ചോദ്യപേപ്പർ ഡൗൺ ലോഡ് ചെയ്യുന്നത് മുതൽ പരീക്ഷ അടക്കം നിരീക്ഷകരുടെ സാന്നിധ്യത്തിലാകും ഇനിമുതൽ നടക്കുക
കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പാലക്കുന്ന് ഗ്രീൻ വുഡ് കോളജിലെ പരീക്ഷ വീണ്ടും നടത്തും. ചോദ്യപേപ്പർ ചോർന്നതിൽ നിരീക്ഷണം കർശനമാക്കാനും എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും നിരീക്ഷകരെ നിയോഗിക്കാനുമാണ് സർവകലാശാലയുടെ തീരുമാനം. ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യുന്നത് മുതൽ പരീക്ഷ അടക്കം നിരീക്ഷകരുടെ സാന്നിധ്യത്തിലാകും ഇനിമുതൽ നടക്കുക.
ആറാം സെമസ്റ്റർ ബിസിഎ പരീക്ഷയുടെ ചോദ്യങ്ങളാണ് ചോർന്നത്. സർവകലാശാലയുടെ എക്സാം സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. എക്സാമിനെത്തിയ കുട്ടിയിൽ നിന്ന് ചോദ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എഴുതിയ പേപ്പർ കണ്ടെത്തുകയായിരുന്നു. കുട്ടിയോട് കാര്യങ്ങൾ തിരക്കിയതിൽ പിന്നാലെയാണ് അധ്യാപിക ചോദ്യപേപ്പർ ചോർത്തി നൽകിയ വിവരം വെളിപ്പെടുത്തിയത്.
മെയിൽ വഴി അയച്ച് നൽകിയ ചോദ്യപേപ്പർ അധ്യാപിക ചോർത്തുകയും, പരീക്ഷക്ക് രണ്ടര മണിക്കൂർ മുൻപ് വിദ്യാർഥികൾക്ക് അയച്ചു നൽകുകയും ചെയ്തതായാണ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് സർവകലാശാല പരീക്ഷ വിഭാഗം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സർവകലാശാലയുടെ നേതൃത്വത്തിലുള്ള അന്വേഷണവും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.