കമ്മിറ്റിയെ നിയോഗിക്കുമെന്ന മുന്‍ യോഗത്തിലെ തീരുമാനം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രിയും വ്യക്തമാക്കി
തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയെ കണ്ട് നിവേദനം നൽകി ആശാ വർക്കേഴ്സ് അസോസിയേഷൻ സമരനേതാക്കൾ. സമരം ഒത്തുതീർപ്പാക്കാൻ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം. ആരോഗ്യമന്ത്രി വീണാ ജോർജുമായി വിഷയം സംസാരിക്കാമെന്ന് തൊഴിൽ മന്ത്രി ഉറപ്പ് കൊടുത്തു. കമ്മിറ്റിയെ നിയോഗിക്കുമെന്ന മുന്‍ യോഗത്തിലെ തീരുമാനം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രിയും വ്യക്തമാക്കി.
മന്ത്രിക്ക് നിവേദനം സമർപ്പിക്കുക എന്ന ഉദ്ദേശമേ ഉള്ളായിരുന്നുവെന്നും നിവേദനം സമർപ്പിച്ചുവെന്നും സമരസമിതി പ്രസിഡന്‍റ് വി.കെ. സദാനന്ദൻ പറഞ്ഞു. അവസാന കൂടിക്കാഴ്ചയുടെ മിനിറ്റ്സ് മന്ത്രിയുടെ പക്കൽ ഉണ്ടായിരുന്നു. മൂന്നു മാസത്തിനുള്ളിൽ കമ്മിറ്റിയെ കുറിച്ച് കാര്യങ്ങൾ പരിശോധിക്കാമെന്നും ഓണറേറിയാം വർധിപ്പിക്കാം എന്ന് തത്ത്വത്തിൽ പറയുന്നുണ്ടെന്നും സദാനന്ദൻ അറിയിച്ചു. മോണിറ്ററി ബെനിഫിറ്റ് ഉണ്ടെങ്കിലേ സമരവസാനിപ്പിക്കാൻ കഴിയൂ. ആരോഗ്യമന്ത്രിയുമായി സംസാരിക്കാം എന്ന് തൊഴിൽ മന്ത്രി പറഞ്ഞിട്ടുണ്ട്. ഓണറേറിയം വർധന ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കാൻ കഴിയൂവെന്നും വർധന പ്രഖ്യാപിക്കണമെന്നും വി.കെ. സദാനന്ദൻ ആവശ്യപ്പെട്ടു.
Also Read: ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി
ഓണറേറിയം വർധന കൊണ്ടുവരാൻ സർക്കാരിന് ബുദ്ധിമുട്ടില്ലെന്ന് സദാനന്ദന്‍ പറഞ്ഞു. തൊഴിൽ വകുപ്പ് മന്ത്രി വികാരം മനസിലാക്കിയെന്നാണ് കരുതുന്നത്. തങ്ങളുന്നയിച്ച പഴയ ഫോർമുല തന്നെ ഇപ്പോഴും മുന്നോട്ടുവെച്ചു. 3000 വർദ്ധിപ്പിച്ച് കമ്മിറ്റിയെ നിയോഗിച്ച് മറ്റു വിഷയങ്ങളിൽ പഠനം നടത്തുക എന്നതാണ് മുന്നോട്ട് വെച്ച ഫോർമുല. മറ്റ് യൂണിയനുകളുമായി ചർച്ച ചെയ്ത ശേഷം മാത്രമേ കമ്മീഷൻ നിയോഗിച്ചുകൊണ്ട് ഉത്തരവിറക്കൂവെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. പ്രധാന ആവശ്യം അംഗീകരിക്കപ്പെടണം. ഓണറേറിയം വർധിപ്പിച്ച് പഠനസമിതിയുടെ കാലാവധി ഒരു മാസമായി കുറച്ചാൽ സമരം അവസാനിപ്പിക്കുന്നത് ആലോചിക്കാം. ഇത് ഉത്തരവായി ഇറക്കുകയും വേണമെന്ന് സദാനന്ദന്‍ കൂട്ടിച്ചേർത്തു.
അതേസമയം, ആശാ സമരവുമായി ബന്ധപ്പെട്ട് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും ആശമാർ തൊഴിൽ മന്ത്രിയുമായി നടത്തിയ ചർച്ചയുടെ കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ലോകാരോഗ്യ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും കമ്മിറ്റിയുടെ തലവൻ. മൂന്ന് മാസം എന്നാണ് അന്ന് എടുത്ത തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.