക്ഷമായി വിമർശിച്ച് സിപിഐഎം നേതാവ് ജി. സുധാകരൻ. നമ്പർ വൺ എന്ന് പറഞ്ഞ് നടന്നിട്ട് മാത്രം കാര്യമില്ലെന്നും പാവപ്പെട്ടവർ ഇപ്പോഴും ദുരിതം നേരിടുന്നുവെന്നും സുധാകരൻ വിമർശിച്ചു. സർക്കാരിൻ്റെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കൊണ്ട് പാവപ്പെട്ടവന് പ്രയോജനമില്ലെന്നും സിപിഐഎം നേതാവ് പറഞ്ഞു. ലോകാരാഗ്യ ദിനവുമായി ബന്ധപ്പെട്ട് ഐഎംഎ ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷനും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജി. സുധാകരൻ.
മെഡിക്കൽ കോളേജുകളിൽ പരിശോധനകൾക്ക് പണം ഈടാക്കുന്നുവെന്ന് ജി. സുധാകരൻ പറഞ്ഞു. പാവപ്പെട്ടവർക്ക് ഇത് താങ്ങാനാവുന്നതല്ല. ഇത് പറയുമ്പോൾ ഉത്തരവാദി ആരോഗ്യമന്ത്രി വീണാ ജോർജ് ആണെന്നല്ലെന്നും സുധാകരൻ വ്യക്തമാക്കി. "കേരളം സാക്ഷരതയിൽ മുൻപന്തിയിലാണ്. സാമൂഹികമായി ഒരുപാട് മുന്നേറിയെങ്കിലും നമ്മുടെ ആരോഗ്യ മേഖല സാമ്പത്തികാടിസ്ഥിതമായി മാറി. മനുഷ്യാടിസ്ഥിതമല്ലാതെയായി. കേരളത്തിലെ ഏറ്റവും വലിയ വ്യവസായം ആശുപത്രിയായി മാറി", ജി. സുധാകരൻ പറഞ്ഞു. മത്സരമാണ് ആശുപത്രികൾ തമ്മിൽ. നമ്പർ വൺ എന്ന് പറഞ്ഞു നടക്കുന്നവർക്ക് ഇതൊന്നും അറിയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കേരള സർവകലാശാല എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ട വിഷയത്തിലും സുധാകരൻ പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ ലളിതവത്കരിക്കുന്നു. വീഴ്ച സംഭവിച്ച അധ്യാപകനെതിരെ നടപടിയെടുത്തില്ല. മാധ്യമങ്ങൾ ഇത്തരം വിഷയങ്ങളില്‍ മുഖപ്രസംഗങ്ങൾ എഴുതുന്നില്ലെന്നും സുധാകരൻ പറഞ്ഞു.